Sunday 21 October 2018

ഇരുട്ടിന്റെ ആത്മാക്കൾ

 രുൾക്കുഴികളിൽ ഒന്നിൽ നിന്നും യൂദാസ് തലയുയർത്തി.
"അസഹനീയം..
 വല്ലവിധത്തിലും ഒന്നു പുറത്തുകടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..
 യേശുവിനെ ഒറ്റികൊടുത്ത അന്നു മുതൽ അനുഭവിക്കുന്ന യാതനകൾ..
 വയ്യ.. "

എരിതീയിലും ചാകാത്ത പുഴുക്കൾ,
എരിപിരി കൊള്ളിക്കുന്ന നാരകീയ അവസ്ഥകൾ..
അവനു മതിയായി.

ചുട്ടു പൊള്ളുന്ന തീയിലൂടെ ഉരുകാതെയുരുകി  അവൻ നിരങ്ങി നീങ്ങി.
അവൻ തലയുയർത്തി നോക്കി.
ദൂരെ..
അഗ്നിജ്വാലകളാൽ തീർത്ത സിംഹാസനത്തിൽ ഇരിക്കുന്നു സാത്താൻ.
നാരകീയ രാജാവ്.
പരിചരിക്കാൻ ചുറ്റിലും കുട്ടിച്ചാത്തന്മാർ.

അവനെക്കണ്ടതും സാത്താനലറി.
"നീയോ യൂദാസ്...
നിനക്കിപ്പഴും മതിയായില്ലേ..
മുപ്പതു വെള്ളി കാശിന് നീ ഒറ്റിയ രക്ഷകന്റെ രാജ്യത്തിലേയ്ക്ക്
നിനക്ക് പോകണോ... ഹ ഹ ഹ "

യൂദാസ് തല കുനിച്ചു.
'ആ നശിച്ച ചുംബനം.. അതുവഴി തനിക്ക് തുറന്നു കിട്ടിയ നിത്യനരകം.. '
അവന്റെ കുടിലബുദ്ധി വീണ്ടും ഉണർന്നു.

അവൻ പറഞ്ഞു.
"അങ്ങുന്നേ.. ഒരു സങ്കടം ഉണർത്തിക്കുവാനാണ് ഞാൻ വന്നത്.
ഇരുൾക്കുഴികളിൽ,അന്ധകാരത്തിൽ,തീയിൽ, ചൂടിൽ ഞാൻ
കഴിയുന്നു.എന്റെ മുമ്പിൽ എന്നേയ്ക്കുമായി സ്വർഗ്ഗവാതിൽ
അടഞ്ഞു കഴിഞ്ഞിരിക്കുന്നു.
അവിടുന്നനുവദിച്ചാൽ ഈ നരകത്തിലേയ്ക്ക് ഞാൻ ധാരാളം
ആളുകളെ എത്തിക്കാം.
എന്നെപോലെയുള്ളവരെ..
ഒരുപക്ഷേ..
എന്നെക്കാൾ വലിയവരെ.. "

സാത്താൻ അലറി.
"നുണയാ.. നിന്റെ തട്ടിപ്പ് എനിക്കറിയാം.
നിനക്ക് ഇവിടം മടുത്തു അല്ലേ.
ഹ ഹ ഹ..
നിന്നെ ഞാൻ പറഞ്ഞയച്ചാൽ തന്നെ..
നീ വീണ്ടും ഇവിടേയ്ക്ക് വരും.
കാരണം നിന്റെ ഹൃദയം ചാഞ്ഞിരിക്കുന്നത്
എന്റെ സിദ്ധാന്തങ്ങളിലേയ്ക്ക് തന്നെ... "

യൂദാസ് തല കുനിച്ചു.
സാത്താൻ പറയുന്ന സത്യം.

യൂദാസിന്റെ നിരാശയിൽ സാത്താൻ വിത്തു പാകി,
വെള്ളമൊഴിച്ചു.

അവൻ പറഞ്ഞു.
"ദയവായി എനിക്ക് ഒരു അവസരം തരണമേ.. "

"തന്നിരിക്കുന്നു ".സാത്താൻ സമ്മതിച്ചു.
താൻ പാകിയ വിത്ത് മുളപൊട്ടി ചെടിയായി കായ്‌ഫലങ്ങൾ തരുന്നതോർത്ത്
അവൻ ചിറി നക്കി.

സാത്താൻ പൊട്ടിച്ചിരിച്ചു.
കുട്ടിച്ചാത്തന്മാർ ചിതറിയോടി.

യൂദാസ് യാത്രയായി.
അവന്റെ മനോമുകുളത്തിൽ   നിരവധി ചിത്രങ്ങൾ തെളിഞ്ഞു.

നിധികൾ ഒളിഞ്ഞിരിക്കുന്ന അമ്പലങ്ങൾ...
നാണയങ്ങൾ പെരുകുന്ന കാണിയ്ക്ക വഞ്ചികൾ..
അവിടെ അധികാരം കൈപ്പിടിയിലൊതുക്കാൻ കടിപിടി കൂട്ടുന്ന ആചാര്യന്മാർ..

