Sunday 1 July 2018

അന്ത്യവിധി

അന്ത്യവിധി
--------------


റബർതോട്ടത്തിനിടയിലൂടെ  വളഞ്ഞു പുളഞ്ഞു പോകുന്നു ഒരു ടാറിട്ട റോഡ്.
റോഡിനിരുവശവും ഒന്നു തൊടാനായി വെമ്പൽ പൂണ്ടു നിൽക്കുന്ന റബർ മരങ്ങൾ. കാറ്റ് വന്നു തലോടുമ്പോൾ ചില്ലകളിളക്കി കുണുങ്ങിയാടി തൊട്ടുരുമ്മി അവർ കുനിഞ്ഞു നിവരുന്നു.  ഒരു പഴയ സെമിത്തേരിയുടെ കവാടത്തിൽ ആ റോഡ് അവസാനിക്കുന്നു.

നിശ്ശബ്ദത  ഘനീഭവിച്ച അന്തരീക്ഷത്തിൽ ചെറുകാറ്റ് താളം പിടിക്കുന്നു. കല്ലറകൾ പലതും കാടുകയറിയിട്ടുണ്ട്. ചിലതിൽ പകുതി കത്തിയ മെഴുകുതിരികൾ. വാടിയ പൂക്കൾ അവിടവിടെ നിരന്നു കിടക്കുന്നു.

സെമിത്തേരിയുടെ നടുവിലായി മൂന്നു പടി കെട്ടികയറിയ ഒരു വലിയ കുരിശ്.  കാലപ്പഴക്കത്താൽ നിറം മങ്ങി അത് കറുത്തിരിക്കുന്നു.

കാറ്റു കൊണ്ടുവന്ന ചെറു വിത്തുകൾ ചെടികളായി പൂചൂടി നില്ക്കുന്നു.
അസ്തമയ സൂര്യന്റെ ചെങ്കതിരുകൾ ആകാശത്ത് വർണ്ണങ്ങൾ വിരിയിക്കുമ്പോൾ ചേക്കേറാനായി ഒരു കൂട്ടം പക്ഷികൾ ധൃതി പിടിച്ച്‌ എങ്ങോട്ടോ പറന്നു പോകുന്നു..

നേരം ഇരുട്ടി തുടങ്ങുന്നു.

കുഞ്ഞു കിളി പതിവുപോലെ സെമിത്തേരിയുടെ കവാടത്തിന്റെ തെക്കേയറ്റത്തുള്ള റബർ മരത്തിന്റെ കൊമ്പിൽ തന്നെയുണ്ട്.
ഉറക്കം പിടിക്കാനായി കണ്ണുകൾ കൂമ്പിയടയവേ..

കാതടിപ്പിക്കുന്ന ഒരു സ്വരം.
വലിയ പ്രകാശം.
കുഞ്ഞു കിളി ഞെട്ടി ഉണർന്നു . ഒന്നു പറന്നു പൊങ്ങി വീണ്ടും ചില്ലയിൽ അവൾ ബലമായി കാലുറപ്പിച്ചു.

ശക്തമായ പ്രകാശത്തിന്റെ ഉറവിടത്തിലേയ്ക്ക് അവൾ സൂക്ഷിച്ചു നോക്കി.

താഴെ സെമിത്തേരിയിൽ മധ്യത്തിലായി നാട്ടിയ ആ വലിയ കറുത്ത കുരിശ് ഇപ്പോൾ സ്വർണ്ണം പോലെ പ്രകാശിക്കുന്നു.
അദ്‌ഭുതത്തോടെ അവൾ നോക്കിയിരിക്കേ,
ഓരോ കല്ലറയുടെ മുകളിലും സുവർണ്ണ ശോഭയോടെ കുരിശുകൾ പ്രത്യക്ഷപ്പെടുന്നു.

ആരോ സംസാരിക്കുന്നു..
എന്തൊക്കെയോ അനങ്ങുന്നു..
അടക്കിപ്പിടിച്ച തേങ്ങലുകൾ, ഞെരക്കങ്ങൾ നെടുവീർപ്പുകൾ...

കുഞ്ഞു കിളി ഭയന്നു പോയി.

വലിയ കുരിശ് ഒന്നിളകി. അത്  സെമിത്തേരിയുടെ കവാടത്തിലേയ്ക്ക്  നീങ്ങുന്നു.. ആ കുരിശിന്റെ ചുവട്ടിലായി ഒരു മാലാഖ....
പെട്ടെന്ന്  ഒരു സ്വരം മുഴങ്ങി ..

