Thursday 1 October 2015

അരക്കില്ലം തീർത്ത് കാത്തിരിക്കുന്നവർ



 സ്പന്ദനം 


സ്വർഗ്ഗീയ വിരുന്നു നടക്കുന്നു .
നിരന്നിരിക്കുന്ന സ്വർഗ്ഗവാസികൾക്ക് മാലാഖമാർ ഭോജനം വിളമ്പുന്നു .
'കൊള്ളാം ..'
വയറു നിറഞ്ഞ പൈലി ഒരേമ്പക്കവും വിട്ടെഴുന്നേറ്റു .
പെട്ടെന്നു കൂട്ടമണിയടി മുഴങ്ങി .
പൈലി കണ്ടു .
മറ്റൊരാൾ കൂടി സ്വർഗ്ഗത്തിലെത്തിയിരിക്കുന്നു .
മാലാഖമാർ വന്നയാളെ ആദരവോടെ ആനയിക്കുന്നു
 
അവിടവിടെയായി ഓരോരുത്തർ എത്തി നോക്കി .
" ഇതാരാണാവോ .."
പൈലി അടുത്തു നില്ക്കുന്ന  കറിയാച്ചനോട് ചോദിച്ചു.
" ശ്ശ് ...."
അപ്പുറത്ത് നിന്ന മാലാഖ ചുണ്ടത്ത് വിരൽ  വച്ചു .
പൈലി നിശബ്ദനായി .

വെള്ള വസ്ത്രത്തിൽ പൊതിഞ്ഞ ആ വ്യക്തിയുടെ മുഖം കാണാൻ അയാൾ പെരുവിരലിലൂന്നിയൊന്നുയർന്നു .
കഴിഞ്ഞില്ല .
മുന്നിൽ തിക്കും തിരക്കും കൂട്ടുന്ന സ്വർഗ്ഗവാസികളുടെ ഉയർന്ന തലകൾ ആ കാഴ്ചയ്ക്ക് വിലങ്ങുതടിയായി .

ആരോ തോണ്ടി .
ഞെട്ടിത്തിരിഞ്ഞ പൈലിയുടെ മുമ്പിലായ് മറ്റൊരു  മാലാഖ .
" ദൈവം വിളിക്കുന്നു ...കൂടെ വരിക .."

മാലാഖയെ അനുഗമിക്കുമ്പോഴും പൈലിയുടെ മനസ്സിൽ നിന്നും വെള്ളവസ്ത്രധാരി ഒഴിഞ്ഞു പോയിരുന്നില്ല .ദൈവസമക്ഷം   അയാളെ നിറുത്തി  മാലാഖ അകന്നു പോയി .

പൈലി ശ്രദ്ധിച്ചു .
ദൈവം ചിന്താകുലനാണ് .
അദ്ദേഹം ഇടയ്ക്കിടെ താഴെ ഭൂമിയിലേയ്ക്ക് നോക്കുന്നുമുണ്ട് .
പൈലി അടുത്തേയ്ക്ക് ചെന്നു .
ദൈവചിന്തയുടെ കാരണം സ്പഷ്ടമായിരുന്നു .

ഭൂമിയിൽ യുദ്ധം നടക്കുന്നു .
തെരുവിൽ മുദ്രാവാക്യം മുഴക്കി അവകാശങ്ങൾക്കു വേണ്ടി പൊരുതുന്ന ജനതയുടെ പിന്നാമ്പുറങ്ങളിൽ ,..
രക്തം ഊറ്റാൻ വെമ്പൽ  കൊള്ളുന്ന ചെന്നായ്ക്കൂട്ടങ്ങൾ. 

ദൈവം പൈലിയെ നോക്കി .
" നീ അതു കണ്ടുവോ ..
ഞാൻ ദാനമായി കൊടുത്ത ജീവൻ നിഷ്കരുണം വെട്ടി വീഴ്ത്തുന്ന ദുഷ്ട ഹൃദയങ്ങൾ ..."

പൈലിയുടെ കണ്ണു നിറഞ്ഞു .
ദൈവം മറ്റൊരിടത്തേയ്ക്ക്  വിരൽ ചൂണ്ടി .
പൈലി കണ്ടത് ഒരു വലിയ ബംഗ്ലാവ് .
അവിടെ ആലോചനകൾ തകൃതിയിൽ നടക്കുന്നു .
ഒരാൾ ഒറ്റയ്ക്ക് മാറിയിരുന്ന് എന്തൊക്കെയോ കുത്തിക്കുറിക്കുന്നു .

