Thursday, 27 June 2013

ദൈവങ്ങളെ സാക്ഷി

സ്പന്ദനം 

'എന്തായിരുന്നു അവന്റ്റെ പത്രാസ് ....
ഇപ്പൊ കണ്ടില്ലേ ...
ഞാൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നോ ...
ഹമ്പട ഞാനേ ...' 
ചരമക്കോളത്തിൽ കണ്ണുംനട്ട് സുന്ദർജി ഒന്നു കുലുങ്ങിയിരുന്നു .
കൈയ്യിലിരിക്കുന്ന നിവർത്തിയ പത്രത്തിന്റ്റെ മുകളിൽ എഴുന്നു നില്ക്കുന്ന കഷണ്ടിയിൽ പ്രഭാത സൂര്യൻ 
തത്തിക്കളിച്ചു .

"ദാ ....ചായ ..."
പങ്കജം ചായയുമായി മുന്നിൽ ...
തല ഒന്നു ചെരിച്ച് പത്രത്തിന്റ്റെ വശത്തു കൂടി സുന്ദർജി പങ്കജത്തെ നോക്കി .
കുളികഴിഞ്ഞിരിക്കുന്നു.....
"ഏതാ ഈ സാരി ...?"
സുന്ദർജിക്ക് സംശയം ..
" അതേ ...മോൻ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ തന്നത് ..."
പങ്കജം പറഞ്ഞത് കേട്ട് സുന്ദർജി ഓർത്തു ..

'ശരിയാണ് .'
ആ സാരിയിൽ തുന്നി ചേർത്ത  ദൈവരൂപങ്ങൾ തന്റ്റെ ചിന്താമണ്ഡലത്തിൽ കടന്നു കയറി 
വിക്ഷോഭങ്ങളായി പുറത്തു വന്നപ്പോൾ കൈയ്യിൽ കിട്ടിയത് സാരിയുടെ കൂടെ തയിച്ചു വച്ചിരുന്ന
ബ്ലൗസിന്റ്റെ തുണി ...
അത് കീറി കിട്ടിയല്ലോ എന്ന സന്തോഷത്തിൽ നില്ക്കുന്ന പങ്കജത്തിന്റ്റെ  മുഖത്തേയ്ക്ക് ദൈവസാരി
ചുരുട്ടി എറിഞ്ഞപ്പോൾ നിഴലിച്ച നിസ്സഹായത ഇപ്പോൾ മാഞ്ഞിരിക്കുന്നത് സുന്ദർജിയെ ചൊടിപ്പിച്ചു .

'ചായ കുടിക്കണോ എറിഞ്ഞു കളയണോ ....'
സുന്ദർജി ചിന്തിച്ചു .
'കുടിയ്ക്കാം അല്ലെങ്കിൽ പ്രഭാതകർമ്മങ്ങൾ പണിമുടക്കും '

ചായകുടി കഴിഞ്ഞ്, വീണ്ടും ആ കഷണ്ടിത്തല പത്രത്തിനു പിന്നിൽ ഒളിച്ചു.  

"ക് ടും .....ക് ലും ...."
എന്തോ പൊട്ടിച്ചിതറി .
"എന്താടി അവിടെ ...?"
സുന്ദർജി വിളിച്ചു ചോദിച്ചു .
"ഓ ...നാശം ...ഗ്ലാസ്സു താഴെ വീണതാ ...നിങ്ങളിങ്ങു വന്നേ ...."
പങ്കജം ഉറക്കെ പറഞ്ഞു .

പത്രം മടക്കി സുന്ദർജി എഴുന്നേറ്റു .
സൂര്യകിരണങ്ങൾ കസേരയിലേയ്ക്ക് വഴി മാറി .

പങ്കജം നിലത്തിരിക്കുന്നു .
"എന്താടി ഇത് ..."
"കണ്ണു കണ്ടൂടെ മനുഷ്യാ ..കുപ്പിച്ചില്ല് കാലിന്മേൽ കുത്തിക്കയറിയതാ..."
പങ്കജത്തിന്റ്റെ കണ്ണുനിറഞ്ഞു .

സുന്ദർജി കുനിഞ്ഞു നോക്കി .
സാരിയിലെ ദൈവപടം ചോരയിൽ കുതിർന്നിരിക്കുന്നു  .
" ഞാനപ്പഴേ പറഞ്ഞതാ ...ഈ വക പടങ്ങൾ എന്നിക്കിഷ്ടമില്ല എന്ന് ....
  നീ അത് കേട്ടില്ല ...ഇപ്പൊ കണ്ടോ .."
സുന്ദർജി ഒന്ന് ഞെളിഞ്ഞു നിന്നു .

പങ്കജം കുപ്പിച്ചില്ല് വലിച്ചൂരി .
"പോ ..മനുഷ്യാ ..നിങ്ങള് സഹായിക്കണ്ട .."
സാരിത്തുമ്പ് വലിച്ചു കീറി  മുറിവ് വച്ചുകെട്ടി . അവൾ മുറിയിലേയ്ക്ക് കയറി ...

സുന്ദർജി  ചിരിച്ചു .
ഒരു മൂളിപ്പാട്ടും പാടി പ്രഭാതകർമ്മങ്ങളിൽ മുഴുകി .


"പങ്കജം .....നീ ആ മോട്ടർ ഓണാക്കിക്കേ വെള്ളം തീർന്നു ..."
ബാത്ത്റൂമിൽ നിന്നും സുന്ദർജി വിളിച്ചു കൂവി .

"കറണ്ടില്ല ....നിങ്ങള് തനിയെ വെള്ളം കോരിക്കൊണ്ട് പോ ..എനിക്ക് കാലനക്കത്തില്ല ..."
പങ്കജത്തിന്റ്റെ മറുപടി .

'എടീ ....ഈ പരുവത്തിൽ ഞാനെങ്ങനെ കിണറ്റുകരയിൽ പോകുമെടി ...."

അനക്കമില്ല ..

ഗത്യന്തരമില്ലാതെ സുന്ദർജി ബക്കറ്റുമായി പുറത്തിറങ്ങി .

തൊട്ടി കിണറ്റിലേയ്ക്ക് ഇറക്കുമ്പോൾ  എണ്ണയ്ക്കുവേണ്ടി   കപ്പി കരഞ്ഞു കൊണ്ടിരുന്നു ...


"സുന്ദരേട്ടാ ...." 
പിന്നാമ്പുറത്തു നിന്നും ഒരു വിളി.

കോരിയ വെള്ളം ബക്കറ്റിലേയ്ക്ക് ഒഴിച്ചുകൊണ്ട് സുന്ദർജി തിരിഞ്ഞു നോക്കി ..

വേലി യ്ക്കരികിൽ കുസുമം .
"ഇവൾക്ക് വരാൻ കണ്ട സമയം '
സുന്ദർജി പിറുപിറുത്തു .

