Saturday 27 January 2018

കേറടാ കുപ്പിയിൽ

കേറടാ കുപ്പിയിൽ    
********************

വലിയ തല.
ശരീരമാകെ പുക കൊണ്ടു മൂടിയിരിക്കുന്നു.
കഴുത്തിന്റെ ഭാഗത്തായി ഒരു സഞ്ചി.
അതിൽ എന്തെല്ലാമോ കുത്തി നിറച്ച് മുഴച്ചു നില്ക്കുന്നു.
പുകച്ചുരുളുകൾ കൊണ്ട് വായുവിൽ രേഖകൾ തീർത്ത് പാഞ്ഞു പോകുന്നു ഒരു ഭൂതം.
ശരവേഗത്തിൽ അത് മുന്നോട്ട് കുതിക്കുന്നു.

"കേറടാ കുപ്പിയിൽ " മുതലാളി അലറി.
ഭൂതം കേട്ട മട്ടില്ല.

കൈവിരൽ ചൂണ്ടി അയാൾ വീണ്ടും അലറി.
" നിന്നോടാ പറഞ്ഞത് കുപ്പിയിൽ കയറാൻ "

കുപ്പിയുടെ അടപ്പ് ഒന്നയഞ്ഞ തക്കം നോക്കി പുകയായി പുറത്തു ചാടിയ ഭൂതം ആ അലർച്ചയ്ക്ക് ചെവി കൊടുക്കാതെ ദൂരെ മറഞ്ഞു.

താടിക്ക് കൈയ്യും കൊടുത്ത് നിരാശനായി മുതലാളി നിലത്തു കുത്തിയിരുന്നു.
മുതുകിൽ ആരോ തോണ്ടുന്നു.
അയാൾ തിരിഞ്ഞു നോക്കി.
രണ്ടു യുവാക്കൾ.

"എന്താ ചേട്ടാ ഒരു സങ്കടം. ഭൂതം വീണ്ടും രക്ഷപ്പെട്ടോ ?"
കൂട്ടത്തിൽ ഇളയവൻ ചോദിച്ചു.
അയാൾ അതേ എന്നർത്ഥത്തിൽ തലകുലുക്കി കുനിഞ്ഞിരുന്നു

"പിടിച്ചു തന്നാൽ എന്തു തരും " മൂത്തയാൾ ചോദിച്ചു.
"എന്തും " മുതലാളി തേങ്ങി.

"പക്ഷെ ഒരു കാര്യം.
 ഇനി മുതൽ ചില്ലു കുപ്പി കോർക്കു കൊണ്ടടയ്ക്കാതെ പ്ലാസ്റ്റിക്‌ കുപ്പിയിൽ പിരിയടച്ച്
 അവനെ പൂട്ടും എന്നുറപ്പിക്കാമോ "

"ഉറപ്പിക്കാം " മുതലാളി വാക്കു കൊടുത്തു.

യുവാക്കൾ ഭൂതത്തെ തേടിയിറങ്ങി.


ഭൂതം പരോപകാരിയാണ്.
മുതലാളിയിലൊഴികെ ആരു വിളിച്ചാലും അവൻ പറന്നെത്തും.
ചോദിക്കുന്നതെന്തും കൊടുക്കും.
പക്ഷെ ഭൂതത്തിന് ഒരു നിർബന്ധം.
വിളിക്കാതെ തന്നെ അടുത്ത തവണ എത്താൻ തക്കവിധം നല്ല ബന്ധം സ്ഥാപിക്കണം.
ചില സമയങ്ങളിൽ ഭൂതത്തെ വേണ്ടെന്നു വയ്ക്കുന്നവർ പോലും അവന്റെ ആ സ്നേഹത്തിനു മുമ്പിൽ വീണു പോകുന്നു.
അവർ വീണ്ടും അവനെ വിളിക്കുന്നു.

സാധാരണയായി പകൽ ഭൂതത്തിന് തിരക്ക് കുറവാണ്.
എന്നാൽ കുറച്ചു നാളായി ഒരുപാട് പേർക്ക് ധാരാളം ആവശ്യങ്ങൾ.
എന്തു കാര്യം പറയാനും എല്ലാവർക്കും അവൻ വേണം.