കൊട്ടാരസദൃശ്യമായ പള്ളികൾ..
തീർത്ഥാടനകേന്ദ്രങ്ങളുടെ മറവിൽ തടിച്ചു കൊഴുക്കുന്ന കീശകൾ..
വിദേശങ്ങളിൽ വാങ്ങി കൂട്ടുന്ന തോട്ടങ്ങൾ
അതിനു വഴി വയ്ക്കുന്ന ലൈംഗീക അരാജകത്വങ്ങൾ..

തന്റെ വിചാരങ്ങൾ നീണ്ടു പോകവേ അവൻ  ഊറിച്ചിരിച്ചു.


യൂദാസ് പെട്ടെന്ന് നിന്നു.
സാത്താൻ ഒന്നു കുലുങ്ങിയിരുന്നു.

പള്ളിമേടയിൽ യോഗം നടക്കുന്നു.
ദേവസ്യാ അച്ചൻ പ്രസംഗിക്കുന്നു.
"അൾത്താര പഴയരീതിയിൽ പണിതതാണ്. പള്ളിക്ക് വിസ്തീർണം പോരാ.
പുതുക്കി പണിയണം "

"അതിനെവിടുന്നാ അച്ചാ ഇത്രയും കാശ്.. "
കൈക്കാരൻ അവറാച്ചന് സംശയം.

"പിരിക്കണം "
ദേവസ്യാച്ചന്റെ മറുപടിയിൽ കയ്യടിയോടെ തീരുമാനം ഉറപ്പിച്ചു.
യോഗം പിരിഞ്ഞു.

അച്ചൻ ആലോചനയിലാണ്.
ആരെ പിടിക്കണം...
എപ്പോൾ..
എങ്ങനെ..

തക്കം പാർത്തിരുന്ന യൂദാസ് അവസരം മുതലാക്കി.
മുപ്പതു വെള്ളിക്കാശിനു വേണ്ടിയുള്ള യാത്ര യൂദാസ് അച്ചനിലൂടെ
വീണ്ടുമാരംഭിച്ചു.

സാത്താൻ തലയാട്ടി.

യൂദാസ് ദേവസ്യാച്ചൻ വഴി പലരിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിച്ചു.
മദ്യലോബി വച്ചു നീട്ടിയ പണത്തിൽ..
അന്യായ പലിശക്കാരുടെ കൊള്ളലാഭത്തിൽ..
പള്ളി വലുതായിക്കൊണ്ടിരുന്നു.

മദ്യം മദിരാക്ഷിയിലേയ്ക്കും..
മദിരാക്ഷി മാതൃത്വത്തിലേയ്ക്കും..
മാതൃത്വം പീഡനത്തിലേയ്ക്കും മാറി മറിഞ്ഞു കൊണ്ടിരുന്നു.

പള്ളി പണി തീർന്നു.

സാത്താൻ സന്തോഷത്തിലാണ്. യൂദാസിനെ അവൻ ഉയർത്തി.
അവൻ പറഞ്ഞു.
"നീ എനിക്കായ് നേടിയ ആത്മാക്കൾ അനേകം.
നിന്നെ പോലെയുള്ളവരെയാണ് ഈ ലോകത്തിന് ആവശ്യം.
ഇനി മുതൽ നീ ലോകത്തിൽ വസിക്കുക.
തിന്മയിലേയ്ക്ക് ചാഞ്ഞിരിക്കുന്ന ഹൃദയങ്ങൾ നിന്റെ വാസസ്ഥലങ്ങൾ ആകട്ടെ .
അൾത്താരകൾ, അമ്പലങ്ങൾ, പള്ളികൾ  എനിക്കായി നീ പുതുക്കി പണിയുക.
ആരാധനാലയങ്ങൾ നിന്റെ ആവാസ വ്യവസ്ഥിതിക്ക് അനുകൂലമാക്കുക. "

യൂദാസ് തലയാട്ടി.

അഗ്നിയിലെരിയുന്ന ആത്മാക്കളുടെ എണ്ണം പെരുകവേ..
യൂദാസ് തന്നെ ഭരമേല്പിച്ച ജോലി കൃത്യമായി നിർവഹിച്ചു കൊണ്ടിരുന്നു.

.........................................

നന്ദിനി വർഗീസ്











Sunday 1 July 2018

അന്ത്യവിധി

അന്ത്യവിധി
--------------


റബർതോട്ടത്തിനിടയിലൂടെ  വളഞ്ഞു പുളഞ്ഞു പോകുന്നു ഒരു ടാറിട്ട റോഡ്.
റോഡിനിരുവശവും ഒന്നു തൊടാനായി വെമ്പൽ പൂണ്ടു നിൽക്കുന്ന റബർ മരങ്ങൾ. കാറ്റ് വന്നു തലോടുമ്പോൾ ചില്ലകളിളക്കി കുണുങ്ങിയാടി തൊട്ടുരുമ്മി അവർ കുനിഞ്ഞു നിവരുന്നു.  ഒരു പഴയ സെമിത്തേരിയുടെ കവാടത്തിൽ ആ റോഡ് അവസാനിക്കുന്നു.