"ഒറയുണ്ടോ...ഉണ്ടെകിൽ കുറച്ചു തരൂ സുന്ദരേട്ടാ ...അതിയാൻ വരുന്നതിനു മുമ്പ് വേണം ...."
സുന്ദർജി നിന്നു  വിയർത്തു .
"തൈരില്ലാതെ അങ്ങേർക്ക് ചോറിറങ്ങില്ല."

"നീ പോയി പങ്കജത്തോട് ചോദിക്ക് .."
വിയർപ്പ്  ഒപ്പി സുന്ദർജി പറഞ്ഞു .    

കുസുമം ഗ്ലാസ്സുമായി  അടുത്തേയ്ക്ക് വന്നു  .
സുന്ദർജിയുടെ മുഖത്തേയ്ക്ക് അവൾ സൂക്ഷിച്ചു നോക്കി .

"സുന്ദരേട്ടൻ വിയർക്കുന്നുണ്ടല്ലോ ..സുഖമില്ലേ ...ഞാൻ വെള്ളം കോരി തരാം "

സുന്ദർജി രണ്ടടി പിറകോട്ടു മാറി .
കുസുമം വിടുന്ന മട്ടില്ല ..
 
" നല്ല ക്ഷീണം തോന്നുന്നുണ്ടല്ലോ ...ആ തൊട്ടിയിങ്ങു താ ..."
അവൾ വീണ്ടും അരികിലേയ്ക്ക്  വന്നു .

"കുസുമം " 
സുന്ദർജിയുടെ നിയന്ത്രണം വിട്ടു ...
ആദ്യമായി അവൾ സുന്ദരേട്ടന്റ്റെ മറ്റൊരു മുഖം കണ്ടു .

ഗ്ലാസ്സുമായി അവൾ അകത്തേയ്ക്കോടി .
"പങ്കജേച്ചീ ......"

കുസുമത്തിന്റ്റെ വിളികേട്ട് പങ്കജം മെയിൻ സ്വിച്ച് ഓണാക്കി വിളിച്ചു പറഞ്ഞു .

"സുന്ദരേട്ടാ കറണ്ടു വന്നു ....മോട്ടർ ഓണാക്കിയിട്ടുണ്ട്   ..."


 ഒന്നമർത്തി മൂളി സുന്ദർജി വാതിലടച്ചു.

വ്യക്തി സ്വാതന്ത്ര്യം ,ബോധവത്കരണത്തിന് പുതിയ മാനങ്ങൾ കണ്ടെത്തിയപ്പോൾ.. 
പങ്കജത്തിന്റ്റെ സാരിയിൽ ഇടം നഷ്ടപ്പെട്ട ദൈവങ്ങൾ, പൂജാമുറിയിൽ സ്ഥാനം 
ഉറപ്പിച്ചു  കഴിഞ്ഞിരുന്നു .        
   
  
    
നന്ദിനി      

Sunday, 26 May 2013

കാലിടറിയ ശകുനകാഴ്ചകൾ


സ്പന്ദനം 

രോ നടന്നു വരുന്ന ശബ്ദം     .
സരസമ്മ പിഴിഞ്ഞു വച്ച തുണികൾ വേഗം ബക്കറ്റിലാക്കി .
കുത്തുകല്ലുകൾ ഓടിക്കയറി .
ഒന്ന് കൂടെ കടവിലേയ്ക്ക് തിരിഞ്ഞു നോക്കി ..
'എന്തെങ്കിലും മറന്നു വച്ചിട്ടുണ്ടോ ..'
അലക്കുകല്ലിൽ സോപ്പുപെട്ടി ഇരിക്കുന്നു .
'നാളെ എടുക്കാം ..ഇനി ഇവിടെ നിൽക്കുന്നത് പന്തിയല്ല'
സരസമ്മ ഒന്നുകൂടെ കാതോർത്തു .
കേൾക്കുന്നില്ല ..
കുറച്ചു മുമ്പ് കേട്ട കാലടിശബ്ദംഇപ്പോഴില്ല .
അവൾ അതിവേഗം വീട്ടിലേയ്ക്ക് ഓടി .
നേരം സന്ധ്യയോടടുക്കുന്നു .
മുറ്റത്ത് ഉണക്കാനിട്ട വാട്ടുകപ്പ ചാക്കിൽ നിറച്ചിരിക്കുന്നു .തെറുത്തു വച്ച പനമ്പ് തിണ്ണയുടെ കോണിൽ ചാരിയിട്ടുണ്ട് .
ഭാസ്കരൻ മുറ്റത്ത് തന്നെയുണ്ട്‌ .
ഓടി വന്ന സരസമ്മ തിണ്ണയിൽ തൂണും ചാരിയിരുന്നു  കിതച്ചു .
"എന്ത് പറ്റി ..?"
ഭാസ്കരൻ ചോദിച്ചു .
കിതപ്പു മാറാത്ത സരസമ്മ വിറയ്ക്കുന്ന വിരലുയർത്തി ആറ്റിറമ്പിലേയ്ക്ക് ചൂണ്ടി ..
ഭാസ്കരൻ ചൂണ്ടിയ പാങ്ങിനു നോക്കി ...
റബർ മരങ്ങൾക്കിടയിലൂടെ പോകുന്ന തെളിഞ്ഞ ഒറ്റയടി പാത ശൂന്യം ..
അദ്ദേഹം സരസമ്മയുടെ അടുത്തിരുന്നു .
"നീ ഒന്നടങ്ങ്‌ ...ഇനി പറ ..എന്താ കാര്യം .."?
സരസമ്മ പറഞ്ഞു .
" വീണ്ടും ആ കാലടി ശബ്ദം   ആറ്റുമാലിയിൽ   നിന്ന് കേട്ടു .."
"എന്റെ സരസു ..നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞു ..സന്ധ്യാസമയത്ത് കടവിൽ പോകരുതെന്ന് .."
അവൾ പതുക്കെ എഴുന്നേറ്റു .
"ഇല്ലേട്ടാ ..ഇനി ഇരുട്ടുമ്പം പോവില്ല .."
തുണി വിരിച്ചിട്ട് അടുക്കളയിലേയ്ക്ക് പോയ സരസമ്മയെ നോക്കി ഭാസ്കരൻ ഉമ്മറപ്പടിയിലിരുന്നു .
കുട്ടികൾ ഉറക്കെ വായിച്ചു പഠിക്കുന്നു ..
"എടീ ....ഒരു കട്ടൻ .."
"ദാ ..ഇപ്പൊ തരാം ..." 
അടുക്കളയിൽ  നിന്നും മറുപടി വന്നു .
ഭാസ്കരൻ ഓർത്തു .
പണ്ട് അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരാൾ  ..
എവിടെ നിന്നോ വന്നു ....
പേരറിയില്ല ..ഊരറിയില്ല ..
ചുമ്മാ ചിരിക്കും ..പൊട്ടിക്കരയും ...ചിലപ്പോൾ ആരോ കൊല്ലാൻ വരുന്നത് പോലെ പേടിച്ചു തിരിഞ്ഞു നോക്കി നിലവിളിച്ചു കൊണ്ട് ഓടും ..
ആരോ വിളിച്ചു ..
"എടാ ഗോപാലാ .." 
പേര് വീണു ...'വട്ടു ഗോപാലൻ '
വിശന്നാൽ ഗോപാലന് ഭ്രാന്ത് മൂക്കും ..പിന്നെ നിലവിളിയാണ് ..കൂട്ടത്തിൽ ഓട്ടവും .
ചിലനേരങ്ങളിൽ ഭ്രാന്ത് ഒന്നടങ്ങുമ്പോൾ ഗോപാലൻ നടക്കല്ലിനു താഴെ വന്നു നില്ക്കും .
തിന്നാൻ കൊടുത്താൽ വലിച്ചു വാരി തിന്നും ...ഇല്ലെങ്കിൽ കുറച്ചു കഴിഞ്ഞ് നിലവിളിച്ചു കൊണ്ടോടും .
ഇതെല്ലാം കണ്ട് സങ്കടം തോന്നിയ അമ്മിണി ടീച്ചർ ..
ഗോപാലനെ ശകുനം കണ്ടത് കൊണ്ട് തനിക്ക് ഭാഗ്യക്കുറി അടിച്ചുവെന്ന് നാട്ടിൽ പറഞ്ഞു പരത്തി ..
തത്ഫലം ഗോപാലനെ  സത്കരിക്കാൻ ആളു കൂടി .
നടക്കല്ലിൽ ചെന്നു നിന്നാൽ തിന്നാൻ കിട്ടും എന്ന വിചാരത്തിൽ ഗോപാലൻ ശകുനം മുടക്കാറുമില്ലായിരുന്നു .
ഒരിക്കൽ എപ്പോഴോ ഭ്രാന്തിന്റ്റെ ഉന്മാദത്തിൽ ആറ്റുവക്കിലെ ചാഞ്ഞ മരക്കൊമ്പിലേയ്ക്ക്  ചാടിക്കയറിയപ്പോൾ കൂത്താടാനായി പൊങ്ങിവന്ന കൂരൽക്കൂട്ടങ്ങളെ കണ്ട് ..
സ്വയം ഒരു കൂരലായി സങ്കല്പ്പിച്ച് എടുത്തു ചാടിയ ഗോപാലൻ,
വെള്ളത്തിൽ എഴുന്നു നിന്ന പാറയിൽ തലയിടിച്ച് അകാലമൃത്യു വരിച്ചത്‌ ....
ഭാസ്കരൻ കൃത്യമായി ഓർത്തെടുത്തു.
"ദാ  കട്ടൻ .."
കട്ടനുമായി സരസമ്മ മുന്നിൽ .
"നിങ്ങളീ ഈ ലോകത്തൊന്നുമല്ലേ .....എന്താ ഇത്ര ചിന്തിക്കാൻ ..?"
"ഓ ... ഞാനാ വട്ടു ഗോപാലനെ കുറിച്ചോർത്തതാ .."
ഭാസ്കരൻ പറഞ്ഞു .
"ഓർക്കുന്നതൊക്കെ കൊള്ളാം ..
ശകുനം കാണിക്കാൻ വരുന്നതിന്  അവന് ഇപ്പൊ നേരഭേദമൊന്നുമില്ലല്ലോ..
വല്ലതും ജപിച്ചു കെട്ടണം .."
സരസമ്മ സാരിയുടെ വാലറ്റം കൊണ്ട് നെറ്റി തുടച്ചു .       
         