ഭൂതത്തിന് ഇരിക്കപ്പൊറുതിയില്ല.
പറന്നു ക്ഷീണിച്ച ഭൂതം പട്ടണത്തിൽ തണലിനായി നിരനിരയായി നട്ട പാലമരങ്ങളുടെ ഇലകൾക്കിടയിൽ മയങ്ങാൻ തീരുമാനിച്ചു.

അവൻ പാലയുടെ മുകളിൽ എത്തി.
പെട്ടെന്ന് പാല ഒന്നു കുലുങ്ങി.
നിലവിളിച്ചു കൊണ്ട് കുറേ യക്ഷികൾ ഇറങ്ങി ഓടി.
ഭൂതം പൊട്ടിച്ചിരിച്ചു.
യക്ഷികൾക്ക് തന്നെ ഭയമില്ല എന്നവനറിയാം..
എന്നാൽ അവന്റെ സഞ്ചിയിലെ ആരെയും കൂസാക്കാത്ത ഒരു ജനതയുടെ ലീലാവിലാസങ്ങളിൽ യക്ഷികൾ പോലും ഭയന്നു വിറയ്ക്കുന്നു.
അവൻ സ്നേഹത്തോടെ തന്റെ സഞ്ചിയെ തലോടി.

ഒന്നു തല ചായ്ച്ചതേയുള്ളൂ.
ഒരു നിലവിളി.
ഭൂതം ചാടിയെഴുന്നേറ്റു.
കാമുകീകാമുകന്മാരാണ്.
അവൻ പറന്നെത്തി.
ലൈവ് ആത്മഹത്യ.
ഭൂതം പതറിയില്ല. എത്ര കണ്ടിരിക്കുന്നു.

പന്ത്രണ്ടു നിലകളുള്ള ഫ്ലാറ്റിൽ ചന്ദ്രിക ചുംബിക്കുന്നു.
പത്താം നിലയിൽ ജനാലയിൽ കൂടി ഒരു നേരിയ വെട്ടം.
ഇത്തവണ ഭൂതം ചെന്നെത്തിയത് ഒരു പുതപ്പിനടിയിലേയ്ക്കാണ്.
ഒന്നു മയങ്ങിയതേയുള്ളൂ.
ഒറ്റ ചവിട്ട്.
ചവിട്ടു കൊണ്ട് ജനലുവഴി അവൻ ചാടി ഓടി.
മൊബൈൽ ഓഫ്‌ ചെയ്തിരിക്കുന്നു.
തല്ലു കൂടുന്ന ഭാര്യാഭർത്താക്കന്മാരെക്കാൾ ഭേതം ലൈവ് കാമുകീകാമുകന്മാർ തന്നെ.

ഉറക്കച്ചടവിൽ അവൻ അങ്ങനെ ചിന്തിച്ചിരിക്കവേ ആരോ കൈകൊട്ടുന്നു.
ഭൂതം ശ്രദ്ധിച്ചു.
"ഹലോ " രണ്ടു യുവാക്കൾ വിളിക്കുന്നു
സമയം പാഴാക്കിയില്ല. അവൻ അവർക്കിടയിലേയ്ക്ക് താണിറങ്ങി.

നീതി നിഷേധിക്കപ്പെട്ട ഒരു കുടുംബം ഭൂതത്തിന്റെ സഹായം തേടുന്നു.
യുവാക്കൾ ചൂണ്ടിയ വഴിയിലൂടെ അവൻ യാത്ര ചെയ്തു.
ധാരാളം ആളുകളിലേയ്ക്ക്.
നീതിക്കു വേണ്ടി പോരാടാൻ അവൻ ഷെയർ ചെയ്യപ്പെട്ടു.

ഭൂതത്തിന് വിശ്രമം ഇല്ലാതായി.
യുവാക്കൾ അവനെ മെരുക്കി.

തിന്മ നന്മയ്ക്ക് വഴിമാറിയപ്പോൾ മുതലാളി കടന്നു വന്നു.
യുവാക്കൾക്ക് പിന്നിൽ നിന്നയാൾ മുരടനക്കി
ഇളയവൻ തിരിഞ്ഞു നോക്കി.
"സുക്കൻബർഗ്.. താങ്കളെത്തിയോ " യുവാവ് ചോദിച്ചു.
"നിങ്ങൾ അവനെ പിടിച്ചോ "
അയാൾക്കറിയണം.
"കൈയ്യിലുണ്ട് " യുവാക്കൾ പറഞ്ഞു.

