Saturday 16 March 2013

പുകച്ചുരുളുകൾ അന്വേഷണത്തിലാണ് ....

സ്പന്ദനം 


        കാറ്റില്‍ ആടിയുലയുന്ന മഞ്ഞ മുളകള്‍ . വെള്ളം വലിച്ചു കുടിച്ച് ആറ്റിറമ്പിന്‍ തിട്ടിലില്‍ അവ കാട് പോലെ വളരുന്നു . വര്‍ഷകാലത്ത് അതിരു കടക്കുന്ന പുഴവെള്ളത്തില്‍ തിട്ടിലിടിയാതിരിക്കാന്‍ വൃദ്ധന്‍ നട്ട തൈമുളകള്‍  ഇന്ന് തോട്ടത്തിന്‌ കാവലാളായി തീര്‍ന്നിരിക്കുന്നു.

തനിക്ക് താങ്ങിനും  തണലിനും അവ കൂടെയുണ്ട് എന്ന് വൃദ്ധന്‍  കരുതി. 

മുളഞ്ചോട്ടില്‍ പതിവായി വന്നിരിക്കാറുണ്ട് ഒരു സ്ത്രീ . 
അവളുടെ സാമീപ്യം മുളകള്‍ക്ക് ഹരമായിരുന്നു . ഓരോ കാറ്റിലും തങ്ങളുടെ ബലവും കഴിവും പ്രദര്‍ശിപ്പിക്കാന്‍  അവ ശ്രമിച്ചു കൊണ്ടിരുന്നു . 

കരുത്തുറ്റതും ഉയരമേറിയതുമായ  മുളകളെ സ്ത്രീ സ്നേഹിച്ചു . 
വലിയ മുളകളില്‍ മുള  പൊട്ടുന്നതും തൈ മുളകള്‍ വളര്‍ന്നു വരുന്നതും അവള്‍ കണ്ടിരിക്കാം . 

സ്ത്രീയെ ആകര്‍ഷിക്കാന്‍  കാറ്റത്ത് അവ തല കുമ്പിട്ടു .  സ്പര്‍ശനസുഖത്തിനായി  കൊതിച്ചു .  . 

ഇരമ്പുന്ന കാറ്റില്‍ പാറിപ്പറക്കുന്ന മുടിയിഴകള്‍ വലതു കൈയ്യില്‍ ഒതുക്കി അവള്‍ തലയുയര്‍ത്തി  . 
ഇടതു കയ്യുയര്‍ത്തി മെല്ലെ ഒരു തലോടല്‍ .. കോരിത്തരിച്ച മുളകള്‍ അവളില്‍ പ്രതിഫലിച്ച അജ്ഞാത വികാരത്തെ പാടെ അവഗണിച്ചു. 

വൃദ്ധന്‍ ആകുലചിത്തനായി. 
അദ്ദേഹത്തിന്റ്റെ  സാമീപ്യം മുളകള്‍ക്ക് അസ്സഹനീയമായി തുടങ്ങി . 


പിറ്റേന്ന് മുളഞ്ചോട്ടിലേയ്ക്ക്  വന്ന സ്ത്രീയ്ക്ക് ഒപ്പം ഒരു പുരുഷനുണ്ടായിരുന്നു 
താന്‍ സ്നേഹിച്ച സ്ത്രീ പുരുഷനൊപ്പം ഇരിക്കുന്നത് കണ്ട്  മുളകള്‍ ആടിയുലഞ്ഞു. 
സ്ത്രീയും പുരുഷനും തലയുയര്‍ത്തി. 
പുരുഷന്റ്റെ കണ്ണുകള്‍ തിളങ്ങി .. 
വ്യാപാരസാധ്യതയുടെ മേച്ചില്‍ പുറങ്ങള്‍ തേടി അവര്‍ യാത്ര തുടര്‍ന്നു . 

വൃദ്ധന്‍ തേങ്ങി കരഞ്ഞു . 
കോപം അന്ധമാക്കിയ ഉലച്ചിലില്‍ മുളകള്‍ ചൂളം വിളി തുടര്‍ന്നു . 
വിരഹതാപത്തില്‍ ആളിക്കത്തിയ കോപാഗ്നി കെട്ടടങ്ങിയപ്പോള്‍ വിവേകം 
പുനര്‍ജ്ജനിച്ചു . 

മുള മൂകമായി .. 

വീണ്ടും സ്ത്രീയും പുരുഷനും എത്തിയപ്പോള്‍ മുളകള്‍ അവരെ അവഗണിച്ചു . 
ഒരു കരച്ചില്‍ ... 
മുളകള്‍ കണ്ടു  ... 
ദൂരെ വടിയും കുത്തി നിന്ന് ഏങ്ങി കരയുന്നു വൃദ്ധന്‍ . 

തിരിച്ചറിവില്‍ ഉയര്‍ന്ന നിലവിളി പുരുഷന്റ്റെ കൈയ്യില്‍ നിന്നും കടയ്ക്കലേയ്ക്ക് പതിച്ച  വാക്കത്തിയുടെ മൂര്‍ച്ചയില്‍ മരവിച്ചിരുന്നു . 
സ്പര്‍ശന സുഖത്തിലെ മാസ്മരികതയും വികാര വിക്ഷോഭങ്ങളും,
അടുക്കി കെട്ടി സ്ത്രീയുടെ തലയില്‍ ഇരിക്കുമ്പോള്‍ മുളകള്‍ മറന്നിരുന്നു . 


അവ യാത്ര തുടങ്ങി . 
ഉപഭോഗസംസ്കാരത്തിന്റ്റെ വിലപേശലുകളില്‍ വര്‍ഷങ്ങള്‍ നീണ്ടതായിരുന്നു ആ യാത്ര . 

നീരു വറ്റി  പൊട്ടിപ്പിളര്‍ന്ന് ആളിക്കത്തിയ അഗ്നിയില്‍ എരിഞ്ഞമരുമ്പോള്‍ ഉയര്‍ന്നു പൊങ്ങിയ പുകച്ചുരുളുകള്‍ വീണ്ടും യാത്രയായി  ... 

നട്ടു നനച്ചു വളര്‍ത്തിയ  ബന്ധവും തേടി .... 



നന്ദിനി