ഭാസ്കരൻ കട്ടൻ ചുണ്ടോടടുപ്പിച്ചു .
നല്ല ചൂട് ...
ഒന്നൂതി ...ഒരു കവിൾ കുടിച്ചു .
ആശ്വാസം ..
പെട്ടെന്നൊരു നിലവിളി .
കൈയ്യിലിരുന്ന ഗ്ലാസ് ഉമ്മറപ്പടിയിൽ വച്ച് ഭാസ്കരൻ ശബ്ദം കേട്ട ദിക്കിലേയ്ക്ക് ഓടി .
വീണ്ടും നിലവിളിയുയർന്നു ...ആറ്റുവക്കിൽ നിന്നാണ് ...
കിഴക്കേതിലെ ഓമന ഓടി വരുന്നു ...
ഭാസ്കരനെ കണ്ടതും പിടിച്ചു കെട്ടിയ പോലെ അവൾ നിന്നു .
"എന്താ ഓമനേ ..."?
" ഗോപാലൻ...അവൻ വീണ്ടും വന്നു ..
ഒരുപാട് ചോറു കൊടുത്തതാ ഞാൻ ...
മരിച്ചാലും അവൻ ശകുനം നിറുത്തുന്നില്ല പാക്കരാ ...
ഇപ്പോൾ മരത്തിന്മേൽ അവനിരിക്കുന്നത് ഞാൻ കണ്ടു ...."
  
ഓമന നിന്നണച്ചു.  
'എന്നാ അതൊന്നു കണ്ടിട്ടേയുള്ളൂ ..'
ഭാസ്കരൻ കടവിനെ ലക്ഷ്യമാക്കി ഓടി .
'ഒരു എത്തും പിടിയും കിട്ടുന്നില്ല ..'
കടവിലെത്തിയ ഭാസ്കരൻ  ഇല്ലിക്കാടുകൾക്കിടയിലൂടെ നോക്കി .
ഓമന പറഞ്ഞത് സത്യം ...
ഒരു രൂപം മരത്തിൽ നിന്നും ഇറങ്ങി വരുന്നു ..
'ശകുനസമയം ഭ്രാന്തനു തെറ്റാം ....എന്നാലും ഒരു ലക്ഷണ പിശക് ..'  
ഭാസ്കരൻ ഒന്നു കുനിഞ്ഞു നിവർന്നു ..കൈയ്യിൽ തടഞ്ഞത് ഒരു കല്ല് ..
ഒറ്റയേറ് ...
ഉന്നം തെറ്റിയില്ല ..
രൂപം താഴെ വീണു ...കൂട്ടത്തിൽ ഒരു തെറിവിളിയും കേട്ടു ..
ഭാസ്കരൻ കുത്തു കല്ലുകൾ ഓടിയിറങ്ങി ..
വഴുക്കലുള്ള പാറയിൽ ചവിട്ടിയതും ചെറുതായി ഒന്നു തെന്നി ...
ആടിയുലഞ്ഞ്.. കൈകൾ വിരിച്ച് ..ഒന്നു നേരെ നിന്ന് വീണ്ടും ഓടിയടുത്തു ..
രൂപം ഒന്നുരുണ്ട് മറിഞ്ഞു വെള്ളത്തിലേയ്ക്ക് വീണു ....
അകലങ്ങളിലേയ്ക്ക് നീന്തിയകന്നു ...
ഭാസ്കരൻ വെള്ളത്തിലേയ്ക്ക് ചാടി ....ഒന്നു മുങ്ങി നിവർന്നു ..
ചുറ്റും നോക്കി ....
ശൂന്യം ....