നിശ്ശബ്ദത  ഘനീഭവിച്ച അന്തരീക്ഷത്തിൽ ചെറുകാറ്റ് താളം പിടിക്കുന്നു. കല്ലറകൾ പലതും കാടുകയറിയിട്ടുണ്ട്. ചിലതിൽ പകുതി കത്തിയ മെഴുകുതിരികൾ. വാടിയ പൂക്കൾ അവിടവിടെ നിരന്നു കിടക്കുന്നു.

സെമിത്തേരിയുടെ നടുവിലായി മൂന്നു പടി കെട്ടികയറിയ ഒരു വലിയ കുരിശ്.  കാലപ്പഴക്കത്താൽ നിറം മങ്ങി അത് കറുത്തിരിക്കുന്നു.

കാറ്റു കൊണ്ടുവന്ന ചെറു വിത്തുകൾ ചെടികളായി പൂചൂടി നില്ക്കുന്നു.
അസ്തമയ സൂര്യന്റെ ചെങ്കതിരുകൾ ആകാശത്ത് വർണ്ണങ്ങൾ വിരിയിക്കുമ്പോൾ ചേക്കേറാനായി ഒരു കൂട്ടം പക്ഷികൾ ധൃതി പിടിച്ച്‌ എങ്ങോട്ടോ പറന്നു പോകുന്നു..

നേരം ഇരുട്ടി തുടങ്ങുന്നു.

കുഞ്ഞു കിളി പതിവുപോലെ സെമിത്തേരിയുടെ കവാടത്തിന്റെ തെക്കേയറ്റത്തുള്ള റബർ മരത്തിന്റെ കൊമ്പിൽ തന്നെയുണ്ട്.
ഉറക്കം പിടിക്കാനായി കണ്ണുകൾ കൂമ്പിയടയവേ..

കാതടിപ്പിക്കുന്ന ഒരു സ്വരം.
വലിയ പ്രകാശം.
കുഞ്ഞു കിളി ഞെട്ടി ഉണർന്നു . ഒന്നു പറന്നു പൊങ്ങി വീണ്ടും ചില്ലയിൽ അവൾ ബലമായി കാലുറപ്പിച്ചു.

ശക്തമായ പ്രകാശത്തിന്റെ ഉറവിടത്തിലേയ്ക്ക് അവൾ സൂക്ഷിച്ചു നോക്കി.

താഴെ സെമിത്തേരിയിൽ മധ്യത്തിലായി നാട്ടിയ ആ വലിയ കറുത്ത കുരിശ് ഇപ്പോൾ സ്വർണ്ണം പോലെ പ്രകാശിക്കുന്നു.
അദ്‌ഭുതത്തോടെ അവൾ നോക്കിയിരിക്കേ,
ഓരോ കല്ലറയുടെ മുകളിലും സുവർണ്ണ ശോഭയോടെ കുരിശുകൾ പ്രത്യക്ഷപ്പെടുന്നു.

ആരോ സംസാരിക്കുന്നു..
എന്തൊക്കെയോ അനങ്ങുന്നു..
അടക്കിപ്പിടിച്ച തേങ്ങലുകൾ, ഞെരക്കങ്ങൾ നെടുവീർപ്പുകൾ...

കുഞ്ഞു കിളി ഭയന്നു പോയി.

വലിയ കുരിശ് ഒന്നിളകി. അത്  സെമിത്തേരിയുടെ കവാടത്തിലേയ്ക്ക്  നീങ്ങുന്നു.. ആ കുരിശിന്റെ ചുവട്ടിലായി ഒരു മാലാഖ....
പെട്ടെന്ന്  ഒരു സ്വരം മുഴങ്ങി ..

"ശ്രദ്ധിക്കൂ.. സമയമായിരിക്കുന്നു "

ഉടൻ തന്നെ കല്ലറകളുടെ മുകളിൽ പ്രത്യക്ഷപ്പെട്ട സുവർണ്ണക്കുരിശുകൾ  വലിയ കുരിശിന്റെ പിറകിലായി  നിരനിരയായി വന്നു ചേരുന്നു.
ഓരോ ചെറു കുരിശിലും അദൃശ്യരായ ആത്മാക്കൾ അന്ത്യവിധിയ്ക്കായി യാത്ര  പുറപ്പെടുന്നു.ഭയന്നു വിറച്ച അവർ
യാന്ത്രികമായി വലിയ കുരിശിനെ അനുഗമിക്കുന്നു.

പിന്നെയും സംസാരം. തേങ്ങലുകൾ.
കുഞ്ഞു കിളി ഭയപ്പാടോടെ ചുറ്റും നോക്കി.
എളിമയെന്ന പുണ്യം നിറഞ്ഞ ഒരു ആത്മാവിന്റെ സ്വരം.

