Wednesday 13 November 2013

അലങ്കാരം ഈ അനാഥത്വം

സ്പന്ദനം 

മനു മുറ്റത്ത് കളിക്കുന്നു .
അവൻ മണ്ണപ്പം ചുട്ടു .
മുല്ലപ്പൂവിറുത്ത്   ചോറും ചെത്തിപ്പൂ അരച്ച് ചമ്മന്തിയും  ഒരിലയിൽ വിളമ്പി 
മണ്ണപ്പം മറ്റൊരിലയിൽ  മാറ്റി വച്ചു .
'ഇത് ആന്റ്റി യുടെ വയറ്റിലുള്ള വാവയ്ക്ക് .'.
 മനോഗതം ഉച്ചത്തിലായിരുന്നു ..
'ഓഹോ ..'
പുറകിൽ നിന്നും  സ്വരം ..
അങ്കിളാണ് ....
അദ്ദേഹം മനുവിനെ വാരിയെടുത്തു തൊടിയിലേയ്ക്കിറങ്ങി .
കപ്പക്കാലയുടെ അരികിലുള്ള ചെറു നീരൊഴുക്കുകടന്ന് നാട്ടുമാവിൻ ചുവട്ടിലേയ്ക്ക് നടന്നു .


'മനൂ .....മോനേ ....  ഇങ്ങു വാ...ചോറു വിളമ്പി .."
സാരിത്തലപ്പിൽ കൈ തുടച്ച് നയന മനുവിനെ ഉറക്കെ  വിളിച്ചു.
മാത്യൂസിനൊപ്പം കൊട്ടാമ്പുറത്തുണ്ണിയായി എത്തുമ്പോൾ മനുവിന്റ്റെ കണ്ണുകളിൽ നയനയുടെ 
ചില ഭാവങ്ങൾ പ്രതിഫലിച്ചിരുന്നു ..

ഊണുമേശയ്ക്ക് മുകളിൽ അവനെ ഇരുത്തി ചോറ് വാരി കൊടുക്കുമ്പോൾ നയനയുടെ കണ്ണുകൾ മനുവിന്റ്റെ  കൈവിരലുകളിലുടക്കി ..  .
ചെത്തി വിട്ട പോലെയുള്ള ആകൃതി ... വീതിയുള്ള നഖങ്ങൾ ..
മാത്യൂസിന്റ്റെ വിരലുകൾ പോലെ ..
നയനയുടെ ചിന്തകൾ കാറ്റത്ത് ആഞ്ഞടഞ്ഞ ജനാലയിൽ ഒന്നു പതറി ...

'ആന്റ്റി ... മതി ..'
മനുവിന്റ്റെ ചിണുങ്ങൽ .

അവനെ  ഒക്കത്തിരുത്തി നെറുകയിൽ ഒരു മുത്തവും നല്കി , ഉച്ച മയക്കത്തിനായി കിടപ്പുമുറിയിലേയ്ക്ക് പോകുമ്പോൾ ..
നയനയുടെ ചുണ്ടിലൂടൊഴുകിയെത്തിയ  'അമ്മയ്ക്ക് നീ തേനല്ലേ ....ആയിരവല്ലി പൂവല്ലേ ..'എന്ന് കേട്ടതും ....
മനുവിന്റ്റെ കുഞ്ഞു കൈകൾ കഴുത്തിൽ  മുറുക്കെ ഒന്നമർന്നത് അവൾ അറിഞ്ഞിരുന്നു .

മനു ഉറങ്ങി ..പതുക്കെ മെത്തയിൽ അവനെ കിടത്തി ആ കുഞ്ഞു മുഖത്തേയ്ക്ക് നോക്കി അവളിരുന്നു .

കോളിംഗ് ബെൽ മുഴങ്ങി ..
വാതിൽ തുറക്കുന്ന ശബ്ദം ..കൂട്ടത്തിൽ  മാത്യൂസിന്റ്റെ ഒരു പൊട്ടിച്ചിരിയും ..