പൈലി സൂക്ഷിച്ചു നോക്കി .
വാഗ്ദാനങ്ങൾ ..
ഭരണകാലത്ത് ചെയ്യാൻ പോകുന്നുവെന്ന് പറയപ്പെടുന്ന  സത്ക്രിയകളുടെ
അക്കമിട്ട പട്ടികകൾ .

ദൈവം നെടുവീർപ്പെട്ടു .
പൈലി മറ്റൊന്നു കൂടെ കണ്ടു .
ഒരാൾ ഫോണിൽ കൂടി സംസാരിച്ച് ധൃതിയിൽ കടന്നു വരുന്നു  .
മേശ വലിപ്പിൽ കരുതി  വച്ചിരിക്കുന്ന ഫോട്ടോ ചുവരിൽ തൂക്കി ,അതിൽ ഹാരമിട്ട് അയാൾ  പൊട്ടിച്ചിരിച്ചു .   
 " അങ്ങനെ ഒരു രക്തസാക്ഷിയെ കൂടി നമുക്ക് ലഭിച്ചിരിക്കുന്നു ."

ആലോചനകളിൽ മുഴുകിയിരുന്നവർ ചാടി എഴുന്നേറ്റ് പരസ്പരം കെട്ടിപിടിച്ചു സന്തോഷം പങ്കു വച്ചു .
ജനഹൃദയങ്ങൾ  സഹതാപതരംഗത്തിലൂടെ കീഴടക്കി പാർട്ടിയുടെ കൊടി പാറിക്കുവാനുള്ള വ്യഗ്രതയിൽ വിജയ പ്രതീക്ഷകളോടെ അവർ കൈകൾ കോർത്തു .   
ആ മുഖങ്ങളിൽ  കപടതയുടെ മൂടുപടം ദർശിച്ച പൈലി നെഞ്ചത്ത് കൈവച്ചു .

" ദൈവമേ ...ഇനി എന്ത് ..."

ദൈവം ആജ്ഞാപിച്ചു .
" ഇപ്പോൾ സ്വർഗത്തിലേയ്ക്ക് പ്രവേശിച്ച ആളെ കൊണ്ടു വരൂ .."

  
മാലാഖമാരുടെ അകമ്പടിയോടെ അയാൾ  കടന്നു വന്നു .

ദൈവത്തിന്റ്റെ മുഖത്തേയ്ക്ക് ആകുലതയോടെ സൂക്ഷിച്ചു നോക്കുന്ന അയാളിൽ പൈലി തന്റെ നിരീശ്വരനായ സുഹൃത്തിനെ കണ്ടു  . സത്യത്തിനു വേണ്ടി പോരാടുകയും ജനനന്മയ്ക്ക് വേണ്ടി ത്യാഗോജ്ജ്വല സേവനത്തിലൂടെ  സാധാരണക്കാർക്ക് എന്നും ആശ്വാസമായി തീരുകയും ചെയ്ത  പൊതു പ്രവർത്തകൻ .  

"പദ്മനാഭാ ...."
പൈലി ഓടിച്ചെന്നു അയാളെ കെട്ടിപ്പിടിച്ചു .

" എത്ര നാളായടാ ഒന്നു കണ്ടിട്ട് .."
പൈലിയുടെ സാന്നിദ്ധ്യം അയാളുടെ ആകുലതയെ തെല്ലു ശമിപ്പിച്ചു .

" പൈലി ...ഇതേതാ സ്ഥലം. ഇവരൊക്കെ ആരാ .."
പദ്മനാഭന്റ്റെ ചോദ്യത്തിനുത്തരം ഒരു തലോടലായിരുന്നു .

പൈലി പുഞ്ചിരിയോടെ  ദൈവത്തെ നോക്കി .
പദ്മനാഭൻ  കണ്ടു .

നിത്യവും പൈലി കത്തിച്ചിരുന്ന  തിരികളുടെ പിറകിലായ്‌, ഭിത്തിയിൽ ഉറപ്പിച്ചിരുന്ന  പടത്തിനും തന്റെ മുമ്പിൽ നില്ക്കുന്ന ആളിനും  ഒരേ മുഖം .

ദൈവം .
പദ്മനാഭൻ തിരിച്ചറിഞ്ഞു .


 അയാൾ പറഞ്ഞു .
  "    ഇന്ന്  ഞാൻ  ഒരു  സത്യം മനസ്സിലാക്കുന്നു .."
       നീയാണ് ദൈവം .
       നിന്റെ ശ്വാസം പകർന്നു നല്കിയ ജീവനാണ് എന്നെ നിലനിർത്തിയത്.
       എങ്കിലും ദൈവമേ ..
       എന്തിനാണ് നീ എനിക്ക് മരണം അനുവദിച്ചത് .."