പതുക്കെ തിരികെ പാറകളിൽ പിടിച്ചുകയറി ...
ഈറൻ പിഴിഞ്ഞ്  തുവർത്തിയുടുത്തു ..
സരസമ്മ വച്ച സോപ്പുപെട്ടി അവിടിരിക്കുന്നു ...
ഒന്നു കുനിഞ്ഞ് അതുമെടുത്ത്...
കണ്ണുകളിലേയ്ക്ക് ഒലിച്ചിറങ്ങിയ വെള്ളംവടിച്ചു കളഞ്ഞ്..
കുത്തുകല്ലുകൾ കയറുമ്പോൾ ഭാസ്കരനും ഒന്ന് തിരിഞ്ഞു നോക്കി .
ഭ്രാന്തൻ ചാടിക്കയറിയ ചാഞ്ഞമരത്തിനിടയിൽ കൂടി ചന്ദ്രപ്രഭ വെള്ളത്തിൽ ഓളം വെട്ടുന്നു ...
വീട്ടിലേയ്ക്കുള്ള ഒറ്റയടിപ്പാത താണ്ടുമ്പോൾ സ്ത്രീകളുടെ മാനത്തിന്
വിശ്വാസത്തിന്റ്റെചുവടു പിടിച്ച് നടത്തുന്ന കൊള്ളരുതായ്മകൾ
കണ്ടില്ലെന്ന് നടിക്കാൻ ഭാസ്കരനായില്ല ..
"എടിയേ ...സരസൂ ..."അയാൾ നീട്ടി വിളിച്ചു .
" ശകുനച്ചുവട് പിടിച്ച് ഒളിക്യാമറകൾ പ്രവർത്തിക്കുമെടി ..."
"എന്നതാ മനുഷ്യനെ പിച്ചും പേയും പറയുന്നത് ...."
സരസമ്മയ്ക്ക്  സംശയം .
"കുളീം നനേം ഒക്കെ ഇനി വീട്ടിൽ തന്നെ മതിയെടി ..ജപിച്ചു കെട്ടാനൊന്നും നിക്കണ്ടാ ..."
ഭാസ്കരൻ സോപ്പുപെട്ടി സരസമ്മയുടെ കൈയ്യിൽ കൊടുത്തു .
ആറ്റിറമ്പിൽ എന്തോ ഒന്നനങ്ങി .
ഉദിച്ചുയർന്ന ചന്ദ്രൻ ഒളിക്കണ്ണിട്ടു നോക്കി .
ഇല്ലിക്കൂട്ടങ്ങളുടെ ഇടയിൽ പ്രഭാത ശകുനത്തിനുള്ള തത്രപ്പാടുകൾ ..
ശകുനക്കാഴ്ചകൾ സൂര്യന് വിട്ടുകൊടുത്ത് ചന്ദ്രൻ മയങ്ങുമ്പോൾ ...
വട്ടുഗോപാലൻ വിശ്വാസരൂപാന്തരീകരണം പ്രാപ്യമാക്കിയിരുന്നു .



*****************
നന്ദിനി വർഗീസ്‌         


Saturday, 4 May 2013

കിനാക്കളിൽ കണ്ടുമുട്ടിയവർ....


സ്പന്ദനം 


പ്രകാശം പരത്തുന്ന അഭൗമ സൗന്ദര്യം . 
കുഞ്ഞു കിളി  ആകൃഷ്ടയായി . അവൾ പറന്നുയർന്നു . 
താഴെ കിളിക്കൂട്ടങ്ങളുടെ കലപില  പ്രതിഷേധം.. 
അർഹിക്കാത്ത ആഗ്രഹത്തിനെതിരെ സൂര്യൻ ശക്തമായി പ്രതിഷേധിച്ചു. 
തിളച്ചു മറിഞ്ഞ ചൂടിൽ കുഞ്ഞു ചിറകുകൾ കുഴഞ്ഞു . 
കടിഞ്ഞാണില്ലാത്ത കിനാക്കളിൽ ആഗ്രഹങ്ങൾ വ്യാമോഹങ്ങളായി . 
കിളി തളർന്നു . 
താഴേയ്ക്ക് വീഴുന്ന കിളിയെ കൈയ്യിലൊതുക്കാൻ മായമോൾ ഓടിയടുത്തു . 
അവൾ കൈകൾ നീട്ടി . 


സാധിക്കുന്നില്ല. .. 
നിവർത്താനായി നീട്ടിയ കൈപ്പത്തികൾ രണ്ടും ഒട്ടിയിരിക്കുന്നു . 
അവൾ ശക്തിയായി കുടഞ്ഞു . 
കൈകൾ ഒട്ടിയ നിലയിൽ തന്നെ . 
കിളിയുടെ കരച്ചിൽ  അവൾ കേട്ടു . 
" പാവം അത് നിലത്തു വീണു കാണും "
മായമോൾക്ക് സങ്കടം വന്നു . 
"അമ്മേ ..."
അമ്മയുടെ മുറിയിൽ വെളിച്ചം തെളിഞ്ഞു . 
ചാരിയ വാതിലിനിടയിൽ കൂടി അരിച്ചിറങ്ങിയ വെട്ടത്തിൽ മായമോളുടെ കണ്ണുകൾ  പരതി . 
"കിളിയെവിടെ .."
അമ്മ വന്നു . 
"എന്താ മോളെ നീ ടൈംപീസ്‌ നിറുത്താത്തത് .."
കിളിയുടെ കരച്ചിൽ  നിന്നു .
മായമോൾ ഒട്ടിപ്പോയ കൈകളിലേയ്ക്ക് സൂക്ഷിച്ചു നോക്കി . 
ഇരു കൈകളിലേയും നടുവിരലുകളിൽ അണിഞ്ഞിരുന്ന മോതിരങ്ങൾ തമ്മിൽ കുടുങ്ങി 
അലങ്കാരപ്പണികൾ കൊമ്പ്കോർത്തിരിക്കുന്നു . 
അവൾ  കൈകൾ  ഒന്നു തെറ്റിച്ച് മോതിരങ്ങൾ വിടുവിച്ചു . 
"മോളുറങ്ങിക്കോള്ളൂ ... അമ്മ ഇവിടിരിക്കാം ..."
അവൾ കിടന്നു . 
അമ്മ മായമോളുടെ  ശിരസ്സിൽ  തലോടിക്കൊണ്ടിരുന്നു.   
നിദ്രാദേവി ഇരുവരെയും പുണർന്നു . 
അമ്മയുടെ കരങ്ങൾ ആ കുഞ്ഞു ശിരസ്സിൽ വിശ്രമിച്ചു . 
മായമോൾ ഓടുകയായിരുന്നു . 
പിറകേ ... കലി പൂണ്ട കാണ്ടാമൃഗവും. ... 
കാലു തെറ്റി കുഴിയിൽ വീണ അവളെ കാണ്ടാമൃഗം ചവിട്ടിത്താഴ്ത്തി . 
അവളുടെ ശിരസ്സിൽ ഭാരം അനുഭവപ്പെട്ടു . 
തൊണ്ടയിൽ കുടുങ്ങിയ നിലവിളി ഒരു വലിയ ഞെട്ടലായി പുറത്തു വന്നു . 
മായമോൾ ഞെട്ടി വിറച്ചു . 
അമ്മയുടെ കരങ്ങൾ ഉണർന്നു . 
നടുക്കടലും തോക്കേന്തിയ സായിപ്പും .... 
അമ്മ വള്ളം ആഞ്ഞാഞ്ഞു തുഴഞ്ഞു ...... 
മായമോളുടെ ശിരസ്സ് കാണ്ടാമൃഗത്തിന്റ്റെ കാൽകീഴിൽ ഞെങ്ങിയമർന്നു....
പുലർകാല സൂര്യനെ വരവേൽക്കാനായി കൂട്ടിൽ നിന്നും പറന്നുയർന്ന
കുഞ്ഞു കിളികളുടെ ആഹ്ലാദത്തിമിർപ്പിൽ കിനാക്കളിൽ കണ്ടുമുട്ടിയവർ
ഇതിനകം  മറഞ്ഞു കഴിഞ്ഞിരുന്നു ....    
നന്ദിനി വർഗീസ്‌ 
  