' രക്ഷകനെ അനുഗമിക്കാൻ തക്കതായി എനിക്കൊന്നുമില്ല. രക്ഷകന് അകമ്പടിയായി നിരന്ന ഈ സ്വർണ്ണകുരിശുകളിൽ ഞാനുമുണ്ടല്ലോ എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
ഒരുപക്ഷേ എന്റെ സുവർണ്ണ നിറം യാഥാർത്ഥ്യം അല്ലായിരിക്കാം. അത് സ്വർണ്ണം പൂശിയതാവാം. കാരണം ഞാൻ പൂർണ്ണനല്ല എന്ന് എനിക്ക് നന്നായി അറിയാം. '

വിതുമ്പുന്ന ആത്മാവിനെ തലോടി ഒരു ചെറുകാറ്റ് കടന്നു പോയി.

കിളി തിരിച്ചറിഞ്ഞു.
മരിച്ചവർ അന്ത്യവിധിയ്ക്കായി പുറപ്പെടുന്നു.

അത് പറന്നുയർന്നു. ആ രാത്രിയിൽ കുഞ്ഞു കിളി നിറുത്താതെ ഉറക്കെ ചിലച്ചുകൊണ്ട് ഗ്രാമമാകെ പറന്ന്  ഇങ്ങനെ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.

' ശ്രദ്ധിക്കൂ ,  സമയമായിരിക്കുന്നു '

ആരും ശ്രദ്ധിച്ചില്ല.
നാളെയുടെ പ്രതീക്ഷളും കണക്കു കൂട്ടലുകളും സ്വപ്നത്തിൽ ആടിതിമിർക്കുമ്പോൾ,
ആരും അറിഞ്ഞില്ല അടുത്ത ഊഴം തങ്ങളുടേതാണ് എന്ന വലിയ സത്യം.

കരയും കടലും മരിച്ചവരെ വിട്ടുകൊടുക്കുമ്പോൾ  ദൈവാത്മാവ് ജീവനുള്ളവരിൽ മാനസാന്തരത്തിനായുള്ള അവസാന സത്ചിന്ത നല്കുകയായിരുന്നു.

കുഞ്ഞു കിളി ചിലച്ചു മടുത്ത്  വലിയൊരു കെട്ടിടത്തിന്റെ അടുത്തുള്ള ഒരു മാങ്കൊമ്പിൽ  പോയിരുന്നു.

വീണ്ടും അടക്കിപിടിച്ച സംസാരം.
കുഞ്ഞു കിളി സൂക്ഷിച്ചു നോക്കി. തുറന്നിട്ട ജനലിലൂടെ വരുന്ന ചെറുതിരി വെട്ടത്തിൽ  ഒരു അഭിഭാഷകന്റെ ചുറ്റിലുമായി ചിലർ കണക്കുകൂട്ടുന്നു.
ചില വാക്കുകൾ മാത്രം കുഞ്ഞു കിളി കേട്ടു.
ഭൂമിയിടപാട്...
പീഡനം....
കന്യാസ്ത്രീ... പുരോഹിതർ..  ദളിതർ..
കൊല....

ഒന്നും മനസ്സിലാകാതെ കിളി തലകുലുക്കി.
ദൂരെ സെമിത്തേരികളിൽ സുവർണ്ണ കുരിശുകൾ യാത്രയാവുന്നത് അവൾ കണ്ടു.

കെട്ടിടത്തിന്റെ തുറന്നിട്ട ജനൽ പടിയിൽ ചെന്നിരുന്ന് അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.

'ശ്രദ്ധിക്കൂ, സമയമായിരിക്കുന്നു '

പെട്ടിയിൽ അടുക്കിയ കാശിന്റെ ഘനം അഭിഭാഷകന്റെ  ചിന്തകളിൽ കള്ളസാക്ഷ്യങ്ങൾ നിരത്തുമ്പോൾ അയാൾ കയ്യുയർത്തി വീശി...

ഉറക്കെ ചിലച്ചു കൊണ്ട് ആ കുഞ്ഞു കിളി പറന്നു പോയി.


നന്ദിനി
               --------------------------




Saturday 27 January 2018

കേറടാ കുപ്പിയിൽ

കേറടാ കുപ്പിയിൽ    
********************

വലിയ തല.
ശരീരമാകെ പുക കൊണ്ടു മൂടിയിരിക്കുന്നു.
കഴുത്തിന്റെ ഭാഗത്തായി ഒരു സഞ്ചി.
അതിൽ എന്തെല്ലാമോ കുത്തി നിറച്ച് മുഴച്ചു നില്ക്കുന്നു.
പുകച്ചുരുളുകൾ കൊണ്ട് വായുവിൽ രേഖകൾ തീർത്ത് പാഞ്ഞു പോകുന്നു ഒരു ഭൂതം.
ശരവേഗത്തിൽ അത് മുന്നോട്ട് കുതിക്കുന്നു.

"കേറടാ കുപ്പിയിൽ " മുതലാളി അലറി.
ഭൂതം കേട്ട മട്ടില്ല.

