Saturday, 27 January 2018

കേറടാ കുപ്പിയിൽ

കേറടാ കുപ്പിയിൽ    
********************

വലിയ തല.
ശരീരമാകെ പുക കൊണ്ടു മൂടിയിരിക്കുന്നു.
കഴുത്തിന്റെ ഭാഗത്തായി ഒരു സഞ്ചി.
അതിൽ എന്തെല്ലാമോ കുത്തി നിറച്ച് മുഴച്ചു നില്ക്കുന്നു.
പുകച്ചുരുളുകൾ കൊണ്ട് വായുവിൽ രേഖകൾ തീർത്ത് പാഞ്ഞു പോകുന്നു ഒരു ഭൂതം.
ശരവേഗത്തിൽ അത് മുന്നോട്ട് കുതിക്കുന്നു.

"കേറടാ കുപ്പിയിൽ " മുതലാളി അലറി.
ഭൂതം കേട്ട മട്ടില്ല.

കൈവിരൽ ചൂണ്ടി അയാൾ വീണ്ടും അലറി.
" നിന്നോടാ പറഞ്ഞത് കുപ്പിയിൽ കയറാൻ "

കുപ്പിയുടെ അടപ്പ് ഒന്നയഞ്ഞ തക്കം നോക്കി പുകയായി പുറത്തു ചാടിയ ഭൂതം ആ അലർച്ചയ്ക്ക് ചെവി കൊടുക്കാതെ ദൂരെ മറഞ്ഞു.

താടിക്ക് കൈയ്യും കൊടുത്ത് നിരാശനായി മുതലാളി നിലത്തു കുത്തിയിരുന്നു.
മുതുകിൽ ആരോ തോണ്ടുന്നു.
അയാൾ തിരിഞ്ഞു നോക്കി.
രണ്ടു യുവാക്കൾ.

"എന്താ ചേട്ടാ ഒരു സങ്കടം. ഭൂതം വീണ്ടും രക്ഷപ്പെട്ടോ ?"
കൂട്ടത്തിൽ ഇളയവൻ ചോദിച്ചു.
അയാൾ അതേ എന്നർത്ഥത്തിൽ തലകുലുക്കി കുനിഞ്ഞിരുന്നു

"പിടിച്ചു തന്നാൽ എന്തു തരും " മൂത്തയാൾ ചോദിച്ചു.
"എന്തും " മുതലാളി തേങ്ങി.

"പക്ഷെ ഒരു കാര്യം.
 ഇനി മുതൽ ചില്ലു കുപ്പി കോർക്കു കൊണ്ടടയ്ക്കാതെ പ്ലാസ്റ്റിക്‌ കുപ്പിയിൽ പിരിയടച്ച്
 അവനെ പൂട്ടും എന്നുറപ്പിക്കാമോ "

"ഉറപ്പിക്കാം " മുതലാളി വാക്കു കൊടുത്തു.

യുവാക്കൾ ഭൂതത്തെ തേടിയിറങ്ങി.


ഭൂതം പരോപകാരിയാണ്.
മുതലാളിയിലൊഴികെ ആരു വിളിച്ചാലും അവൻ പറന്നെത്തും.
ചോദിക്കുന്നതെന്തും കൊടുക്കും.
പക്ഷെ ഭൂതത്തിന് ഒരു നിർബന്ധം.
വിളിക്കാതെ തന്നെ അടുത്ത തവണ എത്താൻ തക്കവിധം നല്ല ബന്ധം സ്ഥാപിക്കണം.
ചില സമയങ്ങളിൽ ഭൂതത്തെ വേണ്ടെന്നു വയ്ക്കുന്നവർ പോലും അവന്റെ ആ സ്നേഹത്തിനു മുമ്പിൽ വീണു പോകുന്നു.
അവർ വീണ്ടും അവനെ വിളിക്കുന്നു.

സാധാരണയായി പകൽ ഭൂതത്തിന് തിരക്ക് കുറവാണ്.
എന്നാൽ കുറച്ചു നാളായി ഒരുപാട് പേർക്ക് ധാരാളം ആവശ്യങ്ങൾ.
എന്തു കാര്യം പറയാനും എല്ലാവർക്കും അവൻ വേണം.

ഭൂതത്തിന് ഇരിക്കപ്പൊറുതിയില്ല.
പറന്നു ക്ഷീണിച്ച ഭൂതം പട്ടണത്തിൽ തണലിനായി നിരനിരയായി നട്ട പാലമരങ്ങളുടെ ഇലകൾക്കിടയിൽ മയങ്ങാൻ തീരുമാനിച്ചു.