Saturday, 16 March 2013

പുകച്ചുരുളുകൾ അന്വേഷണത്തിലാണ് ....

സ്പന്ദനം 


        കാറ്റില്‍ ആടിയുലയുന്ന മഞ്ഞ മുളകള്‍ . വെള്ളം വലിച്ചു കുടിച്ച് ആറ്റിറമ്പിന്‍ തിട്ടിലില്‍ അവ കാട് പോലെ വളരുന്നു . വര്‍ഷകാലത്ത് അതിരു കടക്കുന്ന പുഴവെള്ളത്തില്‍ തിട്ടിലിടിയാതിരിക്കാന്‍ വൃദ്ധന്‍ നട്ട തൈമുളകള്‍  ഇന്ന് തോട്ടത്തിന്‌ കാവലാളായി തീര്‍ന്നിരിക്കുന്നു.

തനിക്ക് താങ്ങിനും  തണലിനും അവ കൂടെയുണ്ട് എന്ന് വൃദ്ധന്‍  കരുതി. 

മുളഞ്ചോട്ടില്‍ പതിവായി വന്നിരിക്കാറുണ്ട് ഒരു സ്ത്രീ . 
അവളുടെ സാമീപ്യം മുളകള്‍ക്ക് ഹരമായിരുന്നു . ഓരോ കാറ്റിലും തങ്ങളുടെ ബലവും കഴിവും പ്രദര്‍ശിപ്പിക്കാന്‍  അവ ശ്രമിച്ചു കൊണ്ടിരുന്നു . 

കരുത്തുറ്റതും ഉയരമേറിയതുമായ  മുളകളെ സ്ത്രീ സ്നേഹിച്ചു . 
വലിയ മുളകളില്‍ മുള  പൊട്ടുന്നതും തൈ മുളകള്‍ വളര്‍ന്നു വരുന്നതും അവള്‍ കണ്ടിരിക്കാം . 

സ്ത്രീയെ ആകര്‍ഷിക്കാന്‍  കാറ്റത്ത് അവ തല കുമ്പിട്ടു .  സ്പര്‍ശനസുഖത്തിനായി  കൊതിച്ചു .  . 

ഇരമ്പുന്ന കാറ്റില്‍ പാറിപ്പറക്കുന്ന മുടിയിഴകള്‍ വലതു കൈയ്യില്‍ ഒതുക്കി അവള്‍ തലയുയര്‍ത്തി  . 
ഇടതു കയ്യുയര്‍ത്തി മെല്ലെ ഒരു തലോടല്‍ .. കോരിത്തരിച്ച മുളകള്‍ അവളില്‍ പ്രതിഫലിച്ച അജ്ഞാത വികാരത്തെ പാടെ അവഗണിച്ചു. 

വൃദ്ധന്‍ ആകുലചിത്തനായി. 
അദ്ദേഹത്തിന്റ്റെ  സാമീപ്യം മുളകള്‍ക്ക് അസ്സഹനീയമായി തുടങ്ങി . 


പിറ്റേന്ന് മുളഞ്ചോട്ടിലേയ്ക്ക്  വന്ന സ്ത്രീയ്ക്ക് ഒപ്പം ഒരു പുരുഷനുണ്ടായിരുന്നു 
താന്‍ സ്നേഹിച്ച സ്ത്രീ പുരുഷനൊപ്പം ഇരിക്കുന്നത് കണ്ട്  മുളകള്‍ ആടിയുലഞ്ഞു. 
സ്ത്രീയും പുരുഷനും തലയുയര്‍ത്തി. 
പുരുഷന്റ്റെ കണ്ണുകള്‍ തിളങ്ങി .. 
വ്യാപാരസാധ്യതയുടെ മേച്ചില്‍ പുറങ്ങള്‍ തേടി അവര്‍ യാത്ര തുടര്‍ന്നു . 

വൃദ്ധന്‍ തേങ്ങി കരഞ്ഞു . 
കോപം അന്ധമാക്കിയ ഉലച്ചിലില്‍ മുളകള്‍ ചൂളം വിളി തുടര്‍ന്നു . 
വിരഹതാപത്തില്‍ ആളിക്കത്തിയ കോപാഗ്നി കെട്ടടങ്ങിയപ്പോള്‍ വിവേകം 
പുനര്‍ജ്ജനിച്ചു . 

മുള മൂകമായി .. 

വീണ്ടും സ്ത്രീയും പുരുഷനും എത്തിയപ്പോള്‍ മുളകള്‍ അവരെ അവഗണിച്ചു . 
ഒരു കരച്ചില്‍ ... 
മുളകള്‍ കണ്ടു  ... 
ദൂരെ വടിയും കുത്തി നിന്ന് ഏങ്ങി കരയുന്നു വൃദ്ധന്‍ . 

തിരിച്ചറിവില്‍ ഉയര്‍ന്ന നിലവിളി പുരുഷന്റ്റെ കൈയ്യില്‍ നിന്നും കടയ്ക്കലേയ്ക്ക് പതിച്ച  വാക്കത്തിയുടെ മൂര്‍ച്ചയില്‍ മരവിച്ചിരുന്നു . 
സ്പര്‍ശന സുഖത്തിലെ മാസ്മരികതയും വികാര വിക്ഷോഭങ്ങളും,
അടുക്കി കെട്ടി സ്ത്രീയുടെ തലയില്‍ ഇരിക്കുമ്പോള്‍ മുളകള്‍ മറന്നിരുന്നു . 


