Sunday 22 October 2017

ഭയം തുറന്ന മരണവഴികൾ..

ഭയം തുറന്ന മരണവഴികൾ 

ല്ലാത്തൊരു ആകർഷണം ആയിരുന്നു ആ ബംഗ്ലാവിന് .
ദൂരെ നിന്നുള്ള വീക്ഷണക്കോണുകളിൽ തലയുയർത്തി നില്ക്കുന്ന രണ്ടു  ഗോപുരങ്ങൾ.
രണ്ടാൾ പൊക്കമുള്ള ചുറ്റുമതിൽ  കാഴ്ച്ചയെ മറയ്ക്കുമ്പോഴും തലയെടുപ്പിൽ കോട്ടം തട്ടാത്ത
പുറംവാതിലും അതിൽ കൊത്തിവച്ച തലയുടെ നാക്കു നീട്ടിയ നേർക്കാഴ്ചയും  നാട്ടുകാരിൽ കൗതുകമുണർത്തിയിരുന്നു. രാവേറെ ചെല്ലുമ്പോഴുള്ള വവ്വാലുകളുടെ വലംവയ്ക്കലിൽ തെളിയാറുള്ള ഗോപുരക്കണ്ണുകൾ ഒരു രക്ഷസ്സിന്റ്റെ ആഗമനം വിളിച്ചറിയിക്കുന്നു എന്ന പഴമക്കാരുടെ വാദങ്ങളിൽ, ചുടുചോരയുടെ ഗന്ധം കലർന്നിരുന്നു .

തടിക്കച്ചവടക്കാരൻ പീറ്റർ ഒന്നു തലചൊറിഞ്ഞു .
ജനാലയിലൂടെ ഇമവെട്ടാതെ അയാൾ ആ ഗോപുരങ്ങളിലേയ്ക്ക് നോക്കിയിരുന്നു .
ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന കുന്നിന്റ്റെ താഴ്വാരത്തായിരുന്നു പീറ്ററിന്റ്റെ ഭവനം .
കൂട്ടിന് ഒരു ലോറി മാത്രം ..
ഏകാന്ത വാസം ഇഷ്ടപ്പെടുന്ന ഒരു വിചിത്ര മനുഷ്യൻ ..
രാവിലെ ലോറിയുമായി കൂപ്പിലെത്തുകയും   വൈകുന്നേരം  ആറ്റിൽ ഒരു കുളിയും കഴിഞ്ഞ് ലോറിയും കഴുകി വീട്ടിലെത്തുന്ന സ്ഥിരം പതിവിനുടമ .
അന്ന് പീറ്റർ അസ്വസ്ഥനായിരുന്നു ..
ആറ്റിൽ വെള്ളം പേരിനു മാത്രം ..
പാലത്തിനു താഴെയുള്ള മണ്‍റോഡിലൂടെ ഉരുളൻ കല്ലുകൾ നിറഞ്ഞ ചെറുവെള്ളത്തിലേയ്ക്കിറങ്ങുമ്പോൾ അയാളുടെ കണ്ണുകൾ മരങ്ങൾക്കിടയിൽ
ഉയർന്നു നിന്നിരുന്ന ഗോപുരക്കണ്ണുകളിൽ ഉടക്കി ...
പതിവില്ലാത്ത ഒരു ആകാംഷ പീറ്ററിൽ കുടിയേറി .
വേഗത്തിൽ പണി  അവസാനിപ്പിച്ച്  മടങ്ങുമ്പോൾ  ആ യാത്രയോടുള്ള പ്രതിഷേധമെന്നവണ്ണം 
ലോറി ഒന്നു  ചുമച്ചു കുലുങ്ങി .പാലം കടന്ന് മരങ്ങൾക്കിടയിലൂടെ കുന്നു കയറുമ്പോഴും 
ആ ചുമ തുടർന്നുകൊണ്ടിരുന്നു.
ബംഗ്ലാവിന്റ്റെ ചുറ്റുമതിലിനോടു ചേർന്നുള്ള പുറം വാതിലിനു മുന്നിൽ ലോറി നിശ്ചലമായി .

