Tuesday 13 November 2012

ഒടുക്കത്തെ ഒരു തലവിധി

സ്പന്ദനം 

"ഒന്നു കൂടി ആഞ്ഞു ശ്വാസം വലിക്കാന്‍ നോക്കിയിരുന്നെങ്കില്‍ നീ മരിക്കില്ലായിരുന്നു ...ഒക്കെ നിന്റ്റെ തലവിധി ..അല്ലാതെന്തു പറയാന്‍ .."


സ്വര്‍ഗ്ഗ കവാടത്തില്‍ കണക്കെടുക്കാന്‍ നിന്ന ദൂതന്‍ പുസ്തകത്തില്‍ കുഞ്ഞേലിയുടെ പേര് തിരയുന്നതിനിടയില്‍ പറഞ്ഞു.


കുഞ്ഞേലി തല കുമ്പിട്ടു നിന്നു.


'മരണത്തിലും ഒരു തലവിധി'


കുഞ്ഞേലി മറുത്തൊന്നും പറഞ്ഞില്ല .

ദൂതന്‍ പേര് കണ്ടുപിടിച്ചു .
" കുഞ്ഞേലി നീ മറ്റൊന്നും ചിന്തിക്കണ്ട ..ഞാന്‍ പറഞ്ഞതിന് കാരണം ഉണ്ട് .
നീ ഇവിടേയ്ക്ക് വരേണ്ട സമയം ഇതല്ല .കുറച്ചു കൊല്ലങ്ങള്‍ നേരത്തെയാണ് നീ വന്നിരിക്കുന്നത് ..ചാവാനാനെങ്കിലും അങ്ങനെ കിടന്നു കൊടുക്കരുത് .
മനശക്തി ഒന്നെടുത്ത് പ്രയോഗിച്ചെങ്കില്‍ ഇപ്പോള്‍ നിനക്ക് കയറി കിടക്കാന്‍ ഒരിടം എങ്കിലും ഉണ്ടായേനെ ...."
ദൂതന്‍ പറഞ്ഞു .

"എനിക്കിപ്പോള്‍ മുകളില്‍ ആകാശവും താഴെ ഭൂമിയും ഇല്ലെന്നാണോ അങ്ങ് പറയുന്നത് ...?

കുഞ്ഞേലി ചോദിച്ചു .

"അതേ ...ഇപ്പോള്‍ അതാണ്‌ സ്ഥിതി .ഇവിടെ സമയനിഷ്ഠ നിര്‍ബന്ധമാണ്‌. തത്കാലം കുഞ്ഞേലി പോയിട്ട് വാ ..."

ദൂതന്‍ സ്വര്‍ഗ്ഗ കവാടം കൊട്ടിയടച്ചു .

കുഞ്ഞേലി വാവിട്ടു കരഞ്ഞു .ജീവിതം മുഴുവന്‍ തലവിധി പ്രയോഗങ്ങള്‍ .

ഇപ്പോള്‍ ഇവിടെയും ആ വിധിയില്‍ താന്‍ നിരാലംബയായല്ലോ ...


ടപ്പ് ...ടപ്പ് 


ആരോ കൈ കൊട്ടുന്നു .കുഞ്ഞേലി തിരിഞ്ഞു നോക്കി .

അങ്ങു താഴെ വലിയ ഒരു കവാടത്തിനു മുന്നില്‍ നിന്ന്, ഒരു ദിവ്യന്‍ കൈയുയര്‍ത്തി വീശുന്നു .

കുഞ്ഞേലി ദിവ്യന്റ്റെ അടുക്കലേയ്ക്കോടി .

താണു  വീണു കേണു .
" പ്രഭോ ..കയറി കിടക്കാന്‍ ഒരിടം വേണം ...."

ദിവ്യന്‍ പുഞ്ചിരിച്ചു .

