Friday 29 December 2017

ചതിക്കുഴികൾ

ചതിക്കുഴികൾ
*****************

അത്യാവശ്യം കാഴ്ചക്കാർ ഉള്ള സാമാന്യം ഭേദപ്പെട്ട ഒരു ചാനൽ.
അതിന്റെ ഓഫീസ് ഒരു വലിയ കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലാണ്.
അതിനു മുകളിൽ രണ്ടു നിലകൾ കൂടി. അവിടെ ഒരു പാരലൽ കോളേജും കുറേ കുട്ടികളും.

ചാനൽ ഓഫീസിൽ ഒരു അഭിമുഖം നടക്കുന്നു. ഒരു പ്രമുഖ നടി വന്നിരിക്കുന്നു.
വലിയ ഒരു മേശയുടെ ഇരു വശങ്ങളിലായി അവതാരകനും നടിയും ഇരിക്കുന്നു.
ചുവന്ന സാരിയിൽ സ്വർണ്ണ വീതിയുള്ള ബോർഡർ.
ഒരു പാളി തോളത്തു കുത്തി ബാക്കി അലസമായി വിരിഞ്ഞു കൈകളിലേയ്ക്ക് കിടക്കുന്നു. അഴിച്ചിട്ട മുടി ഇടയ്ക്കിടെ കൈ കൊണ്ട് മാടിയൊതുക്കി നടി ഉത്തരങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു.

ഒരുപാട് നാളുകൾക്കു മുമ്പ് പറഞ്ഞു വച്ച അഭിമുഖം. എങ്കിലും അവതാരകന്റെ മുഖത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന ഭയവും ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉണ്ടാകുന്ന വിറയലും ജനാലയിൽ കൂടെ എത്തി നോക്കിക്കൊണ്ടിരുന്ന മനു ശ്രദ്ധിച്ചു.

"എന്തേ ഇങ്ങനെ.. ചാനൽ അവതാരകൻ ജോൺ മാത്യു ഒരിക്കലും ഇങ്ങനെയല്ലല്ലോ.
എന്തിനാണ് അദ്ദേഹം ഇങ്ങനെ വിറയ്ക്കുന്നത്.. "

മനു തല തിരിച്ച്  ആ നടിയെ ഒന്നു നോക്കി.
അവന്റെ മനസ്സിൽ കൂടി ഒരായിരം കൊള്ളിയാൻ ഒന്നിച്ചു മിന്നി.

ആ നടിയുടെ പേര് ഊർമ്മിള.
പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയവൾ.
നല്ല നടിക്കുള്ള പുരസ്കാരം ഒരുപാട് തവണ ലഭിച്ചിരിക്കുന്നു.
അവരുടെ കൃത്യനിഷ്ഠ, എളിമ, ലാളിത്യം മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്ത പുലർത്തുന്നു. ഒരു കാര്യം ഏറ്റെടുത്താൽ ഏതറ്റം വരെയും എത്ര കഷ്ടപ്പാടും സഹിച്ച്
പൂർത്തിയാക്കുന്നവൾ. സൗന്ദര്യം, സമ്പത്ത് മതിവരുവോളം.

മനുവിന് ഞടുക്കം മാറുന്നില്ല.
ഓടിപ്പോകാൻ വെമ്പുന്ന കാലുകൾ ഭാരത്താൽ ഘനം വച്ച് ഒരടി പോലും മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥ.

മനു നടിയെ നോക്കി.
സുന്ദരിയായ അവൾ അതറിയുന്നുണ്ടോ...
പതുക്കെ തിരിഞ്ഞ് മനുവിനെ നോക്കി അവൾ പുഞ്ചിരിച്ചു.

അഭിമുഖം അവസാനിച്ചു.
അവതാരകൻ എഴുന്നേറ്റു. കൈകൊടുത്തു പിരിഞ്ഞു.

നടി കസേര തള്ളിമാറ്റി കുറച്ചകലെ വച്ചിരിക്കുന്ന ഹാൻഡ്‌ ബാഗ് എടുക്കാൻ എഴുന്നേല്ക്കുന്നു.
ബാഗ്‌ കൈയ്യിൽ എടുത്ത് അവർ എന്തോ തിരയുന്നു.
കാണുന്നില്ല.
ഇരുന്നു കൊണ്ട് വീണ്ടും തിരയുന്നു.