കൈവിരൽ ചൂണ്ടി അയാൾ വീണ്ടും അലറി.
" നിന്നോടാ പറഞ്ഞത് കുപ്പിയിൽ കയറാൻ "

കുപ്പിയുടെ അടപ്പ് ഒന്നയഞ്ഞ തക്കം നോക്കി പുകയായി പുറത്തു ചാടിയ ഭൂതം ആ അലർച്ചയ്ക്ക് ചെവി കൊടുക്കാതെ ദൂരെ മറഞ്ഞു.

താടിക്ക് കൈയ്യും കൊടുത്ത് നിരാശനായി മുതലാളി നിലത്തു കുത്തിയിരുന്നു.
മുതുകിൽ ആരോ തോണ്ടുന്നു.
അയാൾ തിരിഞ്ഞു നോക്കി.
രണ്ടു യുവാക്കൾ.

"എന്താ ചേട്ടാ ഒരു സങ്കടം. ഭൂതം വീണ്ടും രക്ഷപ്പെട്ടോ ?"
കൂട്ടത്തിൽ ഇളയവൻ ചോദിച്ചു.
അയാൾ അതേ എന്നർത്ഥത്തിൽ തലകുലുക്കി കുനിഞ്ഞിരുന്നു

"പിടിച്ചു തന്നാൽ എന്തു തരും " മൂത്തയാൾ ചോദിച്ചു.
"എന്തും " മുതലാളി തേങ്ങി.

"പക്ഷെ ഒരു കാര്യം.
 ഇനി മുതൽ ചില്ലു കുപ്പി കോർക്കു കൊണ്ടടയ്ക്കാതെ പ്ലാസ്റ്റിക്‌ കുപ്പിയിൽ പിരിയടച്ച്
 അവനെ പൂട്ടും എന്നുറപ്പിക്കാമോ "

"ഉറപ്പിക്കാം " മുതലാളി വാക്കു കൊടുത്തു.

യുവാക്കൾ ഭൂതത്തെ തേടിയിറങ്ങി.


ഭൂതം പരോപകാരിയാണ്.
മുതലാളിയിലൊഴികെ ആരു വിളിച്ചാലും അവൻ പറന്നെത്തും.
ചോദിക്കുന്നതെന്തും കൊടുക്കും.
പക്ഷെ ഭൂതത്തിന് ഒരു നിർബന്ധം.
വിളിക്കാതെ തന്നെ അടുത്ത തവണ എത്താൻ തക്കവിധം നല്ല ബന്ധം സ്ഥാപിക്കണം.
ചില സമയങ്ങളിൽ ഭൂതത്തെ വേണ്ടെന്നു വയ്ക്കുന്നവർ പോലും അവന്റെ ആ സ്നേഹത്തിനു മുമ്പിൽ വീണു പോകുന്നു.
അവർ വീണ്ടും അവനെ വിളിക്കുന്നു.

സാധാരണയായി പകൽ ഭൂതത്തിന് തിരക്ക് കുറവാണ്.
എന്നാൽ കുറച്ചു നാളായി ഒരുപാട് പേർക്ക് ധാരാളം ആവശ്യങ്ങൾ.
എന്തു കാര്യം പറയാനും എല്ലാവർക്കും അവൻ വേണം.

ഭൂതത്തിന് ഇരിക്കപ്പൊറുതിയില്ല.
പറന്നു ക്ഷീണിച്ച ഭൂതം പട്ടണത്തിൽ തണലിനായി നിരനിരയായി നട്ട പാലമരങ്ങളുടെ ഇലകൾക്കിടയിൽ മയങ്ങാൻ തീരുമാനിച്ചു.

അവൻ പാലയുടെ മുകളിൽ എത്തി.
പെട്ടെന്ന് പാല ഒന്നു കുലുങ്ങി.
നിലവിളിച്ചു കൊണ്ട് കുറേ യക്ഷികൾ ഇറങ്ങി ഓടി.
ഭൂതം പൊട്ടിച്ചിരിച്ചു.
യക്ഷികൾക്ക് തന്നെ ഭയമില്ല എന്നവനറിയാം..
എന്നാൽ അവന്റെ സഞ്ചിയിലെ ആരെയും കൂസാക്കാത്ത ഒരു ജനതയുടെ ലീലാവിലാസങ്ങളിൽ യക്ഷികൾ പോലും ഭയന്നു വിറയ്ക്കുന്നു.
അവൻ സ്നേഹത്തോടെ തന്റെ സഞ്ചിയെ തലോടി.

ഒന്നു തല ചായ്ച്ചതേയുള്ളൂ.
ഒരു നിലവിളി.
ഭൂതം ചാടിയെഴുന്നേറ്റു.
കാമുകീകാമുകന്മാരാണ്.
അവൻ പറന്നെത്തി.
ലൈവ് ആത്മഹത്യ.
ഭൂതം പതറിയില്ല. എത്ര കണ്ടിരിക്കുന്നു.