"എന്റ്റെ ഭവനത്തിലേയ്ക്ക് വരാന്‍ നേരവും കാലവും ഇല്ല .ആര്‍ക്കും അപ്പോള്‍ വേണമെങ്കിലും കടന്നു വരാം ..."

ദിവ്യന്‍ കുഞ്ഞേലിയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു .അവള്‍  ദിവ്യന്റ്റെ 
ഭവനത്തിലേയ്ക്ക് നടന്നു .

കവാടത്തില്‍  പേര്  എഴുതിയിരിക്കുന്നു .


പാതാളം ....


താഴെ ഒരു വാചകവും ...


"ഏതു നേരത്തും സ്വാഗതം ...."


കുഞ്ഞേലി ഒന്നു  നിന്നു .

"പ്രഭോ ....ഇവിടുത്തെ താമസ വ്യവസ്ഥകള്‍  എങ്ങനെ ?...കുറച്ചു കൊല്ലങ്ങള്‍ കഴിയുമ്പോള്‍ സ്വര്‍ഗ്ഗ കവാടം എനിയ്ക്കായി തുറക്കും .... ?"

ദിവ്യന്‍ വീണ്ടും പുഞ്ചിരിച്ചു .

അദ്ദേഹം പറഞ്ഞു .
"ആര്‍ക്കും അപ്പോള്‍ വേണമെങ്കിലും ഇവിടെ നിന്ന് തിരികെ പോകാം .പാതാള വാതിലുകള്‍ തുറന്നു തന്നെയിരിക്കും .അത് ആര്‍ക്കു നേരെയും കൊട്ടിയടയില്ല "

കുഞ്ഞേലിക്ക് ആശ്വാസമായി .

പാതാളമെങ്കില്‍ അത് ...
കുഞ്ഞേലി പാതാളം തിരഞ്ഞെടുത്തു .

അവള്‍ പാതാളത്തിലൂടെ നടന്നു .വഴി വിജനമായിരുന്നു .


"ഇവിടാരും ഇല്ലേ ....?"  


 കുഞ്ഞേലി വിളിച്ചു ചോദിച്ചു .


"കുഞ്ഞേലീ ................"


പെട്ടെന്നൊരു വിളി .അവള്‍ തിരിഞ്ഞു നോക്കി .

വടക്കേതിലെ ദാക്ഷായണി ഓടി വരുന്നു .

"ദാക്ഷായണി ...നീ ഇവിടെയാണോ ..?എത്ര കൊല്ലങ്ങള്‍ മുമ്പ് പോന്നതാ നീ സുഖമാണോ ഇവിടെ ."

കുഞ്ഞേലി ചോദിച്ചു .

"സുഖം തന്നെ ....ഇവിടെ എല്ലാവരും ഉണ്ടെടി ...കുറ്റിപ്പുറത്തെ അവറാച്ചനും ഭാര്യയും ....പാലക്കടവിലെ  ശോശാമ്മയും പിള്ളേരും ..പിന്നെ നിന്റ്റെ അടുത്ത കൂട്ടുകാരി ചിന്നകുട്ടിയും ...."


കുഞ്ഞേലി അമ്പരന്നു .

"അവരെല്ലാം ഇവിടെ ഉണ്ടോ ....?"

"ഉവ്വെടി ....നീ വാ ..."  

ദാക്ഷായണി കുഞ്ഞേലിയുടെ കൈ പിടിച്ചു .

ശ്വാസം വലിക്കേണ്ട നേരത്ത് അത് ചെയ്യാതെ നിശ്ചിത സമയത്തിനു മുമ്പ് വന്നത് കാരണം ഇവിടേയ്ക്ക്  വരേണ്ടി  വന്ന   തന്റ്റെ വിധിയില്‍ ,

 കൂടുതല്‍ തലവിധി പ്രയോഗങ്ങള്‍ കേള്‍ക്കേണ്ടി വരുമല്ലോ .....  
കുഞ്ഞേലി കൈ വിടുവിച്ചു ....