നാക്കുനീട്ടിയ തലയിലെ കണ്ണുകൾ ഒന്നു ചിമ്മിയോ ....
'ഏയ് .....ഓരോ തോന്നലുകൾ ...' 
പീറ്റർ ചാടിയിറങ്ങി ...വാതിലിൽ ആഞ്ഞു തള്ളി .
തലയുമായി ഒരു മുരളലോടെ വാതിൽ അകത്തേയ്ക്ക് തുറന്നു .
വിശാലമായ മുറ്റം ഒരു  വനം പോലെ തോന്നിച്ചു .
കാടുകൾ വകഞ്ഞു മാറ്റിയ പീറ്ററിനെ,  സമ്മിശ്ര ഗന്ധങ്ങളുടെ അകമ്പടിയോടെ  ചെറുകാറ്റ്
ഒന്നു തലോടി .


പീറ്റർ അകവാതിലിനടുത്തെത്തി...
അരികിലായി ഒരു  മണി  ..
ദ്രവിച്ച കയറും പേരറിയാത്ത മറ്റു പലതും കൊണ്ട് നിലം മൂടിയിരിക്കുന്നു .

പെരുവിരലിൽ കുത്തിയുയർന്ന്  കൈയ്യുയർത്തി മണിയിൽ ഒന്നു തട്ടി ..
ആ മുഴക്കത്തിനൊപ്പം അകത്തളത്തിലെവിടെയോ മറ്റൊരു ശബ്ദം ഉയർന്നുവോ ...
പീറ്റർ ചെവി വട്ടം  പിടിച്ചു .
ആരും വന്നില്ല ...
വാതിലിൽ  തട്ടി അയാൾ ഉറക്കെ വിളിച്ചു ..
" ഇവിടാരുമില്ലേ ..."
  ഞാൻ പീറ്റർ ..ഒന്നു പരിചയപ്പെടാൻ വന്നതാണ് ..വാതിൽ തുറക്കൂ ..."

വാതിൽ തുറന്നില്ല .
എന്നാൽ....അതിനു മറുപടിയെന്നവണ്ണം  ഗോപുരക്കണ്ണുകൾ ഒന്നു തെളിഞ്ഞു മങ്ങി ..
അസ്തമയസൂര്യനെ സാക്ഷിയാക്കി നേർരേഖയിൽ മിന്നി മറഞ്ഞ ഒരു പ്രകാശം ലോറിയുടെ ചില്ലിൽ തട്ടി പ്രതിഫലിച്ചു .

പീറ്റർ തിരിഞ്ഞു നടന്നു ..
' ആൾ പാർപ്പില്ലാത്ത വീടുകളെ ചുറ്റിപ്പറ്റിയുള്ള ഓരോ തെറ്റിദ്ധാരണകൾ ...'
അയാൾ പിറുപിറുത്തു ..
ലോറിയുമായി   മടങ്ങുമ്പോൾ വീശിയടിച്ച ശക്തമായ കാറ്റിൽ തുറന്നു കിടന്ന പുറംവാതിൽ വീണ്ടും മുരണ്ടു ...നാക്കു നീട്ടിയ തല യഥാസ്ഥാനം നിലയുറപ്പിച്ചു .

ഗോപുരത്തിൽ ഒരു രൂപം ചോരപുരണ്ട മോണകാട്ടി ഒന്നിളിച്ചു ...
' പരിചയപ്പെടാം ...' 
അത് അപ്രത്യക്ഷമായി ..

പീറ്റർ ലോറി ഒതുക്കി വീട്ടിലേയ്ക്ക് കയറുമ്പോൾ മൂവാണ്ടൻ മാവിൽ തലകീഴായി തൂങ്ങിക്കിടന്ന
വവ്വാൽ അന്ധകാരത്തിലേയ്ക്ക് കണ്‍ചിമ്മി ആ കിടപ്പ് തുടർന്നു ..