"കേറടാ കുപ്പിയിൽ " ഭൂതത്തെ നോക്കി അയാൾ അലറി.
മുതലാളിയെ കണ്ട ഭൂതം പേടിച്ചു വിറച്ചു.
യുവാക്കൾ കാട്ടിയ വഴിയിലൂടെ ഇനി ഉപകാരിയായി മാറാം എന്നു പറഞ്ഞു കൊണ്ട് അവൻ അയാളുടെ കാൽക്കൽ വീണു.

മുതലാളി അയഞ്ഞു.
ഭൂതം വാക്കു പാലിക്കുമോ.
ഉറപ്പില്ല.

യുവത്വം ഭൂതത്തെ ഏറ്റെടുത്തപ്പോൾ സുക്കൻബർഗ് പ്ലാസ്റ്റിക് കുപ്പി പിടിവിടാതെ നെഞ്ചോട്‌ ചേർത്തു വച്ചു.

ഭൂതം ഏറുകണ്ണിട്ട് നോക്കുന്നത് അദ്ദേഹം കാണുന്നുണ്ടായിരുന്നു .


************************

നന്ദിനി



Saturday 20 January 2018

ചുരുളഴിഞ്ഞ സത്യം

ചുരുളഴിഞ്ഞ സത്യം
***********************

ദൂരെ പച്ച പുതച്ചു നിൽക്കുന്ന മലനിരകൾ.
സൂര്യൻ പതിവ് പോലെ ആ മലകൾക്ക് പിന്നിൽ ഒളിച്ചു.

രാത്രിയുടെ യാമങ്ങളിൽ താഴ്വാരങ്ങളിൽ ഇടതൂർന്ന
മരങ്ങൾക്കിടയിലൂടെ ഇര തേടി നടക്കുന്നു  ഒരു സിംഹം.
പുലർക്കാല സ്വപ്നങ്ങളെ താലോലിച്ചു മയങ്ങിയ
ഒരു മാൻപേടയുടെ ദയനീയ നിലവിളികൾക്കിടയിലൂടെ
ഒരു മുരൾച്ച മാത്രം.

വയറു നിറഞ്ഞ സിംഹം ഇരയുടെ തുടയെല്ലിൽ
വലതു കാൽ  വച്ച് തല പിറകോട്ടാക്കി ഒന്നലറി.

മരങ്ങളിൽ ഒന്നു മയങ്ങി ഉണർന്ന കിളികൾ ചിറകടിച്ചു പറന്നു.
വീണ്ടും ഇലയുടെ മറവുകളിൽ അവർ കണ്ണുകൾ
ഇറുക്കിയടച്ചു.

മലകൾക്കിടയിൽ ഒളിച്ച സൂര്യൻ കടലിൽ നിന്നെത്തി നോക്കി.
തിരകളെ തലോടി അവനുയരവേ സൂര്യ ദൃഷ്ടിയിൽ
ഒരു കാഴ്ച പതിഞ്ഞു.

താഴെ കടൽ തീരത്ത് നിലവിളിച്ചു കൊണ്ടോടുന്നു ഒരു സ്ത്രീ.
ഒക്കത്തിരുന്നു ഒരു കുഞ്ഞു  വാവിട്ട് കരയുന്നു.
പുറകേ നാലഞ്ചാണുങ്ങൾ.
"നില്ക്കടീ അവിടെ " അവർ അലറി.

ആ സ്ത്രീ കരഞ്ഞു കൊണ്ടോടുന്നു.
മണലിൽ പൂണ്ട കാലുകൾ അടിതെറ്റിയപ്പോൾ കൈ വഴുതി
കുഞ്ഞു തീരത്തു വീഴുന്നു.

ഓടി വന്നവരിൽ ഒരാൾ ആ കുഞ്ഞിനെയെടുത്ത്
കടലിലേയ്ക്ക് എറിഞ്ഞു.