"ഇല്ല... ഞാന്‍ വരുന്നില്ല ...."

അവള്‍ തിരിഞ്ഞു നടന്നു .

"കുഞ്ഞേലി ...നീ നില്‍ക്ക് ...."

ദാക്ഷായണി പിറകെ ഓടി വന്നു .
" നീ ഒന്ന് കൂടെ ചിന്തിക്ക്...ഇവിടെ പരമ സുഖമാ ...ഇഷ്ടമുള്ളത് പോലെ ജീവിക്കാം ..ഒരു തടസ്സവും ഇല്ല ...ഒരിക്കല്‍ വന്നവര്‍ പിന്നെ തിരിച്ചു പോവില്ല .
നീ വാ ...."
കുഞ്ഞേലി കുതറിയോടി ....

' വേണ്ട ...തലവിധി തിരുത്തണം ...'

പാതാള വാതിലിലൂടെ കുഞ്ഞേലി പുറത്തു കടന്നു 

ഇന്നലെ വരെ തനിക്ക് സ്വന്തമായിരുന്ന ശരീരം തേടി അവള്‍ യാത്രയായി .

'ആ ശരീരത്തില്‍ കയറി കൂടി ആഞ്ഞു ശ്വാസം വലിച്ചു നോക്കാം ...
തലവിധി  തിരുത്താനായാലോ ....'

കുഞ്ഞേലി തന്റ്റെ ശരീരം തേടിയലഞ്ഞു .


ഒടുവില്‍ ഇടവക പള്ളിയിലെ സിമിത്തേരിയില്‍ ആറടി മണ്ണിനടിയില്‍ അവള്‍ അത് കണ്ടു .


ഒരു നിമിഷം ....കുഞ്ഞേലി വരും വരായ്കകളെ കുറിച്ച് ഓര്‍ത്തു പോയി .


'ശരീരത്തില്‍ കടക്കുക എളുപ്പം...ശ്വാസവും വലിക്കാം ...ഒരു പക്ഷെ ....

ജീവന്‍ തിരികെ കിട്ടിയാല്‍ മണ്ണിനടിയില്‍ നിന്നും എങ്ങനെ പുറത്തു കടക്കും '

'നടക്കില്ല ...തലവിധി ...'



വീണ്ടും പാതാള വാതിലില്‍ തിരികെയെത്തുമ്പോള്‍ ദിവ്യന്റ്റെ മുഖത്തു തെളിഞ്ഞ വിജയ ഭാവം കുഞ്ഞേലി കണ്ടില്ല എന്ന് നടിച്ചു .


കുഞ്ഞേലിയെ കണ്ട് ദാക്ഷായണി ഓടി വന്നു .


"തലവിധി തന്നെ ..." അവള്‍ പറഞ്ഞു .


അവള്‍ കുഞ്ഞേലിയുടെ കരം പിടിച്ച്  നടന്നു നീങ്ങി . 





നന്ദിനി 

  
   
      

      

Sunday 11 November 2012

ഒരു മണി മുഴക്കത്തിലെ നഷ്ടം

സ്പന്ദനം
ഒന്ന്.... രണ്ട് .....മൂന്ന് ....നാല് .
മണി മുഴങ്ങുന്നു .

പതിവിലേറെ നേരം മുഴങ്ങിയ മണിയില്‍ കോപിഷ്ഠനായ രാജാവ് സമയം നോക്കി .
വൈകുന്നേരം ആറ് മണി .
"ആരവിടെ ..."

താണു വീണു വണങ്ങിയ സേവകനോടായി അദ്ദേഹം കല്‍പ്പിച്ചു .
"മണി മുഴക്കിയവനെ ഉടന്‍ ഹാജരാക്കുക ..."
അല്പ്പസമയത്തിനകം അവന്‍ ഹാജര്‍ .
"അങ്ങുന്നേ എന്തിനാണാവോ അടിയനെ വിളിപ്പിച്ചത് ..."