പന്ത്രണ്ടു നിലകളുള്ള ഫ്ലാറ്റിൽ ചന്ദ്രിക ചുംബിക്കുന്നു.
പത്താം നിലയിൽ ജനാലയിൽ കൂടി ഒരു നേരിയ വെട്ടം.
ഇത്തവണ ഭൂതം ചെന്നെത്തിയത് ഒരു പുതപ്പിനടിയിലേയ്ക്കാണ്.
ഒന്നു മയങ്ങിയതേയുള്ളൂ.
ഒറ്റ ചവിട്ട്.
ചവിട്ടു കൊണ്ട് ജനലുവഴി അവൻ ചാടി ഓടി.
മൊബൈൽ ഓഫ്‌ ചെയ്തിരിക്കുന്നു.
തല്ലു കൂടുന്ന ഭാര്യാഭർത്താക്കന്മാരെക്കാൾ ഭേതം ലൈവ് കാമുകീകാമുകന്മാർ തന്നെ.

ഉറക്കച്ചടവിൽ അവൻ അങ്ങനെ ചിന്തിച്ചിരിക്കവേ ആരോ കൈകൊട്ടുന്നു.
ഭൂതം ശ്രദ്ധിച്ചു.
"ഹലോ " രണ്ടു യുവാക്കൾ വിളിക്കുന്നു
സമയം പാഴാക്കിയില്ല. അവൻ അവർക്കിടയിലേയ്ക്ക് താണിറങ്ങി.

നീതി നിഷേധിക്കപ്പെട്ട ഒരു കുടുംബം ഭൂതത്തിന്റെ സഹായം തേടുന്നു.
യുവാക്കൾ ചൂണ്ടിയ വഴിയിലൂടെ അവൻ യാത്ര ചെയ്തു.
ധാരാളം ആളുകളിലേയ്ക്ക്.
നീതിക്കു വേണ്ടി പോരാടാൻ അവൻ ഷെയർ ചെയ്യപ്പെട്ടു.

ഭൂതത്തിന് വിശ്രമം ഇല്ലാതായി.
യുവാക്കൾ അവനെ മെരുക്കി.

തിന്മ നന്മയ്ക്ക് വഴിമാറിയപ്പോൾ മുതലാളി കടന്നു വന്നു.
യുവാക്കൾക്ക് പിന്നിൽ നിന്നയാൾ മുരടനക്കി
ഇളയവൻ തിരിഞ്ഞു നോക്കി.
"സുക്കൻബർഗ്.. താങ്കളെത്തിയോ " യുവാവ് ചോദിച്ചു.
"നിങ്ങൾ അവനെ പിടിച്ചോ "
അയാൾക്കറിയണം.
"കൈയ്യിലുണ്ട് " യുവാക്കൾ പറഞ്ഞു.

"കേറടാ കുപ്പിയിൽ " ഭൂതത്തെ നോക്കി അയാൾ അലറി.
മുതലാളിയെ കണ്ട ഭൂതം പേടിച്ചു വിറച്ചു.
യുവാക്കൾ കാട്ടിയ വഴിയിലൂടെ ഇനി ഉപകാരിയായി മാറാം എന്നു പറഞ്ഞു കൊണ്ട് അവൻ അയാളുടെ കാൽക്കൽ വീണു.

മുതലാളി അയഞ്ഞു.
ഭൂതം വാക്കു പാലിക്കുമോ.
ഉറപ്പില്ല.

യുവത്വം ഭൂതത്തെ ഏറ്റെടുത്തപ്പോൾ സുക്കൻബർഗ് പ്ലാസ്റ്റിക് കുപ്പി പിടിവിടാതെ നെഞ്ചോട്‌ ചേർത്തു വച്ചു.

ഭൂതം ഏറുകണ്ണിട്ട് നോക്കുന്നത് അദ്ദേഹം കാണുന്നുണ്ടായിരുന്നു .


************************

നന്ദിനി



Saturday 20 January 2018

ചുരുളഴിഞ്ഞ സത്യം

ചുരുളഴിഞ്ഞ സത്യം
***********************

ദൂരെ പച്ച പുതച്ചു നിൽക്കുന്ന മലനിരകൾ.
സൂര്യൻ പതിവ് പോലെ ആ മലകൾക്ക് പിന്നിൽ ഒളിച്ചു.

രാത്രിയുടെ യാമങ്ങളിൽ താഴ്വാരങ്ങളിൽ ഇടതൂർന്ന
മരങ്ങൾക്കിടയിലൂടെ ഇര തേടി നടക്കുന്നു  ഒരു സിംഹം.
പുലർക്കാല സ്വപ്നങ്ങളെ താലോലിച്ചു മയങ്ങിയ
ഒരു മാൻപേടയുടെ ദയനീയ നിലവിളികൾക്കിടയിലൂടെ
ഒരു മുരൾച്ച മാത്രം.

വയറു നിറഞ്ഞ സിംഹം ഇരയുടെ തുടയെല്ലിൽ
വലതു കാൽ  വച്ച് തല പിറകോട്ടാക്കി ഒന്നലറി.

മരങ്ങളിൽ ഒന്നു മയങ്ങി ഉണർന്ന കിളികൾ ചിറകടിച്ചു പറന്നു.
വീണ്ടും ഇലയുടെ മറവുകളിൽ അവർ കണ്ണുകൾ
ഇറുക്കിയടച്ചു.