നയന കതക് പതുക്കെ ചാരി സ്വീകരണ മുറിയിലേയ്ക്ക് ചെന്നു. 
അവൾ വിശ്വസിക്കാൻ പാടുപെട്ടു ..
സുമ ..
പാടവരമ്പിലൂടെ ഒരുമിച്ചുള്ള പള്ളിക്കൂട യാത്രയും ..
പരീക്ഷാ ദിവസങ്ങളിൽ ഒന്നിച്ച് ചെളിയിലേയ്ക്കുള്ള വീഴ്ചയും ..
സന്തോഷിച്ച്   വീട്ടിലേയ്ക്കുള്ള തിരിച്ചു പോക്കും ..ഒരു മിന്നായം പോലെ നയനയുടെ മുന്നിൽ തെളിഞ്ഞു .

അവളുടെ  കണ്ണുകൾ നിറഞ്ഞു..
'സുമ ..എത്ര നാളായി നിന്നെ കണ്ടിട്ട് ..'   
നയന ഓടിച്ചെന്നു ...

സുമയുടെ കൂടെ ഭർത്താവുമുണ്ട് ...
"സോമേട്ടാ ..സുഖമല്ലേ .."  .            
നയനയുടെ സ്നേഹാന്വേഷണം ...

'മനുകുട്ടനെന്തിയേ ...?'
സുമ നയനയുടെ കൈ പിടിച്ചു ..
അവൾ തന്റെ പ്രിയ കൂട്ടുകാരിയെയും കൂട്ടി  മുറിയിലേയ്ക്ക് നടന്നു .

മാത്യൂസ് ആ പോക്ക് ഒന്നു  നോക്കി ...
നയനയ്ക്ക്ല്    ബാല്യകാല സുഹൃത്തിന്റ്റെ സഹായം അത്യാവശ്യമായപ്പോൾ  നാട്ടിലേയ്ക്ക് താൻ യാത്രയായതും ..
കേട്ടുകേൾവി മാത്രമുള്ള  മറ്റൊരു നാട്ടിലേയ്ക്ക് പറിച്ചു നട്ട ആ കുടുംബത്തിനെ കുറിച്ച് ഒന്നുമറിയാതെ അലഞ്ഞതും ...
ഒടുവിൽ...
കവലയിൽ      ആൽചോട്ടിൽ വച്ച് കണ്ടു മുട്ടിയ ഒരു വയസ്സൻ  പുതിയ മേൽവിലാസം തരപ്പെടുത്തി തന്നതും ..
അങ്ങനെ സുമയുടെ വീട്ടിലെത്തിയതും  സോമനെയും കുട്ടികളെയും കണ്ടതുമെല്ലാം മാത്യൂസിന്റ്റെ മനസ്സിൽ ഓടിയെത്തി ..

"മനുവിന്  എന്തുണ്ട് വിശേഷം ...സുഖമായിരിക്കുന്നോ ..."
സോമന്റ്റെ ചോദ്യം ചിന്തകൾക്ക് വിലങ്ങു തടിയായി ...
"സുഖം ..."
മാത്യൂസ് മറ്റു വിഷയങ്ങളിലേയ്ക്ക് കടന്നു ..

"ചായ ..."
നയന ചായയുമായ് വന്നിരിക്കുന്നു ..
 'സുമയെവിടെ ..?'
മാത്യൂസ് ചോദിച്ചു 

'അവൾ  മനുവിന്റ്റെ അരികിലാണ്'
മറുപടി ഒരു വരിയിലൊതുക്കി നയന സുമയുടെ അടുത്തെത്തി .

സുമ മനുവിന്റ്റെ   മുഖത്തേയ്ക്ക് ഇമ വെട്ടാതെ നോക്കിയിരിക്കുന്നു 
' എന്താ സുമേ ..."
അവൾ നയനയെ നോക്കി ..
" ഒരു കൊല്ലം ഇവൻ എന്റെ അടുത്തായിരുന്നല്ലോ .. കണ്ടു കൊതി തീർന്നില്ല .."
ആ ഉത്തരത്തിൽ നയനയുടെ കണ്ണിൽ മിന്നി മറഞ്ഞ ഒരജ്ഞാത ഭാവം  സുമയെ അത്ഭുതപ്പെടുത്തി ..  