അവന്‍ വണങ്ങി നിന്നു .
"ഇത്രയധികം മണി ഒരുമിച്ചു മുഴക്കാന്‍ നിനക്ക് ആരാണ് അധികാരം തന്നത് .."
രാജാവ് കോപിച്ചു .
" അങ്ങുന്നേ അടിയന്‍ കണ്ടത് ചെയ്തു ..അത്രമാത്രം.."
അവന്‍ പറഞ്ഞു .
" നീ എന്താണ് കണ്ടത് ..."
"അങ്ങുന്നു പറഞ്ഞതിന് പ്രകാരം മാത്രമാണ് അടിയന്‍ മണി മുഴക്കിയത് .."
"ഞാന്‍ പറഞ്ഞതോ ..."
രാജാവിന് കോപം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല .

".അതേ ..ഇന്ന് നാലെണ്ണം ഒന്നിന്  പിറകെ ഒന്നായി വന്നു വീഴുകയായിരുന്നു ...."
" നാലെണ്ണമോ...സാധാരണ ആഴ്ചയില്‍ ഒന്നോ രണ്ടോ ആയിരുന്നാല്ലോ ..?"
രാജാവിന്റ്റെ തല പുകഞ്ഞു .
അദ്ദേഹം തിരിഞ്ഞു നടന്നു .

പരീക്ഷണ വസ്തുക്കളുടെ വീഴ്ചയെ അധാരമാക്കി  മണി മുഴക്കാന്‍
 ഏല്പ്പിച്ചവനെ ശാസിച്ചതിന്റ്റെ ജാള്യത ആ മുഖത്തുണ്ടായിരുന്നു .
'ഇങ്ങനെ പോയാല്‍ തന്റ്റെ ഗ്രഹോപരിതലം ഭൂവാസികളുടെ 
പരീക്ഷണശാലയാകുമല്ലോ ...'

രാജാവ് ദു:ഖിച്ചു .
തന്റ്റെ അന്വേഷണങ്ങള്‍ ഭൂമി എന്ന ഗ്രഹത്തില്‍ അവസാനിക്കുന്നു .പരിഹാരം കണ്ടെത്തുക തന്നെ ..'
കുണ്ടിലും കുഴിയിലും ഗുഹകളിലും വസിക്കുന്ന തന്റ്റെ പ്രജകളുടെ പരിതാപ അവസ്ഥ ഓര്‍ത്തു മനംനൊന്ത രാജാവ് പെരുമ്പറ കൊട്ടി .

മനസ്സമാധാനത്തോടെ ഒന്ന് പുറത്തിറങ്ങി നടക്കാന്‍ പോലും ഭയന്നിരുന്ന ഗ്രഹവാസികള്‍ ചങ്കിടിപ്പോടെ പുറത്തിറങ്ങി .ഗ്രഹാന്തര്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന രാജകൊട്ടാരത്തിലേയ്ക്ക്  അവര്‍ കൂട്ടമായി എത്തി .
മണി മുഴങ്ങി .

യോഗനടപടികള്‍ ആരംഭിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കവേ ഒരു വലിയ ബഹളം .
യോഗ സ്ഥലത്തിന്റ്റെ ഇടത്തെ വശത്തിരുന്നവര് ഓടി മാറുന്നു .
"എന്താണവിടെ ..?"
രാജാവ് സ്വരമുയര്‍ത്തി ..
ഇടത്ത് ഭാഗത്തെ ഭിത്തിയില്‍ വിള്ളലുകള്‍ രൂപപെടുന്നു .

"എല്ലാവരും വേഗം പുറത്തു കടക്കുക.."
രാജാവ് കല്‍പ്പിച്ചു ..
ആളുകള്‍ ഉന്തി തള്ളി പുറത്തു കടന്നു .
രാജ സന്നിധിയില്‍ അന്വേഷണ ഉദ്യോഗസ്ഥന് വിവരവുമായി മടങ്ങിയെത്തി.
" ഒരു പരീക്ഷണ വസ്തു കൂടി എത്തിയിരിക്കുന്നു.ഗ്രഹാന്തര്‍ഭാഗത്തെ കുഴിയില്‍ വന്നിറങ്ങി  പരീക്ഷണാടിസ്ഥാനത്തില് അത് ‍ പാറ തുരക്കുന്നു.."

