Monday 28 January 2013

ചോരുന്ന വിദ്യകള്‍ ....

സ്പന്ദനം 


ചെഗിയന്‍ അരിവാളുമെടുത്ത് തോട്ടത്തിലേയ്ക്കിറങ്ങി ... 
പുല്ല് ചെത്തണം .
അഴിച്ചു വിട്ടാല്‍ രണ്ടിലയില്‍ തുടങ്ങി തോട്ടം തന്നെ മൊത്തമായി തിന്നു തീര്‍ക്കാന്‍ 
വിശപ്പുള്ള പശുക്കള്‍ .
കെട്ടിയിട്ട് വളര്‍ത്തുന്നത് തന്നെ നല്ലത് ...

തഴച്ചു വളര്‍ന്ന് കൂട്ടം കൂട്ടമായി നില്‍ക്കുന്ന പുല്ലുകള്‍ .
ഇടതു കൈ കുടഞ്ഞു വീശി ചെഗിയന്‍ പുല്‍ക്കൂട്ടത്തെ കടന്നു പിടിച്ചു .
അരിവാള്‍ വലതു കൈപ്പത്തിയില്‍ മുറുകെ പിടിച്ച്  ആഞ്ഞാഞ്ഞരിഞ്ഞു .

ചോര വീണു മണ്ണ് നനയുന്നു ...
ചെഗിയന്‍ സൂക്ഷിച്ചു നോക്കി ....


പ്രകാശം മങ്ങുന്നു ...അവന്‍ തലയുയര്‍ത്തി .
ഉദയസൂര്യന്‍ മേഘപാളികള്‍ക്കിടയില്‍ ഒളിക്കുന്നു .

കോപം ഇരച്ചു കയറി .
ചെഗിയന്‍ ചുവന്നു . 
"ധൈര്യമുണ്ടെങ്കില്‍  പുറത്തു വാടാ ..."
അവന്‍ വെല്ലുവിളിച്ചു...


മേഘപാളികള്‍ തെന്നി മാറി  .സൂര്യന്‍ മറ നീക്കി പുറത്തു വന്നു .
"കണ്ടോടാ ..."
ചുടു ചോരയൊഴുകുന്ന ഇടതു കൈയ്യില്‍ ഉയര്‍ന്നു നില്‍ക്കുന്നു.. അരിഞ്ഞ  പുല്ലുകള്‍ ...
മറു കൈയ്യില്‍ അരിവാളും ...

ചെഗിയന്‍ നെഞ്ചു വിരിച്ചു നിന്നു .
സൂര്യന്‍ മങ്ങി .
ഒരു നിഴല്‍ ചെഗിയനെ മൂടി .
തലയില്‍ ചുമ്മാടും കൈയ്യില്‍ കയറുമായി ചെഗിത .
കയറു താഴെയിട്ട് അവള്‍ ഓടിയടുത്തു .
"ചോരയോ ...?എങ്ങനെ ....?"


ചെഗിയന്‍ തലയുയര്‍ത്തി .
സൂര്യനെവിടെ ......?
അവന്‍ ഒളിച്ചിരിക്കുന്നു .


ചെഗിയന്‍ പുല്ല് നിലത്തേയ്ക്കിട്ടു .
പകുതി മുറിഞ്ഞ ഒരു പാമ്പ് കിടന്നു പുളയുന്നു .

" ഇല്ല ..ആരും കണ്ടില്ല ...."

ചെഗിയന്‍ പറഞ്ഞത് കേട്ട്  ചെഗിത മുഷ്ടി ചുരുട്ടി ....
അവളുടെ ചുണ്ടുകള്‍   ഉരുവിട്ട തിരിച്ചറിവ്.... 
ബാലപാ0ങ്ങള്‍ അന്യം നിന്ന സമൂഹത്തിന് മാര്‍ഗ്ഗദീപമേകുന്നവയായിരുന്നു .

എന്നാല്‍ ....

ഒരു കോലെടുത്ത് ചെഗിയന്‍ പാമ്പിന്റ്റെ  പാതി തോണ്ടിയെറിഞ്ഞു ...


ചോര വീണു നനഞ്ഞ പുല്ലുകള്‍ കയറിനു മേലേ വച്ച്...
വലതു കാല്‍ കൊണ്ട് ചവിട്ടി ഒതുക്കി കെട്ടുമ്പോള്‍ ....
ഇറ്റിറ്റു വീണ വിയപ്പിന്‍ തുള്ളിയുടെ തിളക്കത്തില്‍  മറുപാതി  നിശ്ചലമായി .


ഇളം വെയിലിനെ സാക്ഷിയാക്കി  ഒന്ന് കണ്ണിറുക്കി  ഉദയസൂര്യന്‍ പുഞ്ചിരി തൂകി .



നന്ദിനി