ഒരു ചൂടു ചായയിട്ട്  ചുണ്ടോടടുപ്പിച്ചതും ലോറിയുടെ ഹോണ്‍ മുഴങ്ങി ..
' ഇതെന്തു മറിമായം ..'
ചായ മേശപ്പുറത്തു  വച്ച് പീറ്റർ ഓടിയിറങ്ങി ലോറിയ്ക്കരികിലെത്തി ..
അയാൾ നാലുപാടും നോക്കി .
'  ആരുമില്ല....തോന്നിയതാവാം  '
തൂങ്ങിക്കിടന്ന വവ്വാലിനു നേരെ ഒരു കല്ലെടുത്തെറിഞ്ഞ് ഭയം മറയ്ക്കുമ്പോൾ ചായ കപ്പിൽ പടരുന്ന  രക്തഗന്ധം അയാൾ അറിഞ്ഞിരുന്നില്ല ................

തിരിച്ചു വന്ന് ആ ചായ ഒരു കവിൾ കുടിച്ച പീറ്റർ, വായിൽ പതഞ്ഞ അരുചിയിൽ അതു കമഴ്ത്തിക്കളഞ്ഞു     കട്ടിലിലേയ്ക്ക് ചാഞ്ഞു. 

ഉറക്കം കൺപോളകൾ ബലമായി അടയ്ക്കവേ വലിയ ശബ്ദത്തോടെ തുറഞ്ഞടഞ്ഞ ജനാല അയാളെ ഉണർത്തിയതേയില്ല. ജനാലയ്ക്ക് പിന്നിൽ തെളിഞ്ഞ തീഷ്ണമായ രണ്ടു കണ്ണുകൾ പീറ്ററിനെ ഒന്നു നോക്കി അപ്രത്യക്ഷമായി. 

ആ സമയത്തു തന്നെ കുന്നിൻ മുകളിലെ വലിയ ബംഗ്ളാവിന്റെ ശാന്തത ശക്തമായ ഒരു കാറ്റിൽ നഷ്ടമായി. ഉയർന്ന ഗോപുരത്തിലെ തുറന്നടഞ്ഞ ജനാല ഏതോ അദൃശ്യശക്തിയുടെ ആഗമനത്തിൽ ഒന്നു വിറച്ചു. 

            ഉദയസൂര്യന്റെ ആദ്യ തലോടലിൽ തന്നെ പീറ്റർ കണ്ണു തുറന്നു. പുത്തൻ പ്രഭാതം പകർന്ന
 ഊർജ്ജത്തിൽ അയാൾ രാവിലെ തന്നെ ലോറിയുമായി കൂപ്പിലെത്തി. 
വൈകുവോളം പണി. പതിവുപോലെ ആറ്റിലെ തണുത്ത വെള്ളത്തിൽ ഒന്നു മുങ്ങി നിവരവേ, 
ഒരു വലിയ ശബ്ദം.. 
കൂടെ ശക്തമായ മിന്നലും.. 

'ഇടിവെട്ടിയോ.. '

പീറ്റർ തലയുയർത്തി നോക്കി. 
ദൂരെ ബംഗ്ളാവിന്റെ ഇരട്ട ഗോപുരങ്ങളിൽ ഒന്നിൽ തീയാളുന്നു. 
കുളി മതിയാക്കി പീറ്റർ ലോറിയുമായി അവിടേയ്ക്ക് പാഞ്ഞു. 
ഗേറ്റിനു അല്പം മാറി ലോറി നിറുത്തി. 
കത്തിയമരുന്ന ഗോപുരങ്ങൾക്കും അഗ്നി വിഴുങ്ങുന്ന ബംഗ്ലാവിന്റെ  അന്ത്യത്തിനും  അയാൾ മൂകസാക്ഷിയായി. 

 പരിസരം മുഴുവനും  അഗ്നി പടരവേ.. 
ഗേറ്റിലെ നാക്കു നീട്ടിയ തല വലിയ ശബ്ദത്തോടെ താഴെ വീണു. 
ഞെട്ടി മാറിയ പീറ്റർ വീട്ടിലേയ്ക്ക് തിരിക്കവേ.. 
ആ തലയിലെ കണ്ണുകൾ തിളങ്ങി.. ഒന്നടഞ്ഞു തുറന്നു. 