വിള്ളലുകള്‍ ഭിത്തിയില്‍ ഭൂപടം തീര്‍ത്തപ്പോള്‍ രാജാവ് പ്രജകളെ കൂട്ടി മറ്റൊരു ഭാഗത്തേയ്ക്ക് നീങ്ങി .


" ഇനിയും താമസിപ്പിച്ചു കൂടാ ..എത്രയും വേഗം സന്ധി സംഭാഷണത്തിനുള്ള വഴികള്‍ കണ്ടെത്തണം ....."
ഇതുവരെ ഒരു ഭൂവാസിയെ പോലും കണ്ടെത്താനാവാതെ കുഴയുന്ന രാജാവിന് ആ സംസാരം തന്നെ മണ്ടത്തരമായി തോന്നി .


എങ്കിലും അദ്ദേഹം പറഞ്ഞു .
" അന്വേഷിക്കുക ..കണ്ടെത്തുക ഗ്രഹോപരിതലത്തില്‍വന്നിറങ്ങുന്ന ഓരോ   പരീക്ഷണ വസ്തുവും സൂഷ്മമായി നിരീക്ഷിക്കുക "


യോഗം പിരിഞ്ഞപ്പോള്‍ രാജാവ്അസ്വസ്ഥനായിരുന്നു .
തന്റ്റെഗ്രഹവാസികളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന ഭൂവാസികളുടെ പരീക്ഷണങ്ങള്‍ ഒരു സര്‍വ്വ നാശത്തിന് കോപ്പുകൂട്ടുന്നത് കണ്ട് ആ മനസ്സ് നെടുവീര്‍പ്പെട്ടു .


ദിവസങ്ങള്‍ കടന്നു പോയി .ഒറ്റയ്ക്കും പെട്ടയ്ക്കും ഇടയ്ക്കിടെ മുഴങ്ങുന്ന മണികള്‍ ഒരു ജനതയെ ഉദ്വേഗത്തിന്റ്റെ മുള്‍മുനയില്‍ നിറുത്തി .ഓരോ മണി മുഴങ്ങുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ പരക്കം പാഞ്ഞു .
ഭൂവാസിയെ തേടിയുള്ള ആ പാച്ചിലില്‍ ഗ്രഹവാസികളുടെ സ്വൈര്യ ജീവിതം നഷ്ടപ്പെട്ടു .


രാജാവ് ഭക്ഷണത്തിനിരുന്നു.
ഓരോ ദിവസം ചെല്ലുന്തോറും എണ്ണത്തില്‍ കുറവ് കാണുന്നു .
കാരണം രാജാവ് ചോദിച്ചില്ല .
ഗ്രഹവാസികളുടെ ദിനചര്യകളും ആവശ്യങ്ങളും   ഒത്തുപോകാന്‍ പ്രയാസപ്പെടുമ്പോള്‍ ഭക്ഷണോല്പ്പാദനത്തിനും അതില്‍
നിന്നുളവാകുന്ന ദൌര്‍ലഭ്യത്തിനും  എന്ത് പ്രസക്തി ..... 


 
മണി മുഴങ്ങി .
രാജാവ് ഒരു റൊട്ടി കക്ഷണം കൈയ്യിലെടുത്തു .
സര്‍വ്വത്ര ബഹളം .
വാതിലുകള്‍ തുറന്നടയുന്നു ...ആരൊക്കെയോ ഓടി വരുന്നു ...


