Wednesday 13 November 2013

അലങ്കാരം ഈ അനാഥത്വം

സ്പന്ദനം 

മനു മുറ്റത്ത് കളിക്കുന്നു .
അവൻ മണ്ണപ്പം ചുട്ടു .
മുല്ലപ്പൂവിറുത്ത്   ചോറും ചെത്തിപ്പൂ അരച്ച് ചമ്മന്തിയും  ഒരിലയിൽ വിളമ്പി 
മണ്ണപ്പം മറ്റൊരിലയിൽ  മാറ്റി വച്ചു .
'ഇത് ആന്റ്റി യുടെ വയറ്റിലുള്ള വാവയ്ക്ക് .'.
 മനോഗതം ഉച്ചത്തിലായിരുന്നു ..
'ഓഹോ ..'
പുറകിൽ നിന്നും  സ്വരം ..
അങ്കിളാണ് ....
അദ്ദേഹം മനുവിനെ വാരിയെടുത്തു തൊടിയിലേയ്ക്കിറങ്ങി .
കപ്പക്കാലയുടെ അരികിലുള്ള ചെറു നീരൊഴുക്കുകടന്ന് നാട്ടുമാവിൻ ചുവട്ടിലേയ്ക്ക് നടന്നു .


'മനൂ .....മോനേ ....  ഇങ്ങു വാ...ചോറു വിളമ്പി .."
സാരിത്തലപ്പിൽ കൈ തുടച്ച് നയന മനുവിനെ ഉറക്കെ  വിളിച്ചു.
മാത്യൂസിനൊപ്പം കൊട്ടാമ്പുറത്തുണ്ണിയായി എത്തുമ്പോൾ മനുവിന്റ്റെ കണ്ണുകളിൽ നയനയുടെ 
ചില ഭാവങ്ങൾ പ്രതിഫലിച്ചിരുന്നു ..

ഊണുമേശയ്ക്ക് മുകളിൽ അവനെ ഇരുത്തി ചോറ് വാരി കൊടുക്കുമ്പോൾ നയനയുടെ കണ്ണുകൾ മനുവിന്റ്റെ  കൈവിരലുകളിലുടക്കി ..  .
ചെത്തി വിട്ട പോലെയുള്ള ആകൃതി ... വീതിയുള്ള നഖങ്ങൾ ..
മാത്യൂസിന്റ്റെ വിരലുകൾ പോലെ ..
നയനയുടെ ചിന്തകൾ കാറ്റത്ത് ആഞ്ഞടഞ്ഞ ജനാലയിൽ ഒന്നു പതറി ...

'ആന്റ്റി ... മതി ..'
മനുവിന്റ്റെ ചിണുങ്ങൽ .

അവനെ  ഒക്കത്തിരുത്തി നെറുകയിൽ ഒരു മുത്തവും നല്കി , ഉച്ച മയക്കത്തിനായി കിടപ്പുമുറിയിലേയ്ക്ക് പോകുമ്പോൾ ..
നയനയുടെ ചുണ്ടിലൂടൊഴുകിയെത്തിയ  'അമ്മയ്ക്ക് നീ തേനല്ലേ ....ആയിരവല്ലി പൂവല്ലേ ..'എന്ന് കേട്ടതും ....
മനുവിന്റ്റെ കുഞ്ഞു കൈകൾ കഴുത്തിൽ  മുറുക്കെ ഒന്നമർന്നത് അവൾ അറിഞ്ഞിരുന്നു .

മനു ഉറങ്ങി ..പതുക്കെ മെത്തയിൽ അവനെ കിടത്തി ആ കുഞ്ഞു മുഖത്തേയ്ക്ക് നോക്കി അവളിരുന്നു .

കോളിംഗ് ബെൽ മുഴങ്ങി ..
വാതിൽ തുറക്കുന്ന ശബ്ദം ..കൂട്ടത്തിൽ  മാത്യൂസിന്റ്റെ ഒരു പൊട്ടിച്ചിരിയും ..

നയന കതക് പതുക്കെ ചാരി സ്വീകരണ മുറിയിലേയ്ക്ക് ചെന്നു. 
അവൾ വിശ്വസിക്കാൻ പാടുപെട്ടു ..
സുമ ..
പാടവരമ്പിലൂടെ ഒരുമിച്ചുള്ള പള്ളിക്കൂട യാത്രയും ..
പരീക്ഷാ ദിവസങ്ങളിൽ ഒന്നിച്ച് ചെളിയിലേയ്ക്കുള്ള വീഴ്ചയും ..
സന്തോഷിച്ച്   വീട്ടിലേയ്ക്കുള്ള തിരിച്ചു പോക്കും ..ഒരു മിന്നായം പോലെ നയനയുടെ മുന്നിൽ തെളിഞ്ഞു .

അവളുടെ  കണ്ണുകൾ നിറഞ്ഞു..
'സുമ ..എത്ര നാളായി നിന്നെ കണ്ടിട്ട് ..'   
നയന ഓടിച്ചെന്നു ...

സുമയുടെ കൂടെ ഭർത്താവുമുണ്ട് ...
"സോമേട്ടാ ..സുഖമല്ലേ .."  .            
നയനയുടെ സ്നേഹാന്വേഷണം ...

'മനുകുട്ടനെന്തിയേ ...?'
സുമ നയനയുടെ കൈ പിടിച്ചു ..
അവൾ തന്റെ പ്രിയ കൂട്ടുകാരിയെയും കൂട്ടി  മുറിയിലേയ്ക്ക് നടന്നു .

മാത്യൂസ് ആ പോക്ക് ഒന്നു  നോക്കി ...
നയനയ്ക്ക്ല്    ബാല്യകാല സുഹൃത്തിന്റ്റെ സഹായം അത്യാവശ്യമായപ്പോൾ  നാട്ടിലേയ്ക്ക് താൻ യാത്രയായതും ..
കേട്ടുകേൾവി മാത്രമുള്ള  മറ്റൊരു നാട്ടിലേയ്ക്ക് പറിച്ചു നട്ട ആ കുടുംബത്തിനെ കുറിച്ച് ഒന്നുമറിയാതെ അലഞ്ഞതും ...
ഒടുവിൽ...
കവലയിൽ      ആൽചോട്ടിൽ വച്ച് കണ്ടു മുട്ടിയ ഒരു വയസ്സൻ  പുതിയ മേൽവിലാസം തരപ്പെടുത്തി തന്നതും ..
അങ്ങനെ സുമയുടെ വീട്ടിലെത്തിയതും  സോമനെയും കുട്ടികളെയും കണ്ടതുമെല്ലാം മാത്യൂസിന്റ്റെ മനസ്സിൽ ഓടിയെത്തി ..

"മനുവിന്  എന്തുണ്ട് വിശേഷം ...സുഖമായിരിക്കുന്നോ ..."
സോമന്റ്റെ ചോദ്യം ചിന്തകൾക്ക് വിലങ്ങു തടിയായി ...
"സുഖം ..."
മാത്യൂസ് മറ്റു വിഷയങ്ങളിലേയ്ക്ക് കടന്നു ..

"ചായ ..."
നയന ചായയുമായ് വന്നിരിക്കുന്നു ..
 'സുമയെവിടെ ..?'
മാത്യൂസ് ചോദിച്ചു 

'അവൾ  മനുവിന്റ്റെ അരികിലാണ്'
മറുപടി ഒരു വരിയിലൊതുക്കി നയന സുമയുടെ അടുത്തെത്തി .

സുമ മനുവിന്റ്റെ   മുഖത്തേയ്ക്ക് ഇമ വെട്ടാതെ നോക്കിയിരിക്കുന്നു 
' എന്താ സുമേ ..."
അവൾ നയനയെ നോക്കി ..
" ഒരു കൊല്ലം ഇവൻ എന്റെ അടുത്തായിരുന്നല്ലോ .. കണ്ടു കൊതി തീർന്നില്ല .."
ആ ഉത്തരത്തിൽ നയനയുടെ കണ്ണിൽ മിന്നി മറഞ്ഞ ഒരജ്ഞാത ഭാവം  സുമയെ അത്ഭുതപ്പെടുത്തി ..  

സംസാരം മനുവിനെ ഉണർത്തി ..
" ആന്റ്റി ...' അവൻ ചിണുങ്ങാൻ തുടങ്ങി ..
സുമ അവനെ കോരിയെടുത്തു ..
'നീ കണ്ടോ അവൻ ഇപ്പോഴും എന്നെ ഓർക്കുന്നുണ്ട് ..'
മനു കരയാൻ തുടങ്ങി .
' ആന്റ്റി,,'അവൻ കുഞ്ഞു കൈകൾ  നയനയുടെ നേരെ നീട്ടി .

സുമ ഒന്നു ഞെട്ടി ..
' ആന്റ്റിയോ .....  കുട്ടാ ..അമ്മയെന്നു വിളിക്കൂ .......'
'എനിക്ക് ആന്റ്റി മാത്രമേയുള്ളൂ ...'
മനുവിന്റ്റെ കുഞ്ഞു മറുപടിയിൽ  നയനയുടെ മുഖം വിളറി .             

 സുമ വീണ്ടും ചോദിച്ചു ...
' നയനാമ്മ കുട്ടന്റ്റെ അമ്മയല്ലേ ...'
'അല്ല ..ആന്റ്റി ...'
നിഷ്കളങ്കമായ ആ മറുപടിയിൽ സുമ തരിച്ചു നിന്നു .
മനു സുമയുടെ കൈകളിൽ നിന്നും ഊർന്നിറങ്ങി നയനയുടെ അരിക് പറ്റി നിന്നു .

നിറഞ്ഞ കണ്ണുകളോടെ കരങ്ങൾ നീട്ടി  സുമ പറഞ്ഞു .
            
''മാത്യൂസ്   നിന്റ്റെ നിർബന്ധ പ്രകാരം  കുഞ്ഞിനെ  ഈ  കൈകളിൽ  തരുമ്പോൾ ചങ്കു പൊട്ടുന്ന  സങ്കടമായിരുന്നു എനിക്ക് ...        
ഇത്രയും  ഹൃദയശൂന്യയായി പോയോ ..എന്റെ പ്രിയ കൂട്ടുകാരി   എന്നോർത്ത് ..
ഒരു കൊല്ലം കഴിഞ്ഞ് വീണ്ടും മാത്യൂസ് വന്ന് കുട്ടിയെ തിരികെ കൊണ്ടുപോകുമ്പോൾ  പറഞ്ഞു ...
എന്നെ അഭിമുഖീകരിക്കാൻ നിനക്ക് നാണക്കേടാണെന്ന് ..
എങ്കിലും ..
എനിക്ക് സന്തോഷമായിരുന്നു കുഞ്ഞിനെ നിങ്ങൾ അംഗീകരിച്ചല്ലോ എന്നോർത്ത് ....
പക്ഷെ .....ഇത് വളരെ ക്രൂരമായി പോയി ....
സ്വന്തം മാതാപിതാക്കളെയും ജനിക്കാനിരിക്കുന്ന കൂടപ്പിറപ്പിനെയും തിരിച്ചറിയാതെ വളരാൻ ഈ കുഞ്ഞ് നിന്നോട് എന്തു തെറ്റ് ചെയ്തു ....''

സുമയുടെ ചോദ്യത്തിൽ നയന തലകുനിച്ചു 
   
'' മറ്റുള്ളവരുടെ മുന്നിൽ ഞാൻ ഇതെങ്ങനെ പറയും.."
അവളുടെ ഉത്തരം ഒരു തേങ്ങലിൽ മുറിഞ്ഞു ..

സുമയ്ക്ക് കലി കയറി .  
"ദുരഭിമാനം ....
 ഒരു താലിച്ചരടിന്റ്റെ സംരക്ഷണം പോലുമില്ലാതെ മാത്യൂസിന്റ്റെ കൂടെ താമസിക്കാൻ നീ തയ്യാറായപ്പോൾ  ഈ അഭിമാനബോധം എവിടെയായിരുന്നു ...?       
നാടറിഞ്ഞു വിവാഹം നടത്തുന്നതിന് മുമ്പ് ,  കുഞ്ഞിനെ മാത്യൂസ് എന്നെ ഏൽപ്പിക്കുമ്പോൾ ..
എന്റെ പ്രിയ കൂട്ടുകാരിയുടെ കുഞ്ഞ് ...ഒരിക്കലും സങ്കടപ്പെടരുത് എന്ന് ഞാൻ ആഗ്രഹിച്ചു ...
അവനെ  രണ്ടു കൈയും നീട്ടി സ്വീകരിച്ച എന്നെ പോലും വിഡ്ഢിയാക്കി ഇപ്പോൾ നിങ്ങൾ 
ആദർശ ദമ്പതികൾ    ...                
അനാഥകുട്ടിയെ ഏറ്റെടുക്കാൻ തയ്യാറായ മഹാമനസ്കർ ..."

സുമ മുറി വിട്ടിറങ്ങി ...
സ്വീകരണമുറിയിലെത്തിയ അവളുടെ ഭാവമാറ്റത്തിൽ  മാത്യൂസ് ഒന്ന് പതറി ..
" കുഞ്ഞിനെ തിരികെ കൊണ്ടുപോകാൻ മാത്യൂസ് വന്നപ്പോൾ അനാഥൻ എന്ന പേര് പതിപ്പിക്കാനായിരുന്നു  എന്ന് ഞാൻ അറിഞ്ഞില്ല ...
വരൂ ..സോമേട്ടാ നമ്മുക്ക് പോകാം .."

സോമന്റ്റെ കൈപിടിച്ച് പടി കടക്കുമ്പോൾ നിറഞ്ഞൊഴുകിയ സുമയുടെ കണ്ണുകളിൽ ആധുനികതയുടെ അതിപ്രസരത്തിൽ അനാഥരാക്കപ്പെട്ട ഒരുപാട് കുഞ്ഞുങ്ങളെ മാതൃത്വത്തിന്റ്റെ  മഹത്വം പകർന്നു നല്കി സംരക്ഷിക്കണം എന്ന ദൃഡനിശ്ചയമുണ്ടായിരുന്നു.            
    
                                
*********************************************************************************************************

നന്ദിനി വർഗീസ്‌ 
                                     
                 
            

Sunday 10 November 2013

പറയാൻ ബാക്കി വച്ചത്

സ്പന്ദനം 


മോഹനൻ മാന്യനായിരുന്നു .
ശ്രേയ അദ്ദേഹത്തിന്റ്റെ  കടുത്ത ആരാധികയും.
എന്നാൽ ഒരു ദുർബല നിമിഷത്തിൽ പിഴച്ചു പോയ ജീവിതത്തിന്റ്റെ ബാക്കി പത്രമായി മാറി  അയാൾ ..
മാസികയിലെ മോഹനവീക്ഷണം ഹൃദയത്തിലേറ്റു വാങ്ങി വൈകല്യധാരണകൾ ചിന്തകളിൽ
കടന്നു കൂടിയപ്പോൾ താലി ചരടിന്റ്റെ വിലയിൽ  കോടതി കൈ കടത്തിയിരുന്നു .

'ഹൊ ..ഇവളെ കൊണ്ട് സഹികെട്ടല്ലോ ദൈവമേ ...
ഓരോന്നൊക്കെ എഴുതിപ്പിടുപ്പിക്കാൻ ചിലരും ..അത് തൊണ്ട തൊടാതെ വിഴുങ്ങാൻ ഇവളും..'
അടുക്കളയിൽ അമ്മയുടെ ആത്മഗതം ലേശം ഉറക്കെ തന്നെയായിരുന്നു ...
ശ്രേയ തീരുമാനമെടുത്തു ..
'ഇനി നന്നാവാം ..'
അവൾ മുറിയിലേയ്ക്ക് പോയി .



വല്ലാത്തൊരാകർഷണമായിരുന്നു ആ ബംഗ്ലാവിന് .
ദൂരെ നിന്നുള്ള വീക്ഷണക്കോണുകളിൽ തലയുയർത്തി നില്ക്കുന്ന രണ്ടു  ഗോപുരങ്ങൾ.
രണ്ടാൾ പൊക്കമുള്ള ചുറ്റുമതിൽ  കാഴ്ച്ചയെ മറയ്ക്കുമ്പോഴും തലയെടുപ്പിൽ കോട്ടം തട്ടാത്ത
പുറംവാതിലും അതിൽ കൊത്തിവച്ച തലയുടെ നാക്കു നീട്ടിയ നേർക്കാഴ്ചയും  നാട്ടുകാരിൽ കൗതുകമുണർത്തിയിരുന്നു. രാവേറെ ചെല്ലുമ്പോഴുള്ള വവ്വാലുകളുടെ വലംവയ്ക്കലിൽ തെളിയാറുള്ള ഗോപുരക്കണ്ണുകൾ ഒരു രക്ഷസ്സിന്റ്റെ ആഗമനം വിളിച്ചറിയിക്കുന്നു എന്ന പഴമക്കാരുടെ വാദങ്ങളിൽ, ചുടുചോരയുടെ ഗന്ധം കലർന്നിരുന്നു .

തടിക്കച്ചവടക്കാരൻ പീറ്റർ ഒന്നു തലചൊറിഞ്ഞു .
ജനാലയിലൂടെ ഇമവെട്ടാതെ അയാൾ ആ ഗോപുരങ്ങളിലേയ്ക്ക് നോക്കിയിരുന്നു .
ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന കുന്നിന്റ്റെ താഴ്വാരത്തായിരുന്നു പീറ്ററിന്റ്റെ ഭവനം .
കൂട്ടിന് ഒരു ലോറി മാത്രം ..
ഏകാന്ത വാസം ഇഷ്ടപ്പെടുന്ന ഒരു വിചിത്ര മനുഷ്യൻ ..
രാവിലെ ലോറിയുമായി കൂപ്പിലെത്തുകയും   വൈകുന്നേരം  ആറ്റിൽ ഒരു കുളിയും കഴിഞ്ഞ് ലോറിയും കഴുകി വീട്ടിലെത്തുന്ന സ്ഥിരം പതിവിനുടമ .
അന്ന് പീറ്റർ അസ്വസ്ഥനായിരുന്നു ..
ആറ്റിൽ വെള്ളം പേരിനു മാത്രം ..
പാലത്തിനു താഴെയുള്ള മണ്‍റോഡിലൂടെ ഉരുളൻ കല്ലുകൾ നിറഞ്ഞ ചെറുവെള്ളത്തിലേയ്ക്കിറങ്ങുമ്പോൾ അയാളുടെ കണ്ണുകൾ മരങ്ങൾക്കിടയിൽ
ഉയർന്നു നിന്നിരുന്ന ഗോപുരക്കണ്ണുകളിൽ ഉടക്കി ...
പതിവില്ലാത്ത ഒരു ആകാംഷ പീറ്ററിൽ കുടിയേറി .
വേഗത്തിൽ പണി  അവസാനിപ്പിച്ച്  മടങ്ങുമ്പോൾ  ആ യാത്രയോടുള്ള പ്രതിഷേധമെന്നവണ്ണം 
ലോറി ഒന്നു  ചുമച്ചു കുലുങ്ങി .പാലം കടന്ന് മരങ്ങൾക്കിടയിലൂടെ കുന്നു കയറുമ്പോഴും 
ആ ചുമ തുടർന്നുകൊണ്ടിരുന്നു.
ബംഗ്ലാവിന്റ്റെ ചുറ്റുമതിലിനോടു ചേർന്നുള്ള പുറം വാതിലിനു മുന്നിൽ ലോറി നിശ്ചലമായി .

നാക്കുനീട്ടിയ തലയിലെ കണ്ണുകൾ ഒന്നു ചിമ്മിയോ ....
'ഏയ് .....ഓരോ തോന്നലുകൾ ...'   
പീറ്റർ ചാടിയിറങ്ങി ...വാതിലിൽ ആഞ്ഞു തള്ളി .
തലയുമായി ഒരു മുരളലോടെ വാതിൽ അകത്തേയ്ക്ക് തുറന്നു .
വിശാലമായ മുറ്റം ഒരു  വനം പോലെ തോന്നിച്ചു .
കാടുകൾ വകഞ്ഞു മാറ്റിയ പീറ്ററിനെ,  സമ്മിശ്ര ഗന്ധങ്ങളുടെ അകമ്പടിയോടെ  ചെറുകാറ്റ്
ഒന്നു തലോടി .


പീറ്റർ അകവാതിലിനടുത്തെത്തി...
അരികിലായി ഒരു  മണി  ..
ദ്രവിച്ച കയറും പേരറിയാത്ത മറ്റു പലതും കൊണ്ട് നിലം മൂടിയിരിക്കുന്നു .
  
പെരുവിരലിൽ കുത്തിയുയർന്ന്  കൈയ്യുയർത്തി മണിയിൽ ഒന്നു തട്ടി ..
ആ മുഴക്കത്തിനൊപ്പം അകത്തളത്തിലെവിടെയോ മറ്റൊരു ശബ്ദം ഉയർന്നുവോ ...
പീറ്റർ ചെവി വട്ടം  പിടിച്ചു .
ആരും വന്നില്ല ...
വാതിലിൽ  തട്ടി അയാൾ ഉറക്കെ വിളിച്ചു ..
" ഇവിടാരുമില്ലേ ..."
  ഞാൻ പീറ്റർ ..ഒന്നു പരിചയപ്പെടാൻ വന്നതാണ് ..വാതിൽ തുറക്കൂ ..."

വാതിൽ തുറന്നില്ല .
എന്നാൽ....അതിനു മറുപടിയെന്നവണ്ണം  ഗോപുരക്കണ്ണുകൾ ഒന്നു തെളിഞ്ഞു മങ്ങി ..
അസ്തമയസൂര്യനെ സാക്ഷിയാക്കി നേർരേഖയിൽ മിന്നി മറഞ്ഞ ഒരു പ്രകാശം ലോറിയുടെ ചില്ലിൽ തട്ടി പ്രതിഫലിച്ചു .

പീറ്റർ തിരിഞ്ഞു നടന്നു ..
' ആൾ പാർപ്പില്ലാത്ത വീടുകളെ ചുറ്റിപ്പറ്റിയുള്ള ഓരോ തെറ്റിദ്ധാരണകൾ ...'
അയാൾ പിറുപിറുത്തു ..
ലോറിയുമായി   മടങ്ങുമ്പോൾ വീശിയടിച്ച ശക്തമായ കാറ്റിൽ തുറന്നു കിടന്ന പുറംവാതിൽ വീണ്ടും മുരണ്ടു ...നാക്കു നീട്ടിയ തല യഥാസ്ഥാനം നിലയുറപ്പിച്ചു .

ഗോപുരത്തിൽ ഒരു രൂപം ചോരപുരണ്ട മോണകാട്ടി ഒന്നിളിച്ചു ...
' പരിചയപ്പെടാം ...' 
അത് അപ്രത്യക്ഷമായി ..

പീറ്റർ ലോറി ഒതുക്കി വീട്ടിലേയ്ക്ക് കയറുമ്പോൾ മൂവാണ്ടൻ മാവിൽ തലകീഴായി തൂങ്ങിക്കിടന്ന
വവ്വാൽ അന്ധകാരത്തിലേയ്ക്ക് കണ്‍ചിമ്മി ആ കിടപ്പ് തുടർന്നു ..

ഒരു ചൂടു ചായയിട്ട്  ചുണ്ടോടടുപ്പിച്ചതും ലോറിയുടെ ഹോണ്‍ മുഴങ്ങി ..
' ഇതെന്തു മറിമായം ..'
ചായ മേശപ്പുറത്തു  വച്ച് പീറ്റർ ഓടിയിറങ്ങി ലോറിയ്ക്കരികിലെത്തി ..
അയാൾ നാലുപാടും നോക്കി .
'  ആരുമില്ല....തോന്നിയതാവാം  '
തൂങ്ങിക്കിടന്ന വവ്വാലിനു നേരെ ഒരു കല്ലെടുത്തെറിഞ്ഞ് ഭയം മറയ്ക്കുമ്പോൾ ചായ കപ്പിൽ പടരുന്ന  രക്തഗന്ധം അയാൾ അറിഞ്ഞിരുന്നില്ല ................


കട്ടിലിൽ കമിഴ്ന്നു കിടന്നുറങ്ങുന്നു ശ്രേയ ..
പടർത്തിയിട്ട മുടി തലയിണ മറയ്ക്കുന്നു .
വായിച്ചു പകുതിയാക്കിയ  പുസ്തകം തുറന്ന പടി തന്നെ അരികിലുണ്ട് .
' ഓരോന്നിന്റ്റെ സ്വഭാവം ....
തല്ലി നന്നാക്കാവുന്ന  പ്രായം അല്ലല്ലോ ..ഇന്നാടി ചായ ....'
അമ്മ അവളെ കുലുക്കി വിളിച്ചു .
മുഖം ചെരിച്ച് മുടികൾക്കിടയിലൂടെ ഒന്നു നോക്കി അവൾ ഞെരങ്ങി ..
'ചായ കുടിക്കെടി ..'
ശ്രേയ ചാടി എഴുന്നേറ്റു .
അമ്മയുടെ കൈയ്യിൽ  നിന്നും   ചായ പിടിച്ചുവാങ്ങി  അവൾ മണത്തു നോക്കി ...