അയാൾ വീട്ടിലെത്തുമ്പോൾ ഇരുട്ട് പരന്നിരുന്നു. 
ലോറി മാഞ്ചോട്ടിലേയ്ക്ക് ഒതുക്കി പീറ്റർ വരാന്തയിലേയ്ക്ക് കയറി. 

ഇരുണ്ട മൂലയിൽ ഭിത്തിയിറമ്പിനോട് ചേർന്ന് ഒരു ചാരുകസേര. 

'ഇരിക്കണോ... '
'വേണ്ട.. '

ഒന്നു തലകുലുക്കി പീറ്റർ അകത്തേയ്ക്ക് കയറി വാതിൽ അടച്ചു. 

ചാരുകസേരയെ പൊതിഞ്ഞ ഇരുട്ട് ഒരു രൂപമായി. 
അത് അയാൾ പോയ വഴിയിലേയ്ക്ക് നോക്കി.. 
കാറ്റിൽ തുറന്ന ജനാലയിൽ വീണ്ടും ആ രണ്ടു കണ്ണുകൾ തിളങ്ങി. 
തീ പാറുന്ന കണ്ണുകൾ പീറ്ററിനെ ആവേശിക്കാൻ വെമ്പൽ കൊണ്ടു. 
അതു ചിറി നക്കി. 

സാധിക്കുന്നില്ല.. 
എന്തോ ഒന്നു തടയുന്നു. 
ആ സത്വം കിണഞ്ഞു പരിശ്രമിച്ചു. 
പീറ്ററിലെ ശാന്തത അതിനെ ഭയപ്പെടുത്തി.

കത്തിയെരിഞ്ഞ ബംഗ്ളാവിനൊപ്പം പീറ്ററിൽ ഉണ്ടായിരുന്ന ഭയവും ചാരമായി തീർന്നിരുന്നു. 
ആ ശാന്തതയിൽ ദൈവിക സംരക്ഷണത്തിന് വാതിൽ തുറന്നു.

അടഞ്ഞ വഴികളിൽ.. 
ഭയം എന്ന വികാരത്തിലൂടെ മനുഷ്യനെ കീഴ്പ്പെടുത്താൻ  സാധിക്കാതെ 
ആ സത്വം ഉറക്കെയലറി. 

മൂവാണ്ടൻ മാവിൽ തലകീഴായി കിടന്ന കടവാവൽ ഭയന്നു വിറച്ചു. 
കാൽ വിറച്ചു താഴെ വീഴാൻ പോയ അതിനെ മിന്നൽ വേഗത്തിൽ സത്വം കടന്നു പിടിച്ചു. 
കടവാവലിന്റെ കണ്ണുകൾ തിളങ്ങി. 
രക്തദാഹിയായി മാറിയ അത് ചിറകടിച്ചുയർന്നു. 

ജിജ്ഞാസ തുറന്നു കൊടുക്കുന്ന വഴികളിൽ ഭയം വിതച്ചു  മനുഷ്യാത്മാക്കളെ കീഴ്പ്പെടുത്താൻ അതു തക്കം പാർത്തു. 

സത്വം അറിഞ്ഞില്ല.. 
അതിനു വാസസ്ഥലമൊരുക്കാൻ ജിജ്ഞാസയോടെ കാത്തിരിക്കുന്ന മനുഷ്യർ  ഈ കാലത്തിന്റെ സവിശേഷതയാണ്‌ എന്ന നഗ്ന യാഥാർത്ഥ്യം. 



നന്ദിനി 









2 comments:

  1. വായിച്ചിരുന്നു...
    ആശംസകള്‍

    ReplyDelete
  2. തങ്കപ്പൻ ചേട്ടാ...
    ആ കഥ അവിടെ പകുതി നിറുത്തിയിരുന്നു..
    അതിന്റെ ബാക്കിയായി എഴുതി യതാ ഇത്..
    ശരിക്കും അത്ഭുതം..
    കാരണം ഇപ്പോൾ ആരും ബ്ലോഗ് വായിക്കാറില്ലല്ലോ...
    ഇതു വഴി വന്നതിന് ഒരുപാട് നന്ദി

    ReplyDelete