സംസാരം മനുവിനെ ഉണർത്തി ..
" ആന്റ്റി ...' അവൻ ചിണുങ്ങാൻ തുടങ്ങി ..
സുമ അവനെ കോരിയെടുത്തു ..
'നീ കണ്ടോ അവൻ ഇപ്പോഴും എന്നെ ഓർക്കുന്നുണ്ട് ..'
മനു കരയാൻ തുടങ്ങി .
' ആന്റ്റി,,'അവൻ കുഞ്ഞു കൈകൾ  നയനയുടെ നേരെ നീട്ടി .

സുമ ഒന്നു ഞെട്ടി ..
' ആന്റ്റിയോ .....  കുട്ടാ ..അമ്മയെന്നു വിളിക്കൂ .......'
'എനിക്ക് ആന്റ്റി മാത്രമേയുള്ളൂ ...'
മനുവിന്റ്റെ കുഞ്ഞു മറുപടിയിൽ  നയനയുടെ മുഖം വിളറി .             

 സുമ വീണ്ടും ചോദിച്ചു ...
' നയനാമ്മ കുട്ടന്റ്റെ അമ്മയല്ലേ ...'
'അല്ല ..ആന്റ്റി ...'
നിഷ്കളങ്കമായ ആ മറുപടിയിൽ സുമ തരിച്ചു നിന്നു .
മനു സുമയുടെ കൈകളിൽ നിന്നും ഊർന്നിറങ്ങി നയനയുടെ അരിക് പറ്റി നിന്നു .

നിറഞ്ഞ കണ്ണുകളോടെ കരങ്ങൾ നീട്ടി  സുമ പറഞ്ഞു .
            
''മാത്യൂസ്   നിന്റ്റെ നിർബന്ധ പ്രകാരം  കുഞ്ഞിനെ  ഈ  കൈകളിൽ  തരുമ്പോൾ ചങ്കു പൊട്ടുന്ന  സങ്കടമായിരുന്നു എനിക്ക് ...        
ഇത്രയും  ഹൃദയശൂന്യയായി പോയോ ..എന്റെ പ്രിയ കൂട്ടുകാരി   എന്നോർത്ത് ..
ഒരു കൊല്ലം കഴിഞ്ഞ് വീണ്ടും മാത്യൂസ് വന്ന് കുട്ടിയെ തിരികെ കൊണ്ടുപോകുമ്പോൾ  പറഞ്ഞു ...
എന്നെ അഭിമുഖീകരിക്കാൻ നിനക്ക് നാണക്കേടാണെന്ന് ..
എങ്കിലും ..
എനിക്ക് സന്തോഷമായിരുന്നു കുഞ്ഞിനെ നിങ്ങൾ അംഗീകരിച്ചല്ലോ എന്നോർത്ത് ....
പക്ഷെ .....ഇത് വളരെ ക്രൂരമായി പോയി ....
സ്വന്തം മാതാപിതാക്കളെയും ജനിക്കാനിരിക്കുന്ന കൂടപ്പിറപ്പിനെയും തിരിച്ചറിയാതെ വളരാൻ ഈ കുഞ്ഞ് നിന്നോട് എന്തു തെറ്റ് ചെയ്തു ....''

സുമയുടെ ചോദ്യത്തിൽ നയന തലകുനിച്ചു 
   
'' മറ്റുള്ളവരുടെ മുന്നിൽ ഞാൻ ഇതെങ്ങനെ പറയും.."
അവളുടെ ഉത്തരം ഒരു തേങ്ങലിൽ മുറിഞ്ഞു ..