അവൻ പാലയുടെ മുകളിൽ എത്തി.
പെട്ടെന്ന് പാല ഒന്നു കുലുങ്ങി.
നിലവിളിച്ചു കൊണ്ട് കുറേ യക്ഷികൾ ഇറങ്ങി ഓടി.
ഭൂതം പൊട്ടിച്ചിരിച്ചു.
യക്ഷികൾക്ക് തന്നെ ഭയമില്ല എന്നവനറിയാം..
എന്നാൽ അവന്റെ സഞ്ചിയിലെ ആരെയും കൂസാക്കാത്ത ഒരു ജനതയുടെ ലീലാവിലാസങ്ങളിൽ യക്ഷികൾ പോലും ഭയന്നു വിറയ്ക്കുന്നു.
അവൻ സ്നേഹത്തോടെ തന്റെ സഞ്ചിയെ തലോടി.

ഒന്നു തല ചായ്ച്ചതേയുള്ളൂ.
ഒരു നിലവിളി.
ഭൂതം ചാടിയെഴുന്നേറ്റു.
കാമുകീകാമുകന്മാരാണ്.
അവൻ പറന്നെത്തി.
ലൈവ് ആത്മഹത്യ.
ഭൂതം പതറിയില്ല. എത്ര കണ്ടിരിക്കുന്നു.

പന്ത്രണ്ടു നിലകളുള്ള ഫ്ലാറ്റിൽ ചന്ദ്രിക ചുംബിക്കുന്നു.
പത്താം നിലയിൽ ജനാലയിൽ കൂടി ഒരു നേരിയ വെട്ടം.
ഇത്തവണ ഭൂതം ചെന്നെത്തിയത് ഒരു പുതപ്പിനടിയിലേയ്ക്കാണ്.
ഒന്നു മയങ്ങിയതേയുള്ളൂ.
ഒറ്റ ചവിട്ട്.
ചവിട്ടു കൊണ്ട് ജനലുവഴി അവൻ ചാടി ഓടി.
മൊബൈൽ ഓഫ്‌ ചെയ്തിരിക്കുന്നു.
തല്ലു കൂടുന്ന ഭാര്യാഭർത്താക്കന്മാരെക്കാൾ ഭേതം ലൈവ് കാമുകീകാമുകന്മാർ തന്നെ.

ഉറക്കച്ചടവിൽ അവൻ അങ്ങനെ ചിന്തിച്ചിരിക്കവേ ആരോ കൈകൊട്ടുന്നു.
ഭൂതം ശ്രദ്ധിച്ചു.
"ഹലോ " രണ്ടു യുവാക്കൾ വിളിക്കുന്നു
സമയം പാഴാക്കിയില്ല. അവൻ അവർക്കിടയിലേയ്ക്ക് താണിറങ്ങി.

നീതി നിഷേധിക്കപ്പെട്ട ഒരു കുടുംബം ഭൂതത്തിന്റെ സഹായം തേടുന്നു.
യുവാക്കൾ ചൂണ്ടിയ വഴിയിലൂടെ അവൻ യാത്ര ചെയ്തു.
ധാരാളം ആളുകളിലേയ്ക്ക്.
നീതിക്കു വേണ്ടി പോരാടാൻ അവൻ ഷെയർ ചെയ്യപ്പെട്ടു.

ഭൂതത്തിന് വിശ്രമം ഇല്ലാതായി.
യുവാക്കൾ അവനെ മെരുക്കി.

തിന്മ നന്മയ്ക്ക് വഴിമാറിയപ്പോൾ മുതലാളി കടന്നു വന്നു.
യുവാക്കൾക്ക് പിന്നിൽ നിന്നയാൾ മുരടനക്കി
ഇളയവൻ തിരിഞ്ഞു നോക്കി.
"സുക്കൻബർഗ്.. താങ്കളെത്തിയോ " യുവാവ് ചോദിച്ചു.
"നിങ്ങൾ അവനെ പിടിച്ചോ "
അയാൾക്കറിയണം.
"കൈയ്യിലുണ്ട് " യുവാക്കൾ പറഞ്ഞു.

"കേറടാ കുപ്പിയിൽ " ഭൂതത്തെ നോക്കി അയാൾ അലറി.
മുതലാളിയെ കണ്ട ഭൂതം പേടിച്ചു വിറച്ചു.
യുവാക്കൾ കാട്ടിയ വഴിയിലൂടെ ഇനി ഉപകാരിയായി മാറാം എന്നു പറഞ്ഞു കൊണ്ട് അവൻ അയാളുടെ കാൽക്കൽ വീണു.

മുതലാളി അയഞ്ഞു.
ഭൂതം വാക്കു പാലിക്കുമോ.
ഉറപ്പില്ല.

യുവത്വം ഭൂതത്തെ ഏറ്റെടുത്തപ്പോൾ സുക്കൻബർഗ് പ്ലാസ്റ്റിക് കുപ്പി പിടിവിടാതെ നെഞ്ചോട്‌ ചേർത്തു വച്ചു.

ഭൂതം ഏറുകണ്ണിട്ട് നോക്കുന്നത് അദ്ദേഹം കാണുന്നുണ്ടായിരുന്നു .


************************

നന്ദിനി



1 comment: