Friday 15 February 2013

കുറ്റിപ്പുറത്തെ ഓന്ത്

സ്പന്ദനം 

ഓന്ത് ചിന്തിച്ചു .
'കൊള്ളാം .... ഈ വിദ്യ എനിക്ക് മാത്രം സ്വന്തം ....'
പച്ചിലകള്‍ക്കിടയില്‍ നിന്നും കരിയിലകളിലേയ്ക്ക് അവന്‍ എടുത്തുചാടി .
ഒരില പൊഴിഞ്ഞത് പോലെ ..
കരിയിലകള്‍ ഒന്നിളകി .
ഓന്ത് അടുത്തു കണ്ട ഉണക്ക മരക്കുറ്റിയിലേയ്ക്ക് കയറി തലയുയര്‍ത്തി ഗമയില്‍ നിന്നു .
അവന്‍ ആ മരക്കുറ്റിയുടെ ഒരു ഭാഗമായി മാറി ,
തലയൊന്നു കുനിച്ച് വീണ്ടുമുയര്‍ന്നു .പറന്നു വന്ന ഈച്ചയെ വായിലാക്കി ഒന്നാടിയുലഞ്ഞ് അവനിരുന്നു .

ഓന്ത് കണ്ടു .
പേര മരക്കൊമ്പില്‍ ഒരു തത്ത .
ചുവന്ന ചുണ്ടും പച്ച ശരീരവും..
'കൊള്ളാം ....'
ഓന്ത് കുനിഞ്ഞ് തന്റ്റെ ശരീരത്തിലേയ്ക്ക് നോക്കി .
'ഭംഗി പോരാ ..'
അവന് ഒരു ആഗ്രഹം ..
'തത്തയെ പോലെ തിളങ്ങണം ..'

ഓന്ത് തലയുയര്‍ത്തി .
കാപ്പിമരത്തില്‍ ചുവപ്പും പച്ചയും ഇടകലര്‍ന്ന കാപ്പിക്കുരു.
മറ്റൊന്നും ചിന്തിച്ചില്ല ...
കാപ്പിമരത്തില്‍ കയറിയ അവനു ചുറ്റും കാപ്പിക്കുരുക്കൂട്ടം മെത്ത വിരിച്ചു .
ചുവന്ന കുരുവിനെ അവന്‍ പുണര്‍ന്നു .
കൈകള്‍ ചുവക്കുന്നു .
ഓന്ത് ചിരിച്ചു .
അവന്റ്റെ സൗന്ദര്യ സങ്കല്പം വാനോളമുയര്‍ന്നു .

അവന്‍  മേലാസകലം  നോക്കി .
ഒരു ഞെട്ടല്‍ വാല് മുതല്‍ തല വരെ അരിച്ചു കയറി .
പച്ചക്കുരുവില്‍ ഇരിക്കുന്ന ഒരു കാലിനു പച്ചനിറം .മറുകാലിന് ചുവന്ന കുരുവിന്റ്റെ ചുവപ്പും. 
വയറിനും വാലിനും ചുവപ്പും പച്ചയും ഇടകലര്‍ന്ന പഴുപ്പ് കയറിയ ഒരു നിറം .

ഓന്ത് ചിന്തിച്ചു .
ഓര്‍മ്മയില്‍ കഞ്ഞിമുക്കി തേച്ച വസ്ത്രത്തിനുള്ളിലെ നിറം മാറുന്ന മനുഷ്യരൂപങ്ങള്‍.
വിരോധാഭാസം ...
ഒരുനിമിഷം തനിക്ക് മാത്രം സ്വന്തം എന്നു  കരുതിയ വിദ്യയില്‍...
സാദൃശ്യങ്ങള്‍ മുഖംമൂടിയണിയാനായി കാത്തുനില്‍ക്കുമ്പോള്‍.......
ഓന്ത് ഒന്ന് കുലുങ്ങിയിരുന്നു .
നിറങ്ങള്‍ മങ്ങി ...വീണ്ടും തെളിഞ്ഞു .

ഓന്ത് തീരുമാനമെടുത്തു .
'വേണ്ട ..'

അവന്‍ കാപ്പിമരത്തില്‍ നിന്നും കരിയിലകളിലേയ്ക്ക് എടുത്തു ചാടി .
ശബ്ദം കേട്ട് പേരമരക്കൊമ്പില്‍ ഇരുന്ന തത്ത തല ചെരിച്ച് നോക്കി .
ചിറക് ആഞ്ഞുകുടഞ്ഞ്‌ അത് പറന്നകലുമ്പോള്‍ ...

ഓന്ത് ഉണക്ക മരക്കുറ്റിയുടെ ഒരു ഭാഗമായി തീര്‍ന്നിരുന്നു .



നന്ദിനി