'നിനക്കെന്തു പറ്റി ...'
തുറന്നിരുന്ന പുസ്തകത്തിലെ ചായയുടെ രക്തഗന്ധ വരികളിൽ അമ്മയുടെ കണ്ണുടക്കി .

'ഓരോന്നു മേടിച്ചു വായിക്കും ഒന്നു വിലക്കിയപ്പോൾ മറ്റൊന്ന് ....നീ ചായ കുടിക്കണ്ട ...' കലികയറിയ  അമ്മ ചായക്കപ്പ് പിടിച്ചു  വാങ്ങി  അടുക്കളയിലേയ്ക്ക് നടന്നു .


" അമ്മേ .."
ശ്രേയ പുറകേ ഓടിയെത്തി .

" നിനക്കിത്രയും പ്രായമായില്ലേടി ...തെറ്റായ ധാരണകൾ കടന്നു കയറിയാൽ അതു നിന്റ്റെ മനസ്സിനെ ബാധിക്കും ...നീ ഓർത്തോ..."
അമ്മ കൈ ചൂണ്ടി പറഞ്ഞു .
ശ്രേയയുടെ കണ്ണുകൾ നിറഞ്ഞു ...
"ഇല്ലമ്മേ ഞാൻ ഇനി ഇങ്ങനെയൊന്നും ചിന്തിക്കില്ല ...
 ഇന്നു മുതൽ ഇതെല്ലാം ഞാൻ ഒഴിവാക്കാം ...
 മേലാൽ ഞാൻ  പത്രം മാത്രമേ  വായിക്കൂ ..." 

ഞെട്ടിത്തിരിഞ്ഞ അമ്മയുടെ മറുപടി പെട്ടെന്നായിരുന്നു .
" വേണ്ട പത്രം വായിക്കണ്ട .."
 നീ ഇതു കുടിക്ക് ...പിന്നെ ...ആ പീറ്റെറിന്റ്റെ കാര്യം എന്തായി ..?  
മകളുടെ ഞെട്ടൽ കണ്ടില്ലെന്നു നടിച്ച് അമ്മ ചായ അവളുടെ കൈയ്യിൽ കൊടുത്തു .


ശ്രേയ ആ ചോദ്യത്തിനുത്തരം വരികളിൽ ചികയുമ്പോൾ അമ്മ അങ്കലാപ്പിലായിരുന്നു .
' ആർക്കും എപ്പോൾ വേണമെങ്കിലും കടന്നുകയറാനും നിറയൊഴിക്കുവാനും സാധിക്കുന്നുവെന്ന അതിർത്തി വാർത്തകൾ ....
തല നരച്ച സ്വയം പ്രഖ്യാപിത ദൈവങ്ങൾ വിലസുന്ന ആശ്രമങ്ങളും  ..
ആണവചോർച്ച അയലത്തു നടക്കുമ്പോൾ നാട്ടുകാരുടെ എതിർപ്പ് അവഗണിച്ച് 
ആണവനിലയം പ്രവർത്തനങ്ങൾ തുടരുന്നതും ...
ജനത്തിനു നേരേ രാസായുധം ഉപയോഗിച്ചെന്ന കണ്ടെത്തലുകളും ...
അതിനെതിരെ   ലോകപോലീസ് ചാട്ടവാറെടുത്തതും...
അവരുടെ മേക്കിട്ട് കേറാൻ പടക്കപ്പലുകൾ നിരത്തുന്നതും ...
തമ്മിൽ തല്ലും കൂട്ട തല്ലും ...കൊലപാതകവും ...
പീഡനവും ..

ഈശ്വരാ ...

ഇതൊക്ക വായിച്ചു അവൾ  എന്തൊക്കെ ധാരണകൾ പടച്ചുണ്ടാക്കും ....'

നെറ്റിയിലെ വിയർപ്പ് സാരിത്തലപ്പു കൊണ്ട് തുടച്ച് നരച്ച മുടി ഒന്നു ചുറ്റിക്കെട്ടി നാഴിയരി കഴുകി അടുപ്പത്തിടുമ്പോൾ അമ്മയുടെ നെറ്റി ചുളിഞ്ഞു ..

" അതോ ..ഇതെല്ലാം അവളെക്കുറിച്ചുള്ള എന്റെ തെറ്റിദ്ധാരണകളോ ...."




നന്ദിനി വർഗീസ്‌