അവ യാത്ര തുടങ്ങി . 
ഉപഭോഗസംസ്കാരത്തിന്റ്റെ വിലപേശലുകളില്‍ വര്‍ഷങ്ങള്‍ നീണ്ടതായിരുന്നു ആ യാത്ര . 

നീരു വറ്റി  പൊട്ടിപ്പിളര്‍ന്ന് ആളിക്കത്തിയ അഗ്നിയില്‍ എരിഞ്ഞമരുമ്പോള്‍ ഉയര്‍ന്നു പൊങ്ങിയ പുകച്ചുരുളുകള്‍ വീണ്ടും യാത്രയായി  ... 

നട്ടു നനച്ചു വളര്‍ത്തിയ  ബന്ധവും തേടി .... 



നന്ദിനി       

Friday, 15 February 2013

കുറ്റിപ്പുറത്തെ ഓന്ത്

സ്പന്ദനം 

ഓന്ത് ചിന്തിച്ചു .
'കൊള്ളാം .... ഈ വിദ്യ എനിക്ക് മാത്രം സ്വന്തം ....'
പച്ചിലകള്‍ക്കിടയില്‍ നിന്നും കരിയിലകളിലേയ്ക്ക് അവന്‍ എടുത്തുചാടി .
ഒരില പൊഴിഞ്ഞത് പോലെ ..
കരിയിലകള്‍ ഒന്നിളകി .
ഓന്ത് അടുത്തു കണ്ട ഉണക്ക മരക്കുറ്റിയിലേയ്ക്ക് കയറി തലയുയര്‍ത്തി ഗമയില്‍ നിന്നു .
അവന്‍ ആ മരക്കുറ്റിയുടെ ഒരു ഭാഗമായി മാറി ,
തലയൊന്നു കുനിച്ച് വീണ്ടുമുയര്‍ന്നു .പറന്നു വന്ന ഈച്ചയെ വായിലാക്കി ഒന്നാടിയുലഞ്ഞ് അവനിരുന്നു .

ഓന്ത് കണ്ടു .
പേര മരക്കൊമ്പില്‍ ഒരു തത്ത .
ചുവന്ന ചുണ്ടും പച്ച ശരീരവും..
'കൊള്ളാം ....'
ഓന്ത് കുനിഞ്ഞ് തന്റ്റെ ശരീരത്തിലേയ്ക്ക് നോക്കി .
'ഭംഗി പോരാ ..'
അവന് ഒരു ആഗ്രഹം ..
'തത്തയെ പോലെ തിളങ്ങണം ..'

ഓന്ത് തലയുയര്‍ത്തി .
കാപ്പിമരത്തില്‍ ചുവപ്പും പച്ചയും ഇടകലര്‍ന്ന കാപ്പിക്കുരു.
മറ്റൊന്നും ചിന്തിച്ചില്ല ...
കാപ്പിമരത്തില്‍ കയറിയ അവനു ചുറ്റും കാപ്പിക്കുരുക്കൂട്ടം മെത്ത വിരിച്ചു .
ചുവന്ന കുരുവിനെ അവന്‍ പുണര്‍ന്നു .
കൈകള്‍ ചുവക്കുന്നു .
ഓന്ത് ചിരിച്ചു .
അവന്റ്റെ സൗന്ദര്യ സങ്കല്പം വാനോളമുയര്‍ന്നു .

അവന്‍  മേലാസകലം  നോക്കി .
ഒരു ഞെട്ടല്‍ വാല് മുതല്‍ തല വരെ അരിച്ചു കയറി .
പച്ചക്കുരുവില്‍ ഇരിക്കുന്ന ഒരു കാലിനു പച്ചനിറം .മറുകാലിന് ചുവന്ന കുരുവിന്റ്റെ ചുവപ്പും. 
വയറിനും വാലിനും ചുവപ്പും പച്ചയും ഇടകലര്‍ന്ന പഴുപ്പ് കയറിയ ഒരു നിറം .

ഓന്ത് ചിന്തിച്ചു .
ഓര്‍മ്മയില്‍ കഞ്ഞിമുക്കി തേച്ച വസ്ത്രത്തിനുള്ളിലെ നിറം മാറുന്ന മനുഷ്യരൂപങ്ങള്‍.
വിരോധാഭാസം ...
ഒരുനിമിഷം തനിക്ക് മാത്രം സ്വന്തം എന്നു  കരുതിയ വിദ്യയില്‍...
സാദൃശ്യങ്ങള്‍ മുഖംമൂടിയണിയാനായി കാത്തുനില്‍ക്കുമ്പോള്‍.......
ഓന്ത് ഒന്ന് കുലുങ്ങിയിരുന്നു .
നിറങ്ങള്‍ മങ്ങി ...വീണ്ടും തെളിഞ്ഞു .

ഓന്ത് തീരുമാനമെടുത്തു .
'വേണ്ട ..'

അവന്‍ കാപ്പിമരത്തില്‍ നിന്നും കരിയിലകളിലേയ്ക്ക് എടുത്തു ചാടി .
ശബ്ദം കേട്ട് പേരമരക്കൊമ്പില്‍ ഇരുന്ന തത്ത തല ചെരിച്ച് നോക്കി .
ചിറക് ആഞ്ഞുകുടഞ്ഞ്‌ അത് പറന്നകലുമ്പോള്‍ ...

ഓന്ത് ഉണക്ക മരക്കുറ്റിയുടെ ഒരു ഭാഗമായി തീര്‍ന്നിരുന്നു .



നന്ദിനി       
      
   

   

Monday, 28 January 2013

ചോരുന്ന വിദ്യകള്‍ ....

സ്പന്ദനം 


ചെഗിയന്‍ അരിവാളുമെടുത്ത് തോട്ടത്തിലേയ്ക്കിറങ്ങി ... 
പുല്ല് ചെത്തണം .
അഴിച്ചു വിട്ടാല്‍ രണ്ടിലയില്‍ തുടങ്ങി തോട്ടം തന്നെ മൊത്തമായി തിന്നു തീര്‍ക്കാന്‍ 
വിശപ്പുള്ള പശുക്കള്‍ .
കെട്ടിയിട്ട് വളര്‍ത്തുന്നത് തന്നെ നല്ലത് ...

തഴച്ചു വളര്‍ന്ന് കൂട്ടം കൂട്ടമായി നില്‍ക്കുന്ന പുല്ലുകള്‍ .
ഇടതു കൈ കുടഞ്ഞു വീശി ചെഗിയന്‍ പുല്‍ക്കൂട്ടത്തെ കടന്നു പിടിച്ചു .
അരിവാള്‍ വലതു കൈപ്പത്തിയില്‍ മുറുകെ പിടിച്ച്  ആഞ്ഞാഞ്ഞരിഞ്ഞു .

ചോര വീണു മണ്ണ് നനയുന്നു ...
ചെഗിയന്‍ സൂക്ഷിച്ചു നോക്കി ....


പ്രകാശം മങ്ങുന്നു ...അവന്‍ തലയുയര്‍ത്തി .
ഉദയസൂര്യന്‍ മേഘപാളികള്‍ക്കിടയില്‍ ഒളിക്കുന്നു .

കോപം ഇരച്ചു കയറി .
ചെഗിയന്‍ ചുവന്നു . 
"ധൈര്യമുണ്ടെങ്കില്‍  പുറത്തു വാടാ ..."
അവന്‍ വെല്ലുവിളിച്ചു...


മേഘപാളികള്‍ തെന്നി മാറി  .സൂര്യന്‍ മറ നീക്കി പുറത്തു വന്നു .
"കണ്ടോടാ ..."
ചുടു ചോരയൊഴുകുന്ന ഇടതു കൈയ്യില്‍ ഉയര്‍ന്നു നില്‍ക്കുന്നു.. അരിഞ്ഞ  പുല്ലുകള്‍ ...
മറു കൈയ്യില്‍ അരിവാളും ...

ചെഗിയന്‍ നെഞ്ചു വിരിച്ചു നിന്നു .
സൂര്യന്‍ മങ്ങി .
ഒരു നിഴല്‍ ചെഗിയനെ മൂടി .
തലയില്‍ ചുമ്മാടും കൈയ്യില്‍ കയറുമായി ചെഗിത .
കയറു താഴെയിട്ട് അവള്‍ ഓടിയടുത്തു .
"ചോരയോ ...?എങ്ങനെ ....?"


ചെഗിയന്‍ തലയുയര്‍ത്തി .
സൂര്യനെവിടെ ......?
അവന്‍ ഒളിച്ചിരിക്കുന്നു .


ചെഗിയന്‍ പുല്ല് നിലത്തേയ്ക്കിട്ടു .
പകുതി മുറിഞ്ഞ ഒരു പാമ്പ് കിടന്നു പുളയുന്നു .

" ഇല്ല ..ആരും കണ്ടില്ല ...."

ചെഗിയന്‍ പറഞ്ഞത് കേട്ട്  ചെഗിത മുഷ്ടി ചുരുട്ടി ....
അവളുടെ ചുണ്ടുകള്‍   ഉരുവിട്ട തിരിച്ചറിവ്.... 
ബാലപാ0ങ്ങള്‍ അന്യം നിന്ന സമൂഹത്തിന് മാര്‍ഗ്ഗദീപമേകുന്നവയായിരുന്നു .

എന്നാല്‍ ....

ഒരു കോലെടുത്ത് ചെഗിയന്‍ പാമ്പിന്റ്റെ  പാതി തോണ്ടിയെറിഞ്ഞു ...


ചോര വീണു നനഞ്ഞ പുല്ലുകള്‍ കയറിനു മേലേ വച്ച്...
വലതു കാല്‍ കൊണ്ട് ചവിട്ടി ഒതുക്കി കെട്ടുമ്പോള്‍ ....
ഇറ്റിറ്റു വീണ വിയപ്പിന്‍ തുള്ളിയുടെ തിളക്കത്തില്‍  മറുപാതി  നിശ്ചലമായി .


ഇളം വെയിലിനെ സാക്ഷിയാക്കി  ഒന്ന് കണ്ണിറുക്കി  ഉദയസൂര്യന്‍ പുഞ്ചിരി തൂകി .



നന്ദിനി 

Tuesday, 13 November 2012

ഒടുക്കത്തെ ഒരു തലവിധി

സ്പന്ദനം 

"ഒന്നു കൂടി ആഞ്ഞു ശ്വാസം വലിക്കാന്‍ നോക്കിയിരുന്നെങ്കില്‍ നീ മരിക്കില്ലായിരുന്നു ...ഒക്കെ നിന്റ്റെ തലവിധി ..അല്ലാതെന്തു പറയാന്‍ .."


സ്വര്‍ഗ്ഗ കവാടത്തില്‍ കണക്കെടുക്കാന്‍ നിന്ന ദൂതന്‍ പുസ്തകത്തില്‍ കുഞ്ഞേലിയുടെ പേര് തിരയുന്നതിനിടയില്‍ പറഞ്ഞു.


കുഞ്ഞേലി തല കുമ്പിട്ടു നിന്നു.


'മരണത്തിലും ഒരു തലവിധി'


കുഞ്ഞേലി മറുത്തൊന്നും പറഞ്ഞില്ല .

ദൂതന്‍ പേര് കണ്ടുപിടിച്ചു .
" കുഞ്ഞേലി നീ മറ്റൊന്നും ചിന്തിക്കണ്ട ..ഞാന്‍ പറഞ്ഞതിന് കാരണം ഉണ്ട് .
നീ ഇവിടേയ്ക്ക് വരേണ്ട സമയം ഇതല്ല .കുറച്ചു കൊല്ലങ്ങള്‍ നേരത്തെയാണ് നീ വന്നിരിക്കുന്നത് ..ചാവാനാനെങ്കിലും അങ്ങനെ കിടന്നു കൊടുക്കരുത് .
മനശക്തി ഒന്നെടുത്ത് പ്രയോഗിച്ചെങ്കില്‍ ഇപ്പോള്‍ നിനക്ക് കയറി കിടക്കാന്‍ ഒരിടം എങ്കിലും ഉണ്ടായേനെ ...."
ദൂതന്‍ പറഞ്ഞു .

"എനിക്കിപ്പോള്‍ മുകളില്‍ ആകാശവും താഴെ ഭൂമിയും ഇല്ലെന്നാണോ അങ്ങ് പറയുന്നത് ...?

കുഞ്ഞേലി ചോദിച്ചു .

"അതേ ...ഇപ്പോള്‍ അതാണ്‌ സ്ഥിതി .ഇവിടെ സമയനിഷ്ഠ നിര്‍ബന്ധമാണ്‌. തത്കാലം കുഞ്ഞേലി പോയിട്ട് വാ ..."

ദൂതന്‍ സ്വര്‍ഗ്ഗ കവാടം കൊട്ടിയടച്ചു .

കുഞ്ഞേലി വാവിട്ടു കരഞ്ഞു .ജീവിതം മുഴുവന്‍ തലവിധി പ്രയോഗങ്ങള്‍ .

ഇപ്പോള്‍ ഇവിടെയും ആ വിധിയില്‍ താന്‍ നിരാലംബയായല്ലോ ...


ടപ്പ് ...ടപ്പ് 


ആരോ കൈ കൊട്ടുന്നു .കുഞ്ഞേലി തിരിഞ്ഞു നോക്കി .

അങ്ങു താഴെ വലിയ ഒരു കവാടത്തിനു മുന്നില്‍ നിന്ന്, ഒരു ദിവ്യന്‍ കൈയുയര്‍ത്തി വീശുന്നു .

കുഞ്ഞേലി ദിവ്യന്റ്റെ അടുക്കലേയ്ക്കോടി .

താണു  വീണു കേണു .
" പ്രഭോ ..കയറി കിടക്കാന്‍ ഒരിടം വേണം ...."

ദിവ്യന്‍ പുഞ്ചിരിച്ചു .

"എന്റ്റെ ഭവനത്തിലേയ്ക്ക് വരാന്‍ നേരവും കാലവും ഇല്ല .ആര്‍ക്കും അപ്പോള്‍ വേണമെങ്കിലും കടന്നു വരാം ..."

ദിവ്യന്‍ കുഞ്ഞേലിയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു .അവള്‍  ദിവ്യന്റ്റെ 
ഭവനത്തിലേയ്ക്ക് നടന്നു .

കവാടത്തില്‍  പേര്  എഴുതിയിരിക്കുന്നു .


പാതാളം ....


താഴെ ഒരു വാചകവും ...


"ഏതു നേരത്തും സ്വാഗതം ...."


കുഞ്ഞേലി ഒന്നു  നിന്നു .

"പ്രഭോ ....ഇവിടുത്തെ താമസ വ്യവസ്ഥകള്‍  എങ്ങനെ ?...കുറച്ചു കൊല്ലങ്ങള്‍ കഴിയുമ്പോള്‍ സ്വര്‍ഗ്ഗ കവാടം എനിയ്ക്കായി തുറക്കും .... ?"

ദിവ്യന്‍ വീണ്ടും പുഞ്ചിരിച്ചു .

അദ്ദേഹം പറഞ്ഞു .
"ആര്‍ക്കും അപ്പോള്‍ വേണമെങ്കിലും ഇവിടെ നിന്ന് തിരികെ പോകാം .പാതാള വാതിലുകള്‍ തുറന്നു തന്നെയിരിക്കും .അത് ആര്‍ക്കു നേരെയും കൊട്ടിയടയില്ല "

കുഞ്ഞേലിക്ക് ആശ്വാസമായി .

പാതാളമെങ്കില്‍ അത് ...
കുഞ്ഞേലി പാതാളം തിരഞ്ഞെടുത്തു .

അവള്‍ പാതാളത്തിലൂടെ നടന്നു .വഴി വിജനമായിരുന്നു .


"ഇവിടാരും ഇല്ലേ ....?"  


 കുഞ്ഞേലി വിളിച്ചു ചോദിച്ചു .


"കുഞ്ഞേലീ ................"


പെട്ടെന്നൊരു വിളി .അവള്‍ തിരിഞ്ഞു നോക്കി .

വടക്കേതിലെ ദാക്ഷായണി ഓടി വരുന്നു .

"ദാക്ഷായണി ...നീ ഇവിടെയാണോ ..?എത്ര കൊല്ലങ്ങള്‍ മുമ്പ് പോന്നതാ നീ സുഖമാണോ ഇവിടെ ."

കുഞ്ഞേലി ചോദിച്ചു .

"സുഖം തന്നെ ....ഇവിടെ എല്ലാവരും ഉണ്ടെടി ...കുറ്റിപ്പുറത്തെ അവറാച്ചനും ഭാര്യയും ....പാലക്കടവിലെ  ശോശാമ്മയും പിള്ളേരും ..പിന്നെ നിന്റ്റെ അടുത്ത കൂട്ടുകാരി ചിന്നകുട്ടിയും ...."


കുഞ്ഞേലി അമ്പരന്നു .

"അവരെല്ലാം ഇവിടെ ഉണ്ടോ ....?"

"ഉവ്വെടി ....നീ വാ ..."  

ദാക്ഷായണി കുഞ്ഞേലിയുടെ കൈ പിടിച്ചു .

ശ്വാസം വലിക്കേണ്ട നേരത്ത് അത് ചെയ്യാതെ നിശ്ചിത സമയത്തിനു മുമ്പ് വന്നത് കാരണം ഇവിടേയ്ക്ക്  വരേണ്ടി  വന്ന   തന്റ്റെ വിധിയില്‍ ,

 കൂടുതല്‍ തലവിധി പ്രയോഗങ്ങള്‍ കേള്‍ക്കേണ്ടി വരുമല്ലോ .....  
കുഞ്ഞേലി കൈ വിടുവിച്ചു ....

"ഇല്ല... ഞാന്‍ വരുന്നില്ല ...."

അവള്‍ തിരിഞ്ഞു നടന്നു .

"കുഞ്ഞേലി ...നീ നില്‍ക്ക് ...."

ദാക്ഷായണി പിറകെ ഓടി വന്നു .
" നീ ഒന്ന് കൂടെ ചിന്തിക്ക്...ഇവിടെ പരമ സുഖമാ ...ഇഷ്ടമുള്ളത് പോലെ ജീവിക്കാം ..ഒരു തടസ്സവും ഇല്ല ...ഒരിക്കല്‍ വന്നവര്‍ പിന്നെ തിരിച്ചു പോവില്ല .
നീ വാ ...."
കുഞ്ഞേലി കുതറിയോടി ....

' വേണ്ട ...തലവിധി തിരുത്തണം ...'

പാതാള വാതിലിലൂടെ കുഞ്ഞേലി പുറത്തു കടന്നു 

ഇന്നലെ വരെ തനിക്ക് സ്വന്തമായിരുന്ന ശരീരം തേടി അവള്‍ യാത്രയായി .

'ആ ശരീരത്തില്‍ കയറി കൂടി ആഞ്ഞു ശ്വാസം വലിച്ചു നോക്കാം ...
തലവിധി  തിരുത്താനായാലോ ....'

കുഞ്ഞേലി തന്റ്റെ ശരീരം തേടിയലഞ്ഞു .


ഒടുവില്‍ ഇടവക പള്ളിയിലെ സിമിത്തേരിയില്‍ ആറടി മണ്ണിനടിയില്‍ അവള്‍ അത് കണ്ടു .


ഒരു നിമിഷം ....കുഞ്ഞേലി വരും വരായ്കകളെ കുറിച്ച് ഓര്‍ത്തു പോയി .


'ശരീരത്തില്‍ കടക്കുക എളുപ്പം...ശ്വാസവും വലിക്കാം ...ഒരു പക്ഷെ ....

ജീവന്‍ തിരികെ കിട്ടിയാല്‍ മണ്ണിനടിയില്‍ നിന്നും എങ്ങനെ പുറത്തു കടക്കും '

'നടക്കില്ല ...തലവിധി ...'



വീണ്ടും പാതാള വാതിലില്‍ തിരികെയെത്തുമ്പോള്‍ ദിവ്യന്റ്റെ മുഖത്തു തെളിഞ്ഞ വിജയ ഭാവം കുഞ്ഞേലി കണ്ടില്ല എന്ന് നടിച്ചു .


കുഞ്ഞേലിയെ കണ്ട് ദാക്ഷായണി ഓടി വന്നു .


"തലവിധി തന്നെ ..." അവള്‍ പറഞ്ഞു .


അവള്‍ കുഞ്ഞേലിയുടെ കരം പിടിച്ച്  നടന്നു നീങ്ങി . 





നന്ദിനി