"അരുതേ.. "ആ സ്ത്രീ നിലവിളിച്ചു കൊണ്ട് കുഞ്ഞിനെ
എറിഞ്ഞ ഭാഗത്തേയ്ക്ക് ഓടി.
ആ സമയം തന്നെ ധാരാളം. പുറകെ വന്നവർ ആ സ്ത്രീയെ
പിടികൂടി.
കടൽത്തീരത്ത് ആ സ്ത്രീയുടെ മാനത്തിന് കുഞ്ഞിന്റെ ജീവനു
വിലയിട്ടപ്പോൾ സൂര്യൻ ജ്വലിച്ചുയർന്നു.

ഒന്നു മയങ്ങാൻ പോയ ചന്ദ്രൻ അദൃശ്യനായി ആ
കാഴ്ചകൾക്ക്  സാക്ഷ്യം വഹിച്ചു. ആ സ്ത്രീയുടെ നിലവിളി
ചന്ദ്രനെ ഭൂമിയോടടുപ്പിച്ചു. കടലിന്റെ അടിത്തട്ട് പ്രകമ്പനം കൊണ്ടു.
തിരകൾ ഉയർന്നു പൊങ്ങി. കാറ്റ് ആഞ്ഞു വീശി.
തിരകൾ വാരിയെടുത്ത കുഞ്ഞിനെ കടൽ തിരികെ നൽകി.
ചെറിയ തുടിപ്പുകൾ ആ കുരുന്നു ശരീരത്തെ ചലിപ്പിച്ചു.
മണലിൽ കമഴ്ന്നു കിടന്നിരുന്ന ആ കുട്ടി ഒന്നനങ്ങി.

സ്ത്രീയുടെ നിലവിളി തേങ്ങലായി മാറവേ ചെന്നായ്ക്കൾ അവളെ
വിട്ടകന്നു. നിരങ്ങി നീങ്ങി തന്റെ കുഞ്ഞിന് വാരിപ്പുണർന്ന
സ്ത്രീയ്ക്ക് ആശ്വാസമേകുവാൻ ഒരു ചെറുകാറ്റ് അവളെ തലോടി.

കണ്ണുതുറന്ന കുഞ്ഞിനെ മാറോട് ചേർത്ത് സ്ത്രീ വേച്ചു വേച്ച്
നടന്നു നീങ്ങവേ...
മറുഭാഗത്ത് തിരകളുയർന്നു.
പ്രകൃതി ക്ഷോഭിച്ചു
സ്ത്രീയുടെ മാനത്തിന് പുല്ലു വില കൽപ്പിച്ച ചെന്നായ്ക്കൾ
നടുക്കടലിലേയ്ക്ക് യാത്രയായി.

സൂര്യദൃഷ്ടിയിൽ മ്ലേച്ഛതകൾ അനാവൃതമാകവേ മനുഷ്യന്
താങ്ങും തണലുമായ പ്രകൃതി തിരിച്ചടിക്കാൻ തുടങ്ങി.
സൗരക്കാറ്റ് ഭൂമിയെ ചാമ്പലാക്കാൻ ഉന്നം പിടിക്കവേ
പ്രകൃതിയുടെ മാറ്റത്തിൽ വിറപൂണ്ട മനുഷ്യർ പരസ്പരം
പഴിചാരൽ തുടർന്നു.

കനലുകൾ എരിയുന്ന മനസ്സുകളുടെ എണ്ണം
പെരുകിക്കൊണ്ടിരുന്നു. ആത്മഹത്യകൾ കുട്ടിക്കളികളായി.
പ്രണയം കാമത്തിൽ അലിഞ്ഞു ചേർന്നു. പ്രകൃതിയുടെ
കോപത്തിൽ കടലുകൾ കുരുതിക്കളങ്ങളായി
വിറകൊള്ളാൻ വെമ്പുന്ന ഭൂമിയിൽ നിഷ്കളങ്ക മനസ്സുകളുടെ
നിലവിളികൾ ഉയർന്നു.

പ്രകൃതി അടങ്ങി.
സൂര്യൻ സൂക്ഷിച്ചു നോക്കി.