മനു ഞെട്ടി പുറകോട്ടു മാറി.
നടി ഇരിക്കുന്നത് കസേരയിൽ അല്ല അന്തരീക്ഷത്തിലാണ് .

കാലുകൾ വലിച്ചു കുടഞ്ഞ്‌ വെപ്രാളപ്പെട്ട് പടികൾ ഓടിക്കയറി മനു നാലാം നിലയിലെത്തി. അവിടെ നടകളിൽ നിരനിരയായി കുട്ടികൾ നില്ക്കുന്നു.
അവർ എന്തോ കളിയിലാണ്. ഒരുമിച്ച് ഒരു പാട്ടിന്റെ താളത്തിൽ ഒരു പടി ഇറങ്ങുന്നു.
രണ്ടു പടികൾ  കയറുന്നു.

ആരും മനുവിനെ ശ്രദ്ധിച്ചില്ല.
പാട്ടിന്റെ സ്വരം കൂടിക്കൂടി വരുന്നു.
മനു ചെവി പൊത്തി.
അവൻ പടികൾ ഇറങ്ങി ഓടി.
രണ്ടാം നിലയിൽ എത്തിയപ്പോൾ ചാനൽ ഓഫീസിലേയ്ക്ക് അവൻ ഒന്നു പാളി നോക്കി.

നടി അന്തരീക്ഷത്തിൽ തന്നെ ഇരിക്കുന്നു.
എന്നാൽ ഇപ്പോൾ മുകളിലുള്ള പാട്ടിന്റെ ഈണത്തിൽ  കാലു കൊണ്ട് താളം പിടിക്കുന്നു.

ജോൺ മാത്യു അവിടെങ്ങുമില്ല.
മനു നടകൾ ഓടിയിറങ്ങി.
താഴെ തന്റെ കാർ വളരെ വേഗത്തിൽ ഓടിച്ചു ജോൺ മാത്യു പോകുന്നു.

മനു ചുറ്റും നോക്കി.
ഗേറ്റ് കടന്നാൽ ഇടത്തോട്ട് പോകുന്നത് ടൗണിലേക്ക്.
വലത്തോട്ട് കുറച്ചധികം പോയാൽ കടൽ തീരത്തെത്താം.
മനു വളരെ വേഗം വലത്തോട്ട് നടന്നു.

ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നു.
ആരുമില്ല.
മനുവിന്റെ ചിന്തയിൽ പാരലൽ കോളേജിലെ കുട്ടികൾ കടന്നു വന്നു.
" എന്താകുമോ എന്തോ.. "

ചിന്തകൾ കുടഞ്ഞെറിഞ്ഞു കടൽക്കരയിലെ ബഞ്ചിൽ തലചായ്ക്കുമ്പോൾ മനുവിന്റെ മനസ്സിൽ ഓർമ്മകളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായി.

കഴിഞ്ഞ ആഴ്ച ഓൺലൈൻ പത്രത്തിൽ വന്ന ഒരു നടിയുടെ അമ്മയുടെ വെളിപ്പെടുത്തൽ.
അതിൽ പറയുന്നു..
ഞാനും എന്റെ മോളും ഓജോ ബോർഡ്‌ കളിച്ചു കൊണ്ടിരുന്നപ്പോൾ മോൾ ചോദിച്ചു.

മനു ചിന്തിച്ചു.
ഈ ഓജോ ബോർഡ്‌ ചീട്ടു കളിക്കുന്നതു പോലെ കളിക്കുന്നതൊന്നുമല്ലല്ലോ.
ആത്മാക്കളെ വിളിച്ചു വരുത്തുന്ന ഒരു സാധനമല്ലേ അത്.
എന്തെങ്കിലുമാകട്ടെ....