"ശ്രദ്ധിക്കൂ.. സമയമായിരിക്കുന്നു "

ഉടൻ തന്നെ കല്ലറകളുടെ മുകളിൽ പ്രത്യക്ഷപ്പെട്ട സുവർണ്ണക്കുരിശുകൾ  വലിയ കുരിശിന്റെ പിറകിലായി  നിരനിരയായി വന്നു ചേരുന്നു.
ഓരോ ചെറു കുരിശിലും അദൃശ്യരായ ആത്മാക്കൾ അന്ത്യവിധിയ്ക്കായി യാത്ര  പുറപ്പെടുന്നു.ഭയന്നു വിറച്ച അവർ
യാന്ത്രികമായി വലിയ കുരിശിനെ അനുഗമിക്കുന്നു.

പിന്നെയും സംസാരം. തേങ്ങലുകൾ.
കുഞ്ഞു കിളി ഭയപ്പാടോടെ ചുറ്റും നോക്കി.
എളിമയെന്ന പുണ്യം നിറഞ്ഞ ഒരു ആത്മാവിന്റെ സ്വരം.

' രക്ഷകനെ അനുഗമിക്കാൻ തക്കതായി എനിക്കൊന്നുമില്ല. രക്ഷകന് അകമ്പടിയായി നിരന്ന ഈ സ്വർണ്ണകുരിശുകളിൽ ഞാനുമുണ്ടല്ലോ എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
ഒരുപക്ഷേ എന്റെ സുവർണ്ണ നിറം യാഥാർത്ഥ്യം അല്ലായിരിക്കാം. അത് സ്വർണ്ണം പൂശിയതാവാം. കാരണം ഞാൻ പൂർണ്ണനല്ല എന്ന് എനിക്ക് നന്നായി അറിയാം. '

വിതുമ്പുന്ന ആത്മാവിനെ തലോടി ഒരു ചെറുകാറ്റ് കടന്നു പോയി.

കിളി തിരിച്ചറിഞ്ഞു.
മരിച്ചവർ അന്ത്യവിധിയ്ക്കായി പുറപ്പെടുന്നു.

അത് പറന്നുയർന്നു. ആ രാത്രിയിൽ കുഞ്ഞു കിളി നിറുത്താതെ ഉറക്കെ ചിലച്ചുകൊണ്ട് ഗ്രാമമാകെ പറന്ന്  ഇങ്ങനെ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.

' ശ്രദ്ധിക്കൂ ,  സമയമായിരിക്കുന്നു '

ആരും ശ്രദ്ധിച്ചില്ല.
നാളെയുടെ പ്രതീക്ഷളും കണക്കു കൂട്ടലുകളും സ്വപ്നത്തിൽ ആടിതിമിർക്കുമ്പോൾ,
ആരും അറിഞ്ഞില്ല അടുത്ത ഊഴം തങ്ങളുടേതാണ് എന്ന വലിയ സത്യം.

കരയും കടലും മരിച്ചവരെ വിട്ടുകൊടുക്കുമ്പോൾ  ദൈവാത്മാവ് ജീവനുള്ളവരിൽ മാനസാന്തരത്തിനായുള്ള അവസാന സത്ചിന്ത നല്കുകയായിരുന്നു.

കുഞ്ഞു കിളി ചിലച്ചു മടുത്ത്  വലിയൊരു കെട്ടിടത്തിന്റെ അടുത്തുള്ള ഒരു മാങ്കൊമ്പിൽ  പോയിരുന്നു.

വീണ്ടും അടക്കിപിടിച്ച സംസാരം.
കുഞ്ഞു കിളി സൂക്ഷിച്ചു നോക്കി. തുറന്നിട്ട ജനലിലൂടെ വരുന്ന ചെറുതിരി വെട്ടത്തിൽ  ഒരു അഭിഭാഷകന്റെ ചുറ്റിലുമായി ചിലർ കണക്കുകൂട്ടുന്നു.
ചില വാക്കുകൾ മാത്രം കുഞ്ഞു കിളി കേട്ടു.
ഭൂമിയിടപാട്...
പീഡനം....
കന്യാസ്ത്രീ... പുരോഹിതർ..  ദളിതർ..
കൊല....

ഒന്നും മനസ്സിലാകാതെ കിളി തലകുലുക്കി.
ദൂരെ സെമിത്തേരികളിൽ സുവർണ്ണ കുരിശുകൾ യാത്രയാവുന്നത് അവൾ കണ്ടു.

കെട്ടിടത്തിന്റെ തുറന്നിട്ട ജനൽ പടിയിൽ ചെന്നിരുന്ന് അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.

'ശ്രദ്ധിക്കൂ, സമയമായിരിക്കുന്നു '

പെട്ടിയിൽ അടുക്കിയ കാശിന്റെ ഘനം അഭിഭാഷകന്റെ  ചിന്തകളിൽ കള്ളസാക്ഷ്യങ്ങൾ നിരത്തുമ്പോൾ അയാൾ കയ്യുയർത്തി വീശി...

ഉറക്കെ ചിലച്ചു കൊണ്ട് ആ കുഞ്ഞു കിളി പറന്നു പോയി.


നന്ദിനി
               --------------------------




No comments:

Post a Comment