അദ്ദേഹം ചാടി എണീറ്റു .
"ആരവിടെ ...?"
ഓടി വന്ന സേവകന്‍ ചൊവ്വയോളം താണു.
"എന്താണവിടെ ...?"
"അങ്ങുന്നേ ഭൂവാസിയെ കണ്ടെത്തിയിരിക്കുന്നു ....."



രാജാവ് തന്റ്റെ കൈയ്യിലിരിക്കുന്ന റൊട്ടി കക്ഷണത്തെ ഒരു നിമിഷം മറന്നു .
സേവകന്റ്റെ പിന്നാലെ ഗ്രഹോപരിതലത്തിലേയ്ക്കുള്ള പടികള്‍ കയറുമ്പോള്‍ ജിജ്ഞാസ അദ്ദേഹത്തെ കീഴ്പെടുത്തിയിരുന്നു .


മുകളിലെത്തി ....
രാജാവ് കണ്ടു ...ദൂരെ നാല് കാലുകളില്‍ ഒരു പരീക്ഷണ വസ്തു നിലയുറപ്പിച്ചിരിക്കുന്നു .


അദ്ദേഹം ചുറ്റും നോക്കി ...പ്രജകളെല്ലാം തന്നെ എത്തിയിരിക്കുന്നു.ദൂരെ മാറി നില്‍ക്കുന്ന അവര്‍ നല്ലൊരു ഭാവി മുന്നില്‍ കണ്ട് പ്രതീക്ഷയോടെ രാജാവിനെ നോക്കി .


അദ്ദേഹം മുന്നോട്ട് നടന്നു .പരീക്ഷണ വസ്തുവിന്റ്റെ മുന്നിലെത്തി.
"താങ്കള്‍ക്ക് ചൊവ്വ ഗ്രഹത്തിലേയ്ക്ക് സ്വാഗതം ..."
രാജാവ് ഉറക്കെ വിളിച്ചു പറഞ്ഞു .
ശബ്ദം കേട്ട് ഭൂവാസി തിരിഞ്ഞു നോക്കി .
ആ കണ്ണുകളില്‍ നിന്ന് വികാരം തിരിച്ചറിയാന്‍ രാജാവ് പാടുപെട്ടു .


മറുപടിയില്ല ...
അടുത്തു നിന്ന സേവകന്‍ കൈകളുയര്‍ത്തി വീശി .
ഭൂവാസി തിരിഞ്ഞു നോക്കി ....ആ കണ്ണുകളിലെ ആകാംഷ രാജാവ് തിരിച്ചറിഞ്ഞു .
അദ്ദേഹം തന്റ്റെ കരങ്ങളുയര്‍ത്തി..


ഒരു നിമിഷം ....
ചാടിയിറങ്ങിയ ഭൂവാസി രാജകരങ്ങളിലിരുന്ന റൊട്ടി കക്ഷണം ആര്‍ത്തിയോടെ ഭക്ഷിച്ചു .
പ്രജകളുടെ കരഘോഷത്തിനിടയില് കൂടി രാജാവ് ഭൂവസിയുടെ ഒപ്പം കൊട്ടാരത്തിലേയ്ക്ക്  നടന്നു .


അങ്ങ് ഭൂമിയില്‍ .....
പരീക്ഷണ ഉപഗ്രഹം ലക്ഷ്യം പൂര്‍ത്തിയാക്കിയ ആഹ്ലാദത്തില്‍ സ്വന്തം അസ്തിത്വം നഷ്ടപ്പെട്ടതറിയാതെ........
ഭൂവാസികള്‍ ഒന്നടങ്കം ആ കരഘോഷത്തില്‍ പങ്കുചേര്‍ന്നു.


വിജയാഹ്ലാദം നുരഞ്ഞു പൊങ്ങുമ്പോള്‍ അകലെ ചൊവ്വ ഗ്രഹവാസികള്‍ ഭൂവാസിയുടെ    ഭാഷ     പഠിക്കുകയായിരുന്നു ....

"ബൌ...... ബൌ ...."

   ‍



നന്ദിനി