അമ്മ പറയുന്നു.
മോൾ എന്നോട് ചോദിച്ചു.
" അമ്മ മരിച്ചാൽ എന്റെ അടുത്തേയ്ക്ക് വരുമോ "
അമ്മ ചിരിച്ചു.
" അതിനു ഞാൻ മരിക്കാൻ പോകുന്നില്ലല്ലോ "

അതുവരെയില്ലാത്ത മുഖഭാവത്തോടെ മകൾ പറഞ്ഞു.
" ഞാൻ മരിച്ചാൽ തീർച്ചയായും അമ്മയുടെ അടുത്ത് വരും.
   നമ്മളെന്നും ഒന്നായിരിക്കും "

മകൾ താമസിയാതെ ഒരു അപകടത്തിൽ മരിച്ചു.
ആ അമ്മ പറയുന്നു.
" അതേ.. എനിക്കറിയാം അവൾ ഇപ്പോഴും എന്റെ മുമ്പിൽ വരാറുണ്ട്.
ഞങ്ങൾ ഇപ്പോഴും ഒന്നാണ്. "


മനുവിന്റെ ചിന്തകൾ കാടു കയറി.
മരിച്ചവർ തിരിച്ചു വരില്ല. ബൈബിൾ പറയുന്നു.
അന്ത്യവിധി നാളിൽ താന്താങ്ങളുടെ വിധിയ്ക്കായി അവർ ഉയിർത്തെഴുന്നേൽക്കും.

അപ്പോൾ ഇവരൊക്കെ ആരാ..
മനുവിന് ഭയം.
വീണ്ടും തിരിഞ്ഞു നോക്കി.
ഊർമ്മിള അവിടെങ്ങുമില്ല.
രണ്ടാഴ്ച മുമ്പ് മരണപ്പെട്ട അവർ എങ്ങനെ ആ അഭിമുഖത്തിനെത്തി.

അവരുടെ നിശ്ചയദാർഢ്യമോ കൃത്യനിഷ്ഠയോ..
മരിച്ചാൽ പിന്നെ ഇവ ഒക്കെയുണ്ടായിട്ടെന്തു  കാര്യം.
പിന്നെ അവർ ആരാ...

അവരുടെ രൂപത്തിൽ ആരാണ് വരുന്നത്.
ഓജോ ബോർഡിൽ വരുന്ന ആത്മാക്കൾ ആരാണ്..


മനുവിന്റെ കണ്ണുകൾ കടലിലേയ്ക്ക് നീണ്ടു.
ഉയരുന്ന തിരമാലകൾ തന്നെ മാടി വിളിക്കുന്നോ..
മനസ്സിനെ ആരോ സ്വാധീനിക്കുന്നോ...
കടലിലേയ്ക്ക് ഇറങ്ങാൻ തോന്നിക്കുന്നുവോ...

"ദൈവമേ.... " മനു ഉറക്കെ വിളിച്ചു.
പോക്കറ്റിൽ കിടന്ന ജപമാല മുറുക്കെ പിടിച്ച് അവൻ ചാടി എഴുന്നേറ്റു.
റോഡിലേയ്ക്ക് തിരിച്ചു  നടക്കുമ്പോൾ മനു തിരിഞ്ഞു നോക്കി.

താനിരുന്ന ബഞ്ചിൽ അതാ ഊർമ്മിള.
അവൾ എഴുന്നേല്ക്കുന്നു.
കടലിലേയ്ക്ക് നടക്കുന്നു.

മനു തിരിഞ്ഞു നോക്കാതെ ഓടി.
ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം തികട്ടി വരുന്നു.

മരിച്ചവരുടെ രൂപത്തിൽ എത്തുന്ന തിന്മകൾ ആകാംഷ മുറ്റുന്ന മനസ്സുകളെ സ്വാധീനിച്ച് ആത്മഹത്യയിലൂടെ  നരകത്തിലെത്തിക്കുന്ന വിധം ഭീകരം.

ദൂരെ മുഴങ്ങുന്ന പള്ളിമണികളിൽ ഈശ്വരസാന്നിദ്ധ്യം തിരിച്ചറിഞ്ഞ മനു ശാന്തനായി.

നന്മയായ ദൈവത്തെ തിരയാതെ തിന്മയെ തിരയുന്ന സമൂഹത്തിനു മുമ്പിൽ മനു വ്യത്യസ്തനായി തന്നെ നില കൊണ്ടു.



നന്ദിനി










No comments:

Post a Comment