മലകൾക്കിടയിൽ ഒളിച്ച സൂര്യൻ കടലിൽ നിന്നെത്തി നോക്കി.
തിരകളെ തലോടി അവനുയരവേ സൂര്യ ദൃഷ്ടിയിൽ
ഒരു കാഴ്ച പതിഞ്ഞു.

താഴെ കടൽ തീരത്ത് നിലവിളിച്ചു കൊണ്ടോടുന്നു ഒരു സ്ത്രീ.
ഒക്കത്തിരുന്നു ഒരു കുഞ്ഞു  വാവിട്ട് കരയുന്നു.
പുറകേ നാലഞ്ചാണുങ്ങൾ.
"നില്ക്കടീ അവിടെ " അവർ അലറി.

ആ സ്ത്രീ കരഞ്ഞു കൊണ്ടോടുന്നു.
മണലിൽ പൂണ്ട കാലുകൾ അടിതെറ്റിയപ്പോൾ കൈ വഴുതി
കുഞ്ഞു തീരത്തു വീഴുന്നു.

ഓടി വന്നവരിൽ ഒരാൾ ആ കുഞ്ഞിനെയെടുത്ത്
കടലിലേയ്ക്ക് എറിഞ്ഞു.

"അരുതേ.. "ആ സ്ത്രീ നിലവിളിച്ചു കൊണ്ട് കുഞ്ഞിനെ
എറിഞ്ഞ ഭാഗത്തേയ്ക്ക് ഓടി.
ആ സമയം തന്നെ ധാരാളം. പുറകെ വന്നവർ ആ സ്ത്രീയെ
പിടികൂടി.
കടൽത്തീരത്ത് ആ സ്ത്രീയുടെ മാനത്തിന് കുഞ്ഞിന്റെ ജീവനു
വിലയിട്ടപ്പോൾ സൂര്യൻ ജ്വലിച്ചുയർന്നു.

ഒന്നു മയങ്ങാൻ പോയ ചന്ദ്രൻ അദൃശ്യനായി ആ
കാഴ്ചകൾക്ക്  സാക്ഷ്യം വഹിച്ചു. ആ സ്ത്രീയുടെ നിലവിളി
ചന്ദ്രനെ ഭൂമിയോടടുപ്പിച്ചു. കടലിന്റെ അടിത്തട്ട് പ്രകമ്പനം കൊണ്ടു.
തിരകൾ ഉയർന്നു പൊങ്ങി. കാറ്റ് ആഞ്ഞു വീശി.
തിരകൾ വാരിയെടുത്ത കുഞ്ഞിനെ കടൽ തിരികെ നൽകി.
ചെറിയ തുടിപ്പുകൾ ആ കുരുന്നു ശരീരത്തെ ചലിപ്പിച്ചു.
മണലിൽ കമഴ്ന്നു കിടന്നിരുന്ന ആ കുട്ടി ഒന്നനങ്ങി.

സ്ത്രീയുടെ നിലവിളി തേങ്ങലായി മാറവേ ചെന്നായ്ക്കൾ അവളെ
വിട്ടകന്നു. നിരങ്ങി നീങ്ങി തന്റെ കുഞ്ഞിന് വാരിപ്പുണർന്ന
സ്ത്രീയ്ക്ക് ആശ്വാസമേകുവാൻ ഒരു ചെറുകാറ്റ് അവളെ തലോടി.

കണ്ണുതുറന്ന കുഞ്ഞിനെ മാറോട് ചേർത്ത് സ്ത്രീ വേച്ചു വേച്ച്
നടന്നു നീങ്ങവേ...
മറുഭാഗത്ത് തിരകളുയർന്നു.
പ്രകൃതി ക്ഷോഭിച്ചു
സ്ത്രീയുടെ മാനത്തിന് പുല്ലു വില കൽപ്പിച്ച ചെന്നായ്ക്കൾ
നടുക്കടലിലേയ്ക്ക് യാത്രയായി.

സൂര്യദൃഷ്ടിയിൽ മ്ലേച്ഛതകൾ അനാവൃതമാകവേ മനുഷ്യന്
താങ്ങും തണലുമായ പ്രകൃതി തിരിച്ചടിക്കാൻ തുടങ്ങി.
സൗരക്കാറ്റ് ഭൂമിയെ ചാമ്പലാക്കാൻ ഉന്നം പിടിക്കവേ
പ്രകൃതിയുടെ മാറ്റത്തിൽ വിറപൂണ്ട മനുഷ്യർ പരസ്പരം
പഴിചാരൽ തുടർന്നു.

കനലുകൾ എരിയുന്ന മനസ്സുകളുടെ എണ്ണം
പെരുകിക്കൊണ്ടിരുന്നു. ആത്മഹത്യകൾ കുട്ടിക്കളികളായി.
പ്രണയം കാമത്തിൽ അലിഞ്ഞു ചേർന്നു. പ്രകൃതിയുടെ
കോപത്തിൽ കടലുകൾ കുരുതിക്കളങ്ങളായി
വിറകൊള്ളാൻ വെമ്പുന്ന ഭൂമിയിൽ നിഷ്കളങ്ക മനസ്സുകളുടെ
നിലവിളികൾ ഉയർന്നു.