സുമയ്ക്ക് കലി കയറി .  
"ദുരഭിമാനം ....
 ഒരു താലിച്ചരടിന്റ്റെ സംരക്ഷണം പോലുമില്ലാതെ മാത്യൂസിന്റ്റെ കൂടെ താമസിക്കാൻ നീ തയ്യാറായപ്പോൾ  ഈ അഭിമാനബോധം എവിടെയായിരുന്നു ...?       
നാടറിഞ്ഞു വിവാഹം നടത്തുന്നതിന് മുമ്പ് ,  കുഞ്ഞിനെ മാത്യൂസ് എന്നെ ഏൽപ്പിക്കുമ്പോൾ ..
എന്റെ പ്രിയ കൂട്ടുകാരിയുടെ കുഞ്ഞ് ...ഒരിക്കലും സങ്കടപ്പെടരുത് എന്ന് ഞാൻ ആഗ്രഹിച്ചു ...
അവനെ  രണ്ടു കൈയും നീട്ടി സ്വീകരിച്ച എന്നെ പോലും വിഡ്ഢിയാക്കി ഇപ്പോൾ നിങ്ങൾ 
ആദർശ ദമ്പതികൾ    ...                
അനാഥകുട്ടിയെ ഏറ്റെടുക്കാൻ തയ്യാറായ മഹാമനസ്കർ ..."

സുമ മുറി വിട്ടിറങ്ങി ...
സ്വീകരണമുറിയിലെത്തിയ അവളുടെ ഭാവമാറ്റത്തിൽ  മാത്യൂസ് ഒന്ന് പതറി ..
" കുഞ്ഞിനെ തിരികെ കൊണ്ടുപോകാൻ മാത്യൂസ് വന്നപ്പോൾ അനാഥൻ എന്ന പേര് പതിപ്പിക്കാനായിരുന്നു  എന്ന് ഞാൻ അറിഞ്ഞില്ല ...
വരൂ ..സോമേട്ടാ നമ്മുക്ക് പോകാം .."

സോമന്റ്റെ കൈപിടിച്ച് പടി കടക്കുമ്പോൾ നിറഞ്ഞൊഴുകിയ സുമയുടെ കണ്ണുകളിൽ ആധുനികതയുടെ അതിപ്രസരത്തിൽ അനാഥരാക്കപ്പെട്ട ഒരുപാട് കുഞ്ഞുങ്ങളെ മാതൃത്വത്തിന്റ്റെ  മഹത്വം പകർന്നു നല്കി സംരക്ഷിക്കണം എന്ന ദൃഡനിശ്ചയമുണ്ടായിരുന്നു.            
    
                                
*********************************************************************************************************

നന്ദിനി വർഗീസ്‌ 
                                     
                 
            

7 comments:

  1. കഥയ്ക്ക്‌ നല്ലൊരു ചിത്രഭാഷയുണ്ട്.

    ReplyDelete
  2. കഥ ഹൃദ്യമായി.
    മനോഹരമായ അവതരണം
    ആശംസകള്‍

    ReplyDelete
  3. ആദർശം അനാഥം ആകുന്ന കുട്ടികൾ

    ReplyDelete
  4. കഥ നന്നായിട്ടുണ്ട്.ആശംസകള്‍.

    ReplyDelete
  5. ഹൗ.നന്നായിട്ടുണ്ട്‌.!!!!

    ReplyDelete
  6. ഇഷ്ട്ടം; ഒപ്പം ആശംസകളും

    ReplyDelete
  7. 'പുറകിൽ നിന്നും സ്വരം ..
    അങ്കിളാണ് ....
    അദ്ദേഹം മനുവിനെ വാരിയെടുത്തു തൊടിയിലേയ്ക്കിറങ്ങി"
    അങ്കിളാണ് ....എന്നതിന് പകരം മാത്യുസ് ആണ് എന്നായിരുന്നു എഴുതേണ്ടത്. അങ്കിൾ എന്ന പദം വായനക്കാരെ കബിളിപ്പിക്കാൻ വേണ്ടി മനപൂർവ്വം ചേർത്തത്‌ പോലെ തോന്നി. ഈ കഥ പറച്ചിൽ മനുവാണ് തുടരന്നത് എങ്കിൽ തീർച്ചായായും 'അങ്കിളാണ് ....' എന്ന് ഉപയോഗിക്കാമായിരുന്നു.

    ഭാവുകങ്ങൾ

    ReplyDelete