ദൈവം പുഞ്ചിരിച്ചു .

കുനിഞ്ഞു തൊഴുതു നിന്ന  പദ്മനാഭനെ ചേർത്തു പിടിച്ചു കൊണ്ട് ദൈവം പറഞ്ഞു .
" നീ എന്നെ തിരിച്ചറിയാൻ വൈകി .
  എന്റെ ശ്വാസം നിനക്ക്  ജീവൻ പകർന്നത് നീ അന്ന് മനസ്സിലാക്കിയിരുന്നില്ല .
  അജ്ഞസിദ്ധാന്തങ്ങളുടെ രൂക്ഷതയിൽ ആ  ശ്വാസം മലിനമാക്കപ്പെട്ടു .
  നിന്റെ വിവേകത്തിന്റ്റെ  ചുക്കാൻ നിന്നിൽ നിന്നും അകന്നു പോയി .
  വ്യാജ സംഹിതകൾക്ക് വിധേയനായി..
  കപടതയുടെ മുഖങ്ങൾക്ക് നീ  വശംവദനായി .
  സത്യത്തിനു വേണ്ടി നിലകൊണ്ട് വിജയം കരഗതമാക്കുവാൻ  ആഗ്രഹിച്ച നീ ,
  അസത്യവാദികളെ അന്ധമായി വിശ്വസിച്ചു .  
  ആ വിശ്വാസത്തിലൂടെ  വിവേകവും അതിലൂടെ ലഭിക്കുന്ന സാമാന്യ ബോധവും     തിരസ്കരിക്കപ്പെട്ടു .
  അത് മരണകാരണമായി ഭവിക്കുകയും ചെയ്തു ."


പദ്മനാഭന്റ്റെ കണ്ണുകൾ നിറഞ്ഞൊഴുകി .
അവന്റെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് ദൈവം പറഞ്ഞു .

" നീ എന്നെ അറിഞ്ഞിരുന്നില്ല ..
  നിന്റെ അറിവില്ലായ്മ ഞാൻ പരിഗണിക്കുന്നില്ല .
  സത്യത്തിനും നീതിക്കും വേണ്ടി നിലയുറപ്പിച്ച മനസ്സും 
  സഹജീവികളോട് നീ  കാണിച്ച കാരുണ്യവും 
  നിനക്ക് മുതൽക്കൂട്ടായി ..
  എന്നിലേയ്ക്ക് എത്തിച്ചേരുവാൻ അതെല്ലാം കാരണമായിരിക്കുന്നു .."
     
അയാൾ ദൈവത്തിനു നന്ദി പറഞ്ഞു .
ജനനന്മയ്ക്കു വേണ്ടി  നിലയുറപ്പിച്ച തനിക്ക് ..
രക്തസാക്ഷിത്വം  വിധിച്ച രാഷ്ട്രീയ കപടതയെ  അന്നാദ്യമായി അയാൾ തിരിച്ചറിഞ്ഞു .

പൈലി പദ്മനാഭന്റ്റെ കരങ്ങൾ ചേർത്തു പിടിച്ചു .
                      
                                                     *********************
താഴെ ഭൂമിയിൽ മാലപ്പടക്കങ്ങൾക്ക് തീ  കൊളുത്തി നേതാക്കൾ വിജയം ആഘോഷിച്ചു ..

രക്തസാക്ഷി മണ്ഡപത്തിൽ പൂക്കൾ വിതറി പദ്മനാഭന്റ്റെ  പൂർണ്ണകായ പ്രതിമയിൽ  മാലയിട്ട് ,അണികൾക്ക്  പ്രസ്ഥാനത്തിന്റെ അടിത്തറകളുടെ  ഉറപ്പ് ഓതി  കൊടുക്കുമ്പോൾ...
മുഴങ്ങുന്ന മുദ്രാവാക്യങ്ങളുടെ പ്രകമ്പനങ്ങൾക്കിടയിൽ , 
വിവേകത്തിന്റ്റെ ചുക്കാൻ നേതൃകരങ്ങളിൽ സുരക്ഷിതമായിരുന്നു . 



നന്ദിനി വർഗീസ്‌ 



 

5 comments:

  1. nalla katha ,,,,,,,,,,, aashamsakal..........

    ReplyDelete
  2. nalla katha ,,,,,,,,,,, aashamsakal..........

    ReplyDelete
  3. നന്നായി എഴുതി.
    ആശംസകള്‍

    ReplyDelete
  4. ഇഷ്ടമായി കേട്ടോ

    ReplyDelete
  5. പാവം ദൈവം!!!

    ReplyDelete