പ്രകൃതി അടങ്ങി.
സൂര്യൻ സൂക്ഷിച്ചു നോക്കി.

ഇരുണ്ടു മൂടിയ കാട്ടിലേയ്ക്ക് ഒരേയൊരു വഴി.
ഒരാൾക്ക് കഷ്ടിച്ചു കടന്നു പോകാം.
ആ വഴിയിൽ നിത്യം സന്ദർശകരും. ജീവിതം മടുത്തവർ.
ആത്മഹത്യാ വനത്തിലേയ്ക്ക് കയറിയവർ തിരിച്ചിറങ്ങിയിട്ടില്ല.
അവരെ അന്വേഷിച്ചു പോയവർ പോലും അവിടെ
ആത്മഹത്യ ചെയ്യുന്നു.
നാട്ടുകാർ പറഞ്ഞു.
അജ്ഞാതശക്തി.
വഴിക്ക് കാവൽ നിന്ന പോലീസുകാരൻ ഒരു പ്രഭാതത്തിൽ
പെട്ടെന്ന്  വനത്തിൽ പോയി ആത്മഹത്യ ചെയ്തു.

ആളുകൾ ആ വനത്തിന് അതിർവരമ്പുകൾ വരച്ചു.
എങ്കിലും ആ വനം തേടി പോകുന്ന കനലുകൾ എരിയുന്ന
മനസ്സുകൾ അനേകം.

ആ കാഴ്ച്ചകളിൽ സൂര്യൻ മങ്ങി.
വൈകുന്നേരം മലയുടെ മറവിൽ ഒളിച്ചു ഒന്നു
മയങ്ങുവാനായി വട്ടം കൂട്ടവേ എന്തോ ഒന്ന് കണ്ണിൽ
ഉടക്കി.

സൂര്യൻ ശ്രദ്ധിച്ചു.

താഴെ ഒരു ദ്വീപ്‌.
പകൽ സമയം ഒരുപാട് സന്ദർശകർ.
രാത്രിയായാൽ ആരെയും അവിടെ തങ്ങാൻ
അനുവദിക്കില്ല.
കാരണം പ്രേതശല്യം.
സന്ധ്യയോടടുപ്പിച്ച്  ആളുകൾ ബോട്ടുകളിൽ
മടങ്ങുന്നു.

സൂര്യന്റെ ആകാംഷ ചന്ദ്രനെ ഏല്പ്പിച്ചു
അവൻ കൃത്യനിഷ്ഠ  പാലിച്ചു.


ചന്ദ്രൻ ആ  ദ്വീപിന് മുകളിൽ തന്നെ  നിന്നു.
ആളൊഴിഞ്ഞ ദ്വീപിൽ ചില അനക്കങ്ങൾ.
ചന്ദ്രൻ സൂക്ഷിച്ചു നോക്കി.
കൊലപാതകം നടന്നതും പ്രേതശല്യം ഉണ്ടെന്നും
പറയപ്പെടുന്നതുമായ വീടിന്റെ ജനാലയിൽ
അരണ്ട വെളിച്ചം.
മുറ്റത്ത് ഒരു കാറു വന്നു നിന്നു.
പകൽമാന്യൻ അകത്തേയ്ക്ക് കയറവേ
അരണ്ട വെളിച്ചത്തിൽ തേങ്ങലുകൾ ഉയർന്നു.

പ്രേതശല്യം മറനീക്കപ്പെടുന്നു.
ചന്ദ്രൻ മുഖം പൊത്തി.
നിലാവ് മാഞ്ഞു.

രാവിലെ സൂര്യ ചന്ദ്രാദികൾ പങ്കുവച്ച വിശേഷങ്ങൾ
ചെറുകാറ്റ്  കേൾക്കുവാനിടയായി.
കോപാകുലയായി ഭീകരരൂപിയായി മാറിയ അവൾ ഒരു
ചുഴലി കൊടുങ്കാറ്റായി ആ ദ്വീപിൽ ആഞ്ഞടിച്ചു.
കടൽ കയറി ഒലിച്ചു പോകുന്ന പ്രേതശല്യത്തിൽ
മാനുഷിക അധഃപതനത്തിന് പ്രകൃതി തുടക്കം
കുറിച്ചു കഴിഞ്ഞു.

കനലുകൾ വീണ്ടും എരിയാൻ തുടങ്ങി.
പ്രകൃതിയിൽ, സൂര്യചന്ദ്രാദികളിൽ, കാറ്റിൽ..

മനുഷ്യൻ പ്രകൃതിയിൽ ഒടുങ്ങുന്ന കാലം
വിദൂരമല്ല എന്ന്  അവന്റെ പ്രവൃത്തികൾ അപ്പോഴും
അവനെ നോക്കി വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.




നന്ദിനി