ഇരുണ്ടു മൂടിയ കാട്ടിലേയ്ക്ക് ഒരേയൊരു വഴി.
ഒരാൾക്ക് കഷ്ടിച്ചു കടന്നു പോകാം.
ആ വഴിയിൽ നിത്യം സന്ദർശകരും. ജീവിതം മടുത്തവർ.
ആത്മഹത്യാ വനത്തിലേയ്ക്ക് കയറിയവർ തിരിച്ചിറങ്ങിയിട്ടില്ല.
അവരെ അന്വേഷിച്ചു പോയവർ പോലും അവിടെ
ആത്മഹത്യ ചെയ്യുന്നു.
നാട്ടുകാർ പറഞ്ഞു.
അജ്ഞാതശക്തി.
വഴിക്ക് കാവൽ നിന്ന പോലീസുകാരൻ ഒരു പ്രഭാതത്തിൽ
പെട്ടെന്ന്  വനത്തിൽ പോയി ആത്മഹത്യ ചെയ്തു.

ആളുകൾ ആ വനത്തിന് അതിർവരമ്പുകൾ വരച്ചു.
എങ്കിലും ആ വനം തേടി പോകുന്ന കനലുകൾ എരിയുന്ന
മനസ്സുകൾ അനേകം.

ആ കാഴ്ച്ചകളിൽ സൂര്യൻ മങ്ങി.
വൈകുന്നേരം മലയുടെ മറവിൽ ഒളിച്ചു ഒന്നു
മയങ്ങുവാനായി വട്ടം കൂട്ടവേ എന്തോ ഒന്ന് കണ്ണിൽ
ഉടക്കി.

സൂര്യൻ ശ്രദ്ധിച്ചു.

താഴെ ഒരു ദ്വീപ്‌.
പകൽ സമയം ഒരുപാട് സന്ദർശകർ.
രാത്രിയായാൽ ആരെയും അവിടെ തങ്ങാൻ
അനുവദിക്കില്ല.
കാരണം പ്രേതശല്യം.
സന്ധ്യയോടടുപ്പിച്ച്  ആളുകൾ ബോട്ടുകളിൽ
മടങ്ങുന്നു.

സൂര്യന്റെ ആകാംഷ ചന്ദ്രനെ ഏല്പ്പിച്ചു
അവൻ കൃത്യനിഷ്ഠ  പാലിച്ചു.


ചന്ദ്രൻ ആ  ദ്വീപിന് മുകളിൽ തന്നെ  നിന്നു.
ആളൊഴിഞ്ഞ ദ്വീപിൽ ചില അനക്കങ്ങൾ.
ചന്ദ്രൻ സൂക്ഷിച്ചു നോക്കി.
കൊലപാതകം നടന്നതും പ്രേതശല്യം ഉണ്ടെന്നും
പറയപ്പെടുന്നതുമായ വീടിന്റെ ജനാലയിൽ
അരണ്ട വെളിച്ചം.
മുറ്റത്ത് ഒരു കാറു വന്നു നിന്നു.
പകൽമാന്യൻ അകത്തേയ്ക്ക് കയറവേ
അരണ്ട വെളിച്ചത്തിൽ തേങ്ങലുകൾ ഉയർന്നു.

പ്രേതശല്യം മറനീക്കപ്പെടുന്നു.
ചന്ദ്രൻ മുഖം പൊത്തി.
നിലാവ് മാഞ്ഞു.

രാവിലെ സൂര്യ ചന്ദ്രാദികൾ പങ്കുവച്ച വിശേഷങ്ങൾ
ചെറുകാറ്റ്  കേൾക്കുവാനിടയായി.
കോപാകുലയായി ഭീകരരൂപിയായി മാറിയ അവൾ ഒരു
ചുഴലി കൊടുങ്കാറ്റായി ആ ദ്വീപിൽ ആഞ്ഞടിച്ചു.
കടൽ കയറി ഒലിച്ചു പോകുന്ന പ്രേതശല്യത്തിൽ
മാനുഷിക അധഃപതനത്തിന് പ്രകൃതി തുടക്കം
കുറിച്ചു കഴിഞ്ഞു.

കനലുകൾ വീണ്ടും എരിയാൻ തുടങ്ങി.
പ്രകൃതിയിൽ, സൂര്യചന്ദ്രാദികളിൽ, കാറ്റിൽ..

മനുഷ്യൻ പ്രകൃതിയിൽ ഒടുങ്ങുന്ന കാലം
വിദൂരമല്ല എന്ന്  അവന്റെ പ്രവൃത്തികൾ അപ്പോഴും
അവനെ നോക്കി